സമുദ്രമത്സ്യ മേഖലയെക്കുറിച്ച് പഠിക്കാൻ വിദേശസംഘം

കൊച്ചി
ഇന്ത്യൻ സമുദ്രമത്സ്യ മേഖലയെയും മത്സ്യക്കൃഷി രീതികളെയും കുറിച്ച് പഠിക്കാൻ വിദേശസംഘം എത്തി. സിഎംഎഫ്ആർഐ സംഘടിപ്പിക്കുന്ന 15 ദിവസത്തെ രാജ്യാന്തര ശിൽപ്പശാലയുടെ ഭാഗമായി സംഘം മുനമ്പം തുറമുഖം സന്ദർശിച്ചു.
ആഫ്രിക്കൻ,- ഏഷ്യൻ മേഖലകളിലെ 10 രാജ്യങ്ങളിലെ ഫിഷറീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനാണ് സംഘം എത്തിയത്. കടലിൽനിന്നു പിടിക്കുന്ന വിവിധ മത്സ്യയിനങ്ങളെയും അവയുടെ വിപണനരീതികളെയും കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. കൊഴുവ, മത്തി തുടങ്ങിയ ചെറുമീനുകൾ മുതൽ വറ്റ, ചൂര, പടുകൂറ്റൻ കാളസ്രാവ് വരെയുള്ള ഇനങ്ങളുടെ വൈവിധ്യവും വിദേശസംഘത്തെ വിസ്‌മയിപ്പിച്ചു. മത്സ്യബന്ധനയാനങ്ങളിൽനിന്ന് ഉപഭോക്താക്കളിലേക്ക് മത്സ്യമെത്തുന്ന വിപണനശൃംഖല, ആഭ്യന്തര വിപണിയിലേക്കുള്ള മീനുകൾ, വിദേശ കയറ്റുമതിക്കായി പോകുന്നവ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ ചോദിച്ചറിഞ്ഞു. കടലിൽനിന്നുള്ള മത്സ്യലഭ്യതയുടെ കണക്കെടുക്കുന്ന സിഎംഎഫ്ആർഐയുടെ സാംപ്ലിങ് രീതിയും മനസ്സിലാക്കി. വിഴിഞ്ഞം, തമിഴ്നാട്ടിലെ മണ്ഡപം എന്നിവിടങ്ങളിലുള്ള സിഎംഎഫ്ആർഐയുടെ ഗവേഷണകേന്ദ്രങ്ങളും സംഘം സന്ദർശിക്കും.










0 comments