തിരുവനന്തപുരം > നികുതി വെട്ടിച്ച് ആഡംബര കാർ പോണ്ടിച്ചേരിൽ രജിസ്റ്റർ ചെയ്ത കേസിൽ സിനിമ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ ഗുരുതര കുറ്റം ചെയ്തതായി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച കുറ്റപത്രം അടുത്ത ദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ നൽകും. വഞ്ചന, മോട്ടോർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി വ്യക്തമായ തെളിവുള്ളതായും ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിതെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.
ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഔഡി കാറാണ് സുരേഷ് ഗോപി വ്യാജവിലാസത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. 3.6 ലക്ഷം, 16 ലക്ഷം എന്നിങ്ങനെയാണ് രണ്ട് കാറുകൾക്കായി നികുതി വെട്ടിച്ചത്. പോണ്ടിച്ചേരി എല്ലേപിള്ളൈ ചാവടിയിലുള്ള കാർത്തിക അപ്പാർട്ട്മെന്റിന്റെ വിലാസത്തിലായിരുന്നു രജിസ്ട്രേഷൻ. ഇതിനായി താൽക്കാലിക താമസക്കാരനാണ് താനെന്നുകാണിച്ച് എൽഐസി പോളിസി നേടി. തുടർന്ന്, നോട്ടറിയെക്കൊണ്ട് വ്യാജ സത്യവാങ്മൂലം സംഘടിപ്പിച്ച് വ്യാജ സീലും പതിച്ചു. ഈ രേഖ ഉപയോഗിച്ചാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. കെട്ടിട ഉടമയെക്കൊണ്ട് അനൂകൂല മൊഴി കൊടുപ്പിക്കാൻ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാനോട് സത്യം പറയുകയായിരുന്നു.
സുരേഷ് ഗോപിയുടെ കാറുകൾ കേരളത്തിലായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, നികുതിവെട്ടിപ്പ് പുറത്തായതോടെ ഒരു കാർ ഡൽഹിയിലേക്കും മറ്റൊന്ന് ബംഗളൂരുവിലേക്കും മാറ്റി. നിലവിൽ ഈ കാറുകൾ എറണാകുളത്ത് വർക്ക് ഷോപ്പിലാണ്. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ് ഗോപിയെ 2018 ജനുവരി 18ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
സുരേഷ് ഗോപിക്ക് പുറമെ ഫഹദ് ഫാസിൽ, അമല പോൾ എന്നിവർക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഫഹദ് പിഴ അടച്ച് കേസ് ഒത്തുതീർപ്പാക്കി. അമലപോളിന്റെ വാഹനം ബംഗളൂരുവിൽ രജിസ്റ്റർചെയ്ത് തമിഴ്നാട്ടിലാണ് ഓടുന്നത്.