നുംഖോറിന് പിന്നാലെ ഇ ഡിയും; ദുൽഖർ സൽമാന്റെ വീട്ടിൽ റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന് പിന്നാലെ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്സ്മെൻഡ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ദുൽഖറിന്റേതടക്കം 17 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്റെ വീട്ടിലെത്തിയത്. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് വിശദീകരണം.
നേരത്തെ ഭൂട്ടാന്‍ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചെന്ന് കണ്ടെത്തി, കസ്റ്റംസ് നടന്മാരായ ദുൽഖറിൻറെയും പൃഥ്വിരാജിൻറെയും വീട്ടിൽ പരിശോധന നടത്തിയിരുന്നു. അതേസമയം ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടുനൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു അപേക്ഷ തള്ളിയാൽ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കോടതി സിംഗിൾബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്‌കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
അന്വേഷണത്തിന് വാഹനം കസ്റ്റഡിയിൽ അനിവാര്യമാണോ എന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം പുരോഗമിക്കുന്നതെന്നും, എന്തിനാണ് വാഹനം എപ്പോഴും കസ്റ്റഡിയിൽ വെക്കുന്നതെന്നും കോടതി ചോദിച്ചു. വാഹനം വിട്ടുനൽകാൻ ആവശ്യമായ ബാങ്ക് ഗ്യാരന്റി നൽകാമെന്ന് ദുൽഖർ കോടതിയെ അറിയിച്ചു.
ഭൂട്ടാനിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതെന്ന് ആരോപിച്ചാണ് ദുൽഖറിന്റെ ആഡംബര വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ, തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനം ആർപീ പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് വാങ്ങിയതെന്നും അഞ്ചുവർഷമായി ഉപയോഗിക്കുന്നുണ്ടെന്നും ദുൽഖർ അറിയിച്ചു. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള രേഖകളെല്ലാം നൽകിയെങ്കിലും ഇവ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി നൽകിയത്.








0 comments