500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തുകയാണെന്നാണ് സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ജനങ്ങളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ മാധ്യമങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ ആക്ഷേപിക്കുകയാണെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. മോഡിയുടെ ധീരമായ തീരുമാനത്തെ വാഴ്തുന്ന വിദേശ മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ എന്നനിലയില്‍ ചില പരാമര്‍ശങ്ങളാണ് ഇവരുടെ പ്രചാരണത്തിന്റെ പ്രധാന ആയുധം. വാട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും മോഡി ആരാധകര്‍ സംഘടിതമായി ഇത്തരം മെസേജുകള്‍ക്ക് വ്യാപക പ്രചാരമാണ് നല്‍കുന്നത്.
നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടായ സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്വേഷിക്കുന്നത് വസ്തുത തിരിച്ചറിയാന്‍ സഹായിക്കും. ഇന്ത്യന്‍ ജനത വരിനിന്ന് ദുരിതം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് വിദേശ മാധ്യമങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍.
1. ബിബിസി
India rupee ban: Currency move is 'bad economics'
How India's currency ban is hurting the poor
ഇന്ത്യയിലെ നോട്ട് നിരോധനം പാവപ്പെട്ടവരെ എങ്ങനെ മുറിപ്പെടുത്തുന്നു എന്ന അന്വേഷണമാണ് ബബിസി നടത്തുന്നത്. നോട്ടുകള്‍ അസാധുവായതോടെ പരിഭ്രാന്തരായ ജനം പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനും ചെറിയ തുകയുടെ നോട്ടുകള്‍ സംഘടിപ്പിക്കാനും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ നീക്കം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും ദുസ്വപ്നമായി മാറിയിരിക്കുന്നു. പണം മാറാനായി കാത്തുനില്‍ക്കുന്നവരുടെ നിരയ്ക്ക് നീളം കൂടുന്തോറും രോഷവും വര്‍ധിക്കുന്നു.
വീട്ടമ്മമാര്‍ തങ്ങളുടെ സ്വകാര്യ സമ്പാദ്യത്തിലെ ചെറിയ തുകകള്‍ മാറ്റിവാങ്ങാന്‍ പരക്കം പായുന്നതും ബബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ ഉറക്കെയുള്ള വാഗ്ദാനങ്ങള്‍ക്ക് ശേഷവും ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ച് മോശം സാമ്പത്തിക ശാസ്ത്രമെന്നാണ് നോട്ട് പിന്‍വലിക്കലിനെ ബിബിസി വിശേഷിപ്പിച്ചത്.
2.ദ ന്യൂ യോര്‍ക്ക് ടൈംസ്
Chaos as Millions in India Crowd Banks to Exchange Currency
ഇന്ത്യയിലെ ദശലക്ഷങ്ങള്‍ നോട്ട് മാറ്റാനായി ബാങ്കുകള്‍ക്ക് മുന്നിലെത്തിയതോടെ ഉടലെടുത്ത അരക്ഷിതാവസ്ഥ എന്നതായിരുന്നു ദ ന്യൂയോര്‍ക്ക് ടൈംസിന്റെ തലക്കെട്ട്. ശനിയാഴ്ചത്തെ ബാങ്കുകള്‍ക്ക് മുന്നിലെ നീ നിരയും പരിഭ്രാന്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയുള്ള ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം ജനങ്ങളില്‍ രോഷം ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
3. ദ ഗാര്‍ഡിയന്‍
Why the corrupt rich will welcome Modi’s ‘surgical strike on corruption’
അഴിമതിക്കാരായ പണക്കാര്‍ എന്തു കൊണ്ട് അഴിമതിക്കെതിരായ മോഡിയുടെ സര്‍ജിക്കല്‍ സ്ട്രെെക്കിനെ’സ്വാഗതം ചെയ്യുന്നു എന്ന തലക്കെട്ടിലാണ് ദ ഗാര്‍ഡിയന്റെ നോട്ട് നിരോധനത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഒന്ന്.
അഴിമതി അവസാനിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോഡിക്ക് കാലാവധിയുടെ പാതി നാളുകള്‍ പിന്നിട്ടിട്ടും വലുതായി ഒരു നേട്ടവും ഉണ്ടാക്കാനായില്ല. സ്വിസ് ബാങ്കിലെ കള്ളപ്പണവും രാഷ്ട്രീയ പാര്‍ട്ടികളിലെ ഫണ്ടിങ് സുതാര്യമാക്കുമെന്ന് പറഞ്ഞതടക്കമുള്ള വാഗ്ദാനങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. വമ്പന്‍ വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ജനങ്ങള്‍ മുറുമുറുത്ത് തുടങ്ങി, എന്നാണ് ദ ഗാര്‍ഡിയന്‍ നോട്ട് നിരോധനത്തെക്കുറിച്ച് ദ ഗാര്‍ഡിയന്‍ പറയുന്നത്.
4.ഹഫിങ്ടണ്‍ പോസ്റ്റ്
Demonetisation Death Toll Rises To 25 And It's Only Been 6 Days
ആറ് ദിവസത്തിനുള്ളില്‍ നോട്ട് അസാധുവാക്കല്‍ മരണനിരക്ക് 25 ആയി ഉയര്‍ന്നു. സ്ഥിതി സാധാരണ നിലയിലെത്താന്‍ മാസങ്ങളെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടെന്നുമാണ് ഹഫിങ്ടണിന്റെ വാര്‍ത്ത.
5.അല്‍ജസീറ
Anger intensifies over India's demonetisation move
India demonetisation: Chaos as ATMs run dry
ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ നീക്കത്തില്‍ രോഷമുയരുന്നു. എടിഎമ്മുകളില്‍ പണമെത്താത്തഅരക്ഷിതാവസ്ഥ. ഞെട്ടിപ്പിക്കുന്ന നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ ജനങ്ങള്‍ വലഞ്ഞെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
6.വാഷിംഗ്ടണ്‍ പോസ്റ്റ്
India struggles as millions throng banks to swap currency
Panic, anger and a scramble to stash cash amid India’s ‘black money’ squeeze
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള നീണ്ട നിരകളിലെ പരിഭ്രാന്തിയും രോഷവും പിടിവലിയും. നോട്ട് മാറാന്‍ ലക്ഷങ്ങള്‍ ബാങ്കിന് മുന്നിലെത്തിയതോടെ ഇന്ത്യ പിടയുന്നു എന്നാണ് വാഷിഗ്ടണ്‍ പോസ്റ്റ് പറയുന്നത്.
7.ഡെയ്ലി മെയ്ല്‍
'Modi boasts of his 56-inch chest, but what kind of son lets his mother go through that?' PM's 96-year-old mother queues up to change notes
പ്രധാനമന്ത്രിയുടെ 96 വയസുള്ള അമ്മ നോട്ടുമാറാന്‍ ബാങ്കിലെ ക്യൂവില്‍ നിന്നതിലുണ്ടായ വിമര്‍ശനങ്ങളടക്കം ഡെയ്ലി മെയ്ല്‍ വാര്‍ത്തയാക്കുന്നു.
നല്ല മക്കളാരും 96 വയസായ അമ്മയെ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും എന്നിട്ടാണ് 56 ഇഞ്ചിന്റെ വിരിവ് പറയുന്നതെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് കപില്‍ സിബലിന്റെ വാക്കുകളില്‍ ഊന്നിയാണ് ഡെയ്ലിമെയ്ല്‍ വാര്‍ത്ത നല്‍കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..