മധ്യപ്രദേശിൽ പാലം തകർന്ന് ഒരാൾ മരിച്ചു; അപകടം സഹോദരിയുടെ വിവാഹം കഴിഞ്ഞ് മടങ്ങവേ

ബറേലി: മധ്യപ്രദേശിലെ ബറേലി-പിപാരിയ സംസ്ഥാന പാതയിലെ നയാഗോണിൽ പാലം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 35കാരനായ ദേവേന്ദ്ര സിംഗ് ധാക്കഡാണ് മരിച്ചത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തതിനും ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി വൈകി ഭോപ്പാൽ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പാലത്തിന്റെ പണി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് പാലം തകർന്നുവീണത്. ഈ സമയം പാലത്തിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ താഴേക്ക് വീണു. ഇതോടെ നാല് ബൈക്ക് യാത്രക്കാർക്കും ഒരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഭോപ്പാൽ എയിംസിലേക്ക് മാറ്റുകയായിരുന്നു.
ഒരു ദിവസം മുൻപ് ഇതേ ഹൈവേയിലുള്ള ശിവ്നി ഗ്രാമത്തിൽ വെച്ച് നടന്ന സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം സ്വന്തം ഗ്രാമമായ ധോകേരയിലേക്ക് മടങ്ങുകയായിരുന്നു ദേവേന്ദ്രൻ. മുൻ സിആർപിഎഫ് ജവാനായിരുന്ന ദേവേന്ദ്രൻ പുതിയ ജോലിക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
അപകടത്തെ തുടർന്ന് അധികൃതർ പാലം പൂർണ്ണമായും അടച്ചുപൂട്ടുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തിൽ എംപിആർഡിസി ബറേലി റീജിയണൽ മാനേജർ എ എ ഖാനെ സസ്പെൻഡ് ചെയ്യുകയും മറ്റു ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ രൂപീകരിക്കുകയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, നിർമ്മാണത്തിലെ അഴിമതിയാണ് പാലം തകരാൻ കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷം മധ്യപ്രദേശ് നിയമസഭയിൽ പ്രതിഷേധം ഉയർത്തി.









0 comments