മടിച്ചുപെയ്‌ത് വേനൽ മഴ

കോട്ടയം
ജില്ലയിൽ വേനൽ കടുക്കുന്നതോടൊപ്പം വേനൽ മഴ കുറഞ്ഞും. ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരം 79 ശതമാനം കുറവുമഴയാണ് രേഖപ്പെടുത്തിയത്. 75.8 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 15.9 മില്ലി ലിറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്താകെ 67 ശതമാനം മഴക്കുറവ് ഉണ്ടായതായാണ് കാലവസ്ഥ വകുപ്പിന്റെ കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 ശതമാനം അധികമഴ ലഭിച്ചു. വേനൽ കടുത്തതും മഴയുടെ ലഭ്യത കുറഞ്ഞതും മൂലം പല പ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. വിവിധയിടങ്ങളിൽ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി. ജലസ്രോതസുകളിലെ വെള്ളം താഴ്ന്ന് പലതും ഉപയോഗശൂന്യമാണ്. ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട ശൈത്യകാല മഴ ജില്ലയിൽ അധികം ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ രണ്ടാമതായിരുന്നു. 140 ശതമാനം അധികമഴയാണ് ലഭിച്ചത്. ഫെബ്രുവരിയിൽ മാത്രം 65 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ ലഭിച്ചത് ജനുവരിയിൽ 14 ദിവസവും ഫെബ്രുവരിയിൽ 15 ദിവസവുമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒമ്പത് ദിവസവും ഫെബ്രുവരിയിൽ ഏഴു ദിവസവും മാത്രമാണ് ലഭിച്ചത്. വേനൽ മഴ ലഭിച്ചതോടെ ചില ഭാഗങ്ങളിൽ അതിരാവിലെ കുറഞ്ഞ താപനില അനുഭവപ്പെട്ടു. കോട്ടയം 27.6, വടവാതൂർ– 27.3, വൈക്കം– 27.2 എന്നിങ്ങനെയാണ് അതിരാവിലെ രേഖപ്പെടുത്തിയ താപനില.










0 comments