കൊച്ചി
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് അരിവില കയറുന്നു. ആന്ധ്ര, കർണാടകം സംസ്ഥാനങ്ങളിൽ അരിയുൽപ്പാദനം കുറഞ്ഞതും അഞ്ച് ശതമാനം ജിഎസ്‌ടി ബാധ്യത അടിച്ചേൽപ്പിച്ചതും ഉത്സവകാലത്തെ ഉയർന്ന ഡിമാൻഡുമാണ് ഇപ്പോഴത്തെ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും കാരണം. അരി ഇനങ്ങൾക്ക് ആറുമുതൽ 15 രൂപവരെയാണ് ചില്ലറവില വർധിച്ചത്.
ഉൽപ്പാദനം കുറഞ്ഞതിനെത്തുടർന്ന് രാജ്യത്ത് അരിവില കുതിച്ചുയരുമെന്ന് കഴിഞ്ഞമാസം കേന്ദ്ര ഭക്ഷ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കയറ്റുമതിനയത്തിൽ വരുത്തിയ മാറ്റവും വിലക്കുതിപ്പിന് വഴിവച്ചു. ജനുവരിവരെ വിലക്കയറ്റം മാറ്റമില്ലാതെ തുടരുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിൽ കൂടുതൽ ഉപയോഗിക്കുന്ന സുരേഖ, ജയ, മട്ട അരിക്ക് ആഴ്‌ചകൾമുമ്പേ വിലകൂടി. മട്ട അരിക്കാണ് ഏറ്റവും കൂടിയത്. 45ൽനിന്ന് 55 രൂപയായി. സുരേഖയ്‌ക്ക് 40ൽനിന്ന് 45 ഉം ജയയ്‌ക്ക് 52ൽനിന്ന് 58 രൂപയുമായി. ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ നേരിയ വർധന തുടരുന്നതായി വ്യാപാരികൾ പറയുന്നു. 25 കിലോവരെയുള്ള പാക്കറ്റ് അരിക്ക് കേന്ദ്രസർക്കാർ അഞ്ച് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയതാണ് ബ്രാൻഡഡ് അരിയുടെ വില കൂടാൻ കാരണമായത്. 10 കിലോയുടെ പാക്കറ്റിൽ 100 രൂപമുതൽ വർധനയുണ്ട്. മുന്തിയ ബ്രാൻഡിന് 200 രൂപവരെയാണ് കൂടിയത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല്, സർക്കാർ സംഭരിച്ച് പൊതുവിതരണ സംവിധാനംവഴി നൽകുന്നതാണ് സാധാരണക്കാർക്ക് ആശ്വാസമാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..