print edition രാജ്യമാകെ ജനരോഷം അലയടിക്കും

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടേയും കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും ആഹ്വാനപ്രകാരം കർഷകരും തൊഴിലാളികളും തിങ്കളാഴ്‌ച രാജ്യത്തെ ജയിലുകൾ നിറയ്‌ക്കും. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ പിൻവലിക്കുക, വിളകൾക്ക് സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള മിനിമം താങ്ങുവില നൽകുക, തൊഴിൽ കോഡുകൾ പിൻവലിക്കുക, വിബി– ജിആർഎഎംജി പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജയിൽനിറയ്‌ക്കൽ സമരം.
റോഡും റെയിലും കേന്ദ്രസർക്കാർ ഓഫീസുകളും ഉപരോധിക്കും. ഗ്രാമീണ മേഖലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും അണിചേരും.
കേന്ദ്രസർക്കാരിനെതിരെയുള്ള പ്രക്ഷോഭം നവംബറോടെ ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും പദ്ധതിയിടുന്നത്. അഞ്ചുവർഷം മുമ്പ് നടന്ന ഐതിഹാസിക കർഷക സമരത്തിന്റെ അതേ തീവ്രതയിൽ പ്രതിഷേധിക്കാനാണ് കിസാൻ മോർച്ചയുടെ തീരുമാനം. ഇതിന്റെ ആദ്യ ഘട്ടമാണ് ജയിൽ നിറയ്‌ക്കൽ സമരം. അഖിലേന്ത്യാ കിസാൻ സഭാ പ്രസിഡന്റ് അശോക് ധാവ്‌ളെ മഹാരാഷ്‌ട്രയിലും ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് ഹരിയാനയിലും സമരത്തിൽ പങ്കെടുക്കും. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം കോഴിക്കോട്ടും അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത ഹരിയാനയിലുമാണ് പങ്കെടുക്കുന്നത്.
സമരത്തിൽ സജീവമായി അണിചേരുമെന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. തൊഴിലവസരങ്ങളും സാമൂഹിക സുരക്ഷയും പൊതുമേഖലയും ഇല്ലാതാകുമ്പോൾ രാജ്യത്തെ യുവാക്കൾക്ക് കാഴ്ചക്കാരായി തുടരാനാവില്ലെന്നും ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പങ്കുചേരാൻ രാജ്യത്തുടനീളമുള്ള യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായും ഡിഐഎഫ്‌ഐ അറിയിച്ചു. സമരത്തെ സജീവമായി പിന്തുണയ്‌ക്കാൻ വിദ്യാർഥികളോട് എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്‌തു.










0 comments