അമ്പലപ്പുഴ
പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളിസുകുമാരക്കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു. വണ്ടാനം ഗവ.ടി ഡി മെഡിക്കൽ കോളേജിന് കിഴക്ക് സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്റെ കിഴക്കേ അതിരാണ് സമീപവാസി വിമുക്തഭടൻ ആറ്റുപുറം വീട്ടിൽ ആന്റണി കൈയേറിയത്. വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കലക്ടർക്കും അമ്പലപ്പുഴ സി ഐയ്ക്കും പരാതി നൽകി. ഇയാൾ വാടകയ്ക്ക് കൊടുത്ത വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിര് കൈയേറി ലോറികയറാൻ സൗകര്യത്തിൽ ഗ്രാവൽ നിരത്തി.
വിവരമറിഞ്ഞെത്തിയ സിപിഐ എം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന സ്ഥലത്ത് വായനശാല നിർമിക്കാനും തീരുമാനിച്ചു. പ്രകോപിതനായ ആന്റണി, സർക്കാർ അധീനതയിലെ സ്ഥലത്തിന്റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദമായി. ഇതോടെ പുരയിടത്തിൽ പാർക്ക്ചെയ്ത വാഹനങ്ങൾ പുറത്തിറക്കാനായില്ല. വാഹന ഉടമകൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസെത്തി കല്ലുകൾ നീക്കിയാണ് വാഹനങ്ങൾ പുറത്തെടുത്തത്. തന്റെ പേരിലുള്ള വസ്തുവിലാണ് ഗ്രാവൽ നിരത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രേഖകൾ ഹാജരാക്കാൻ ആന്റണിക്ക് കഴിഞ്ഞിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..