ഒളിവിലിരുന്ന് മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil
വെബ് ഡെസ്ക്

Published on Dec 05, 2025, 12:58 PM | 2 min read

കൊച്ചി : ലൈം​ഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ഒളിവിലിരിക്കെയാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. മുമ്പ് നൽകിയ അപേക്ഷ സെഷൻസ് കോടതി തള്ളുകയും അറസ്റ്റ് ചെയ്യാമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ അപേക്ഷ നാളെ പരി​ഗണിക്കും. അതിജീവിതയ്ക്ക് എതിരെ നൽകിയ തെളിവുകൾ പരി​ഗണിച്ചില്ലെന്നു വാദിച്ചാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഒളിവിലിരിക്കുന്ന രാഹുലിനെ സഹായിക്കാൻ കോൺ​ഗ്രസ് നേതൃത്വമുണ്ടെന്ന ആരോപണങ്ങൾ ശരി വയ്ക്കുന്ന തരത്തിലാണ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.


നവംബർ 27ന് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് പരാതി കൈമാറിയ നിമിഷം മുതൽ പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയാണ് മാങ്കൂട്ടത്തിൽ മുങ്ങിയത്. എംഎൽഎയുടെ ഒളിവു ജീവിതം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഒളിവിലിരുന്ന് രണ്ടാം തവണയാണ് മുൻകൂർ ജാമ്യത്തിനായി മാങ്കൂട്ടത്തിൽ കോടതിയെ സമീപിക്കുന്നത്. പുറത്തുനിന്ന് കൃത്യമായ സഹായം രാഹുലിന് ലഭിക്കുന്നതിന്റെ തെളിവുകളാണ് ഇതെന്ന് പൊതുവെ അഭിപ്രായമുയർന്നിട്ടുണ്ട്.


മാങ്കൂട്ടത്തിൽ‌ കർണാടകത്തിലേക്ക് കടന്നെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റ് ഭയന്ന് സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിൽ മുങ്ങിയതായാണ് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. യാത്രയ്ക്കിടെ വാഹനവും മൊബൈൽ ഫോണും പലതവണ മാറ്റുന്നുണ്ട്.


മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിനായി അതിർത്തികളിൽ ഉൾപ്പെടെ പൊലീസ് തെരച്ചിൽ ഊർജിതമാണ്. അതിനിടെ രാഹുൽ ഇന്ന് കേരളത്തിലെ കോടതികളിൽ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിക്കഴിഞ്ഞു. പാലക്കാട്ടെ എംഎൽഎ ഓഫീസിലെ ജീവനക്കാരായ ആൽവിൻ, ഡ്രൈവർ ഫസൽ എന്നിവരെ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


യുവതിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കുകയും നിർബന്ധിച്ച്‌ ഗർഭഛിദ്രം നടത്തിക്കുകയും ചെയ്‌ത കേസിൽ ഒളിവിൽ മാങ്കൂട്ടത്തിൽ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന്‌ മുൻകൂർജാമ്യ ഹർജി പരി​ഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അറസ്റ്റ്‌ തടയണമെന്നും ആവശ്യപ്പെട്ട്‌ രാഹുൽ നൽകിയ ഹർജി തള്ളിയാണ്‌ കോടതിയുടെ വിലയിരുത്തൽ. ഗൗരവമേറിയ ആരോപണങ്ങളും കുറ്റകൃത്യത്തിന്റെ ഗ‍ൗരവവും പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന്‌ കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home