പാരീസ്> ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വൻതീപിടിത്തം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി പാരീസ് പൊലീസ് അറിയിച്ചു.
അമൂല്യമായ കലാശേഖരങ്ങൾ ഉള്ള നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ചു. കത്തിയ മേൽക്കൂര തകർന്നുവീണു.
കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
850 വർഷം പഴക്കമുള്ള പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ഫ്രഞ്ച്ഗോഥിക് നിർമ്മാണശൈലിയുിലുള്ള ഈ കത്തീഡ്രൽ പാരീസിന്റെ അടയാളമായി കരുതുന്നു. വർഷംത്തോറും ലക്ഷക്കണക്കിന് സന്ദർശകർ ഇവിടെ എത്തിച്ചേരാറുണ്ട്.
ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളും അമൂല്യമായ പെയിൻറിങ്ങുകളും ഇവിടെയുണ്ട്. 1831ൽ വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ എന്ന കൃതി പുറത്തു വന്നതോടെ പള്ളി ലോകമെങ്ങും പ്രശസ്തമായി.