ഡൽഹി സ്ഫോടനം; പ്രധാനമന്ത്രി അനുശോചിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ 8 പേർ മരിക്കുകയും 20ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. അപ്രതീക്ഷിത സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലിനെയും അഗ്നിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അധികൃതർ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി സന്ദര്‍ശിച്ച ശേഷം സ്ഥിതിഗതികളെ കുറിച്ച് സംസാരിച്ചു. "ഇന്ന് വൈകുന്നേരം 7 മണിയോടെ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ ഒരു ഹ്യുണ്ടായ് ഐ20 കാറിൽ സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിൽ കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചിലർക്ക് ജീവൻ നഷ്ടപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഫോടന വിവരം ലഭിച്ച് 10 മിനിറ്റിനുള്ളിൽ ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നും ഡൽഹി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നുമുള്ള സംഘങ്ങൾ സ്ഥലത്തെത്തി.
എഫ്എസ്എല്ലിനൊപ്പം എൻഎസ്ജി, എൻഐഎ ടീമുകളും ഇപ്പോൾ സമഗ്രമായ അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി സിപിയുമായും സ്പെഷ്യൽ ബ്രാഞ്ച് ഇൻ-ചാർജുമായും ഞാൻ സംസാരിച്ചു. ഡൽഹി സിപിയും സ്പെഷ്യൽ ബ്രാഞ്ച് ഇൻ-ചാർജും സ്ഥലത്തുണ്ട്. ഞങ്ങൾ എല്ലാ സാധ്യതകളും പരിശോധിക്കുകയും എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. എല്ലാ ഓപ്ഷനുകളും ഉടനടി അന്വേഷിക്കുകയും ഫലങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഞാൻ ഉടൻ തന്നെ സ്ഥലത്തേക്ക് പോകുകയും ഉടൻ ആശുപത്രി സന്ദർശിക്കുകയും ചെയ്യും. അമിത് ഷാ പറഞ്ഞു.








0 comments