ഷോക്കടിപ്പിച്ചു, മൂത്രം കുടിപ്പിച്ചു; വർഷങ്ങളോളം യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ദൈവം അറസ്റ്റില്‍

image credit: ndtv
പൂനെ: ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് വർഷങ്ങളോളം യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും മോഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്ത വ്യാജ സിദ്ധനും കൂട്ടാളികളും അറസ്റ്റിൽ.
പൂനെയിലെ വാഗോളിയിൽ മോഡേൺ ഗുരുകുൽ എന്ന സ്ഥാപനം നടത്തുന്ന രാധേശ്യാം മിശ്ര എന്ന രാധാമോഹൻ മിശ്രയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ ഏഴുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. താൻ ദൈവത്തിന്റെ അവതാരമാണെന്ന് സ്ത്രീയെ വിശ്വസിപ്പിച്ച പ്രതി, ഭർത്താവുമായി വിവാഹമോചനം നേടാൻ യുവതിയെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ യുവതിയെ വൈദ്യുതാഘാതമേൽപ്പിക്കുകയും നിർബന്ധിച്ച് തന്റെ മൂത്രം കുടിപ്പിക്കുകയും ചെയ്തു.
മിശ്ര വർഷങ്ങളായി ജനങ്ങളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2010 കാലഘട്ടത്തിലാണ് യുവതി മിശ്രയുടെ വലയിലാകുന്നത്. കാലക്രമേണ പ്രതി സ്ത്രീയെ കുടുംബത്തിൽ നിന്ന് അകറ്റുകയും ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. 2010നും 2016നും ഇടയിൽ പ്രതി സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോകൾ ഉപയോഗിച്ച് ഇയാൾ സ്ത്രീയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആറ് വർഷത്തിനിടയിൽ, തന്റെയും ആശ്രമത്തിന്റെയും സമ്പത്ത് വർധിപ്പിക്കുന്നതിനായി ഇയാൾ സ്ത്രീയെക്കൊണ്ട് മോഷണങ്ങളും നടത്തിച്ചു.
ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീ വീട്ടിലെത്തി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ആശ്രമത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ രാധാമോഹൻ അറസ്റ്റിലാവുകയായിരുന്നു. പ്രതിയുടെ ബംഗ്ളാവിൽ നിന്ന് 19 ഹാർഡ് ഡിസ്‌ക്കുകൾ, 12 ലാപ്‌ടോപ്പുകൾ, ഒരു ടാബ്‌ലെറ്റ്, 11 മൊബൈൽ ഫോണുകൾ, 23 പെൻഡ്രൈവുകൾ, 15 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങൾ, ആറര ലക്ഷം രൂപ, പത്ത് ബുള്ളറ്റുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. രാധാമോഹന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും ശിഷ്യന്മാരുണ്ടെന്നും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ പതിവായി ഇയാളെ സന്ദർശിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്.










0 comments