ഒരു മുഴക്കം, പിന്നെയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍; "അരനൂറ്റാണ്ടിനിടയില്‍ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല"

പി ഡി മാത്യു ഉരുള്‍പൊട്ടിയൊഴുകിയ വഴി കാണിച്ചുതരുന്നു

സ്വന്തം ലേഖകൻ
Published on Aug 02, 2026, 06:25 AM | 1 min read
തൊടുപുഴ: കണ്മുന്നില്‍ കണ്ട ദുരന്തം ദിശ മാറിയത് എങ്ങനെയെന്ന് ഇപ്പോഴും മാത്യുവിന് അറിയില്ല. വെള്ളി രാത്രിയിലെ തുടര്‍ച്ചയായ മഴ കുടുംബത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. പുലര്‍ച്ചെ അയല്‍വാസിയുടെ നിലവിളി കേട്ടാണ് ടോര്‍ച്ചുമായി പുറത്തിറങ്ങിയത്. പിന്നാലെ വലിയൊരു മുഴക്കവും. നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളവും പാറയും മറ്റും ഒഴുകിയടുത്തു. വീട്ടിലേക്ക് വരുന്നതായാണ് തോന്നിയത്. കുഞ്ഞുമക്കളും അച്ഛനമ്മമാരും ഭാര്യയുമടക്കം ആറുപേര്‍ താമസിക്കുന്ന കുടുംബമാണ്. വീടിനകത്തേക്ക് കയറി, എങ്ങനെയോ ഉരുളിന്റെ ദിശമാറി, രക്ഷപ്പെട്ടു...മാത്യുവിന്റെ വാക്കുകളില്‍ പേടി നിറഞ്ഞ ആശ്വാസം.
രണ്ടുവര്‍ഷമേ ആയുള്ളു മാത്യു ഇവിടെയെത്തിയിട്ട്. സുമതിക്കായുള്ള തെരച്ചിലില്‍ നാടിനൊപ്പം നിന്നു. തങ്ങളുടെ മുറ്റത്തിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മണ്ണില്‍ പുതഞ്ഞ് കമിഴ്‍ന്നു കിടക്കുന്ന നിലയിലായിരുന്നു, മാത്യു പറഞ്ഞു.
അടുത്തെത്തിയ അപകടം ഒഴിഞ്ഞുപോയ ആശ്വാസത്തിലാണ് കല്ലുംപുറത്ത് ഡേവിഡ്. സുമതിയുടെ ജീവനെടുത്ത ഉരുള്‍ ഒഴുകിയെത്തിയത് ഡേവിഡിന്റെ വീടിന് നേര്‍ക്കായിരുന്നു. കുറച്ചുമുകളിലായുള്ള വലിയ ആഞ്ഞിലിയില്‍ പാറയും മറ്റും തട്ടി വെള്ളം ദിശമാറിയൊഴുകി. ശബ്‍ദംകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ വീടിനടുത്തുകൂടി പ്രളയസമാനമായ വെള്ളം ഒഴുകുകയായിരുന്നു. ആകെയൊരു കുലുക്കം നേരത്തേ അനുഭവപ്പെട്ടതാണ്. അടൂര്‍മല തോടിലൂടെ കല്ലുരുണ്ട് വരുന്നതാകുമെന്നാണ് കരുതിയത്. ഇത് ഇടയ്‍ക്കുണ്ടാകാറുണ്ട്. പക്ഷേ ചെളിമണം അടിച്ചതോടെ അപകടമാണെന്ന് മനസിലായി. വീടിന് തൊട്ടുമുന്നിലുള്ള റോഡിലേക്കാണ് കല്ലും മണ്ണും അടക്കമുള്ളവ പതിച്ചത്. അരനൂറ്റാണ്ടിനിടയില്‍ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല, സിപിഐ എം അടൂര്‍മല ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഡേവിഡ് പറഞ്ഞു.










0 comments