print edition കെഎസ്ആർടിസി; ചട്ടവിരുദ്ധ സ്ഥലംമാറ്റം: അപാകതകൾ പരിഹരിച്ച് ഉത്തരവിറക്കി

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ 35 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പ്രക്ഷോഭത്തെ തുടർന്ന് സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിച്ച് കെഎസ്ആർടിസി
ഉത്തരവിറക്കി. ചട്ടവിരുദ്ധമായി വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റിയ ജീവനക്കാരെ ചീഫ് ഓഫീസ്, സ്വിഫ്റ്റ് എന്നിവിടങ്ങളിലേക്ക് മാറ്റി നിയമിച്ചു.
ഒരു മാസത്തിനിടെ മൂന്നുപ്രാവശ്യം സെക്ഷൻ മാറ്റിയ സംഘടനയുടെ ഓർഗനൈസിങ് സെക്രട്ടറി എസ് സിന്ധുവിനെ ചീഫ് ഓഫീസിലെ പിആർസിയിലേക്ക് മാറ്റി. ചീഫ് ഓഫീസിൽനിന്ന് പാപ്പനംകോട് യൂണിറ്റിലേക്കും പിന്നീട് സ്വിഫ്റ്റിലേക്കും സ്ഥലംമാറ്റിയിരുന്ന യൂണിറ്റ് പ്രസിഡന്റ് രേഖാലക്ഷ്മിക്ക് സമരം ആരംഭിച്ച ഘട്ടത്തിൽത്തന്നെ ചീഫ് ഓഫീസിന് കീഴിലെ സ്റ്റാഫ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റം അനുവദിച്ചു.
കൂട്ടസ്ഥലംമാറ്റത്തിന്റെ ഭാഗമായി പുറത്ത് പോകുകയും എന്നാൽ ഭരണകക്ഷി യൂണിയനിൽ അംഗത്വമെടുത്ത് മടങ്ങിവരികയും ചെയ്ത ജീവനക്കാരിയെ ചീഫ് ഓഫീസിൽനിന്ന് സ്ഥലംമാറ്റി. 25 ന് ഗതാഗതവകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിലുണ്ടായ ഒത്തുതീർപ്പിന്റെ ഭാഗമായാണ് അപാകതകൾ പരിഹരിച്ച് ഉത്തരവിറക്കിയത്.
സമരത്തിന്റെ ഭാഗമായി അസോസിയേഷൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് യൂണിറ്റുകളിൽ ആഹ്ലാദ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും സംഘടിപ്പിച്ചു. ട്രാൻസ്പോർട്ട് ഭവനിൽ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി എ ജോജോ എന്നിവർ സംസാരിച്ചു. വിജിൽകുമാർ അധ്യക്ഷനായി.




0 comments