തിരുവനന്തപുരം
മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്ക് ഭരണരാഷ്‌ട്രീയ കാര്യങ്ങളിൽ അതിശക്തമായ പിന്തുണ നൽകിയ നേതാവായിരുന്നു ടി ശിവദാസമേനോൻ. ഏറ്റവും താഴേത്തട്ടിലേക്ക് അധികാരം കൈമാറിയ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കാൻ അന്ന് ധനമന്ത്രിയായിരുന്ന ശിവദാസമേനോൻ നായനാരോടൊപ്പം മുന്നിട്ടിറങ്ങി. സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുക്കിയ ഈ പുത്തൻ പദ്ധതിയെ ജനകീയമാക്കാൻ അടിയുറച്ചുനിന്ന് പ്രവർത്തിച്ചു. പാർടിയെ കൂടുതൽ ശക്തമാക്കാനും ജനകീയ അടിത്തറ വിപുലപ്പെടുത്താനും നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും മുന്നണിസംവിധാനവും ഏകോപിപ്പിച്ചു. ഡൽഹി യാത്രകളിലും ഇരുവരും ഒരുമിച്ചായിരുന്നു.
ഇവർ തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും മലയാളിക്കറിയാം. നായനാർ തന്റെ ജ്യേഷ്‌ഠ സഹോദരനെപ്പോലെയാണെന്നാണ് ശിവദാസമേനോൻ പറഞ്ഞിട്ടുള്ളത്. ആഴമേറിയതായിരുന്നു ആ ബന്ധം. മന്ത്രിസഭയെ ഒന്നിപ്പിച്ച് ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും എൽഡിഎഫിനെ കരുത്തോടെ നയിക്കാനും ഭരണം സുശക്തമാക്കാനും ഈ ജനനായകരുടെ ആത്മബന്ധം ഗുണം ചെയ്‌തെന്ന് നായനാരുടെ അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി ഓർക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..