ശിവസൂര്യയെ കാണാതായിട്ട് പത്താം ദിവസം; അന്വേഷിക്കാൻ പ്രത്യേകസംഘം

തലശേരി: ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥി കരിയാട് പുളിയനന്പ്രത്തെ ശിവപ്രിയത്തിൽ ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കുന്നതിനായി പ്രത്യേകസംഘം രൂപീകരിച്ചു. എഎസ്‌പി ഡോ. എം നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആർ രാഗേഷിനാണ് അന്വേഷണച്ചുമതല. പ്രത്യേക സംഘത്തിൽ എട്ടുപേരുണ്ട്. ശിവസൂര്യയെ തേടി സംഘം മൈസൂരു, ബംഗളൂരു, ഷൊർണൂർ, ഒറ്റപ്പാലം, കോഴിക്കോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി.
മൊബൈൽ ഫോൺ വാങ്ങിവച്ചതിന് നാടുവിട്ട ശിവസൂര്യ എവിടെ എന്നതിൽ പത്താം ദിവസവും പൊലീസിന് ഉത്തരം കിട്ടിയില്ല. കഴിഞ്ഞ ശനിയാഴ്‌ച വീടുവിട്ടിറങ്ങിയ ശിവസൂര്യ തൊട്ടടുത്ത ജങ്‌ഷനിലേക്ക് നടന്നുപോവുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടിൽനിന്ന് പോകുന്നതിനുമുമ്പ് കാശിയിലേക്ക് പോകുകയാണെന്നും ഇനി അവിടെ ജീവിക്കുമെന്നും സൂചിപ്പിക്കുന്ന കുറിപ്പ് കുട്ടി എഴുതിവച്ചിരുന്നു. എന്നാൽ കുട്ടി എങ്ങോട്ടുപോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
കുട്ടിയെ കാണാതായ പ്രദേശത്തും പരിസരങ്ങളിലുമായി നൂറിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ച് പരിശോധിച്ചു. എന്നാൽ ഒരു കാമറയിലും കുട്ടിയുടെ ദൃശ്യം കണ്ടെത്താനായിട്ടില്ല. ഇതാണ് അന്വേഷണത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചത്. കാശിയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ ഭാഷകളിൽ കുട്ടിയുടെ ചിത്രവും വിവരങ്ങളും ഉൾപ്പെടുത്തിയ നോട്ടീസ് പൊലീസ് പുറത്തിറക്കി. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.









0 comments