print edition ഹരിയാന സീറ്റിന് കോഴ; കെ സി വേണുഗോപാൽ നേരിട്ട് 75 ലക്ഷം വാങ്ങിയെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്‌ത് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഡൽഹിയിലെ വസതിയിൽവച്ച് 75 ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയതായി പരാതിക്കാരൻ. വേണുഗോപാലിന്റെ പിഎ അനസ് അലി വഴി ബാങ്ക് അക്കൗണ്ടുകളിലൂടെയും പണം കൈമാറിയെന്നും കോൺഗ്രസ് പ്രവർത്തകൻ ഗൗരവ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാദേവിക്ക് ബാവൽ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഏഴു കോടിയിലധികം വാങ്ങിയെന്നാണ് ഭർത്താവ് ഗൗരവ്‌കുമാർ പൊലിസിൽ നൽകിയ പരാതിയിലുള്ളത്. കൊടിക്കുന്നിലുമായുള്ള ചാറ്റിന്റെ ഡിജിറ്റൽ തെളിവുകളും പുറത്തുവിട്ടു.
പണം കൈമാറുന്പോൾ രണ്ടു എംപിമാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നരക്കോടി വാങ്ങിയ കൊടിക്കുന്നിൽ 15 ലക്ഷം തിരിച്ചുതന്നു. സീറ്റ് ലഭിക്കാതായതോടെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ സെക്രട്ടറി പദവികൾ വാഗ്‌ദാനം ചെയ്‌ത് വഞ്ചിച്ചു.
ഡൽഹി പൊലീസ് വേണുഗോപാൽ, അദ്ദേഹത്തിന്റെ പിഎ അനസ് അലി, കൊടിക്കുന്നിൽ സുരേഷ്, പ്രിയങ്കയുടെ പിഎ ശദാബ് ഖാൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഗൗരവ്‌കുമാർ പറഞ്ഞു. സംഭവം ചർച്ചയായിട്ടും നേതൃത്വം പ്രതികരിച്ചിട്ടില്ല. പരാതിക്കാരനെതിരെ പരാതി നൽകുമെന്നും വേണുഗോപാൽ പ്രതികരിച്ചതോടെയാണ് ഗൗരവ്‌കുമാർ വീണ്ടും വാർത്താസമ്മേളനം നടത്തിയത്.





0 comments