print edition വിഴിഞ്ഞം തുറമുഖം; 5 ഉറപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് അദാനി–എംഎസ്‌സി കമ്പനി ധാരണ പത്രവാർത്തയിലൂടെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും സർക്കാരിനുമുന്നിൽ ഇത്തരമൊരു ആവശ്യവുമായി അദാനി കമ്പനി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കൺസഷൻ എഗ്രിമെന്റ് പ്രകാരം തുറമുഖ അതോറിറ്റിയായ സർക്കാരിന്റെ അനുമതിയില്ലാതെ ഉടമസ്ഥാവകാശം മാറ്റാനാകില്ല. കമ്പനീസ് ആക്ട് പ്രകാരം 75 ശതമാനത്തിനുമീതെ ഓഹരികൾ കൊടുത്താലേ ഉടമസ്ഥാവകാശം മാറ്റാനാകു. എന്നാൽ, കൺസഷൻ കരാർ പ്രകാരം 25 ശതമാനമോ അതിൽ കൂടുതലോ ഓഹരികൾ കൊടുത്താൽ ഉടമസ്ഥാവകാശം മാറ്റാം. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതുപോലെ ചില ഉൽക്കണ്ഠകളുണ്ട്. ഇത് പരിശോധിക്കും.
ദേശീയ സുരക്ഷ, പൊതുജന താൽപ്പര്യം, കോമൺ യൂസർ ഫെസിലിറ്റി ( എല്ലാർക്കും ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യം ), ഫെയർ കോമ്പറ്റീഷൻ (മത്സരാധിഷ്ഠിതമായ അവസരം), ഇൻവെസ്റ്റ്മെന്റ പ്രമോഷൻ (എല്ലാ കമ്പനികളുടെയും നിക്ഷേപം) എന്നീ അഞ്ച് കാര്യങ്ങൾ സർക്കാർ ഉറപ്പുവരുത്തും. ഇക്കാര്യങ്ങൾ പരിശോധിച്ചേ ഉടമസ്ഥാവകാശ കൈമാറ്റം അംഗീകരിക്കുന്നത് പരിഗണിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെ അറിയിച്ചിരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്ന് വാർത്ത. ബിഗ്‌ടിവി ഓൺലൈനിലാണ് വിഴിഞ്ഞം തുറമുഖ അധികൃതരുടെ വിശദീകരണം എന്ന രീതിയിൽ വാർത്ത വന്നത്. ഓഹരി വിൽപ്പന സർക്കാരിന്റെ അറിവോടെയല്ലെന്നും ആദ്യം അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.





0 comments