ad
Deshabhimani

മനുഷ്യ–-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എഐ സാങ്കേതിക വിദ്യ

elephant
വെബ് ഡെസ്ക്

Published on Mar 01, 2025, 08:15 PM | 1 min read

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിന്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ്‌. വന്യമൃഗങ്ങളുടെ വനാതിർത്തിയിലുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ഓരോ ഡിവിഷനിലും സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിക്കും.

അക്രമകാരികളായ വന്യമൃഗങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം മെഷീൻ ലേർണിങ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കും. നെറ്റ്‌വർക്ക്‌ കണക്റ്റിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണിത്‌. പ്രാരംഭ നടപടികൾ പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ ആരംഭിച്ചതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.

മൂന്നുഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ ക്യാമറകളുടെ പരീക്ഷണവും രണ്ടാംഘട്ടത്തിൽ നിർമിത ബുദ്ധി നിരീക്ഷണ സംവിധാനവും നടപ്പാക്കും. മൂന്നാംഘട്ടത്തിൽ നെറ്റ്‌വർക്ക്‌ കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ലോക്കൽ സെർവറിൽ ഇൻസ്റ്റാൾ ചെയ്യും. വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ്‌ കൺട്രോൾ റൂമിലേക്ക്‌ സന്ദേശം അയക്കുന്ന സംവിധാനവും ഒരുക്കും. ഇതിനായി ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ സേവനം ഉപയോഗപ്പെടുത്തും.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‌ വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ സുപ്രധാനമായ ഒന്നാണ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിരീക്ഷണമെന്നും പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home