കൊച്ചി> കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവരുടെ ഉല്‍പന്നങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ 20 വരെ റിബേറ്റ് വിലയില്‍ ലഭ്യമാകും.
ലോക്ക്ഡൗണ്‍ മൂലം വിഷു, റംസാന്‍ റിബേറ്റ് മേളകള്‍ സംഘടിപ്പിക്കാന്‍ സാധിക്കാതെ 14 ദിവസത്തെ റിബേറ്റ് വില്‍പന നഷ്ടമായി. വരുമാനമില്ലാതെയും അടുത്ത ഉല്‍പാദനത്തിനുള്ള മൂലധനമില്ലാതെയും തൊഴിലാളികള്‍ വിഷമത്തിലായി. ഇതു മറികടക്കാനാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ റിബേറ്റ് പ്രഖ്യാപിച്ചത്. റിബേറ്റ് വില്‍പന ജൂലായ് ഒന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ഓണ്‍ലൈനിലും വാങ്ങാം
ഹാന്‍ടെക്സിന് 90 ഉം ഹാന്‍വീവിന് 46 ഉം ഷോറൂമുകള്‍ കേരളത്തിലുണ്ട്. കൈത്തറി സംഘങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 400 കേന്ദ്രങ്ങള്‍ വഴി പ്രത്യേക റിബേറ്റ് വില്‍പന നടക്കും. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്സ്, ഹാന്‍വീവ് വില്‍പ്പനശാലകളിലൂടെയും ഓണ്‍ലൈനായും ഉല്‍പന്നങ്ങള്‍ ലഭ്യമാകും. സഹകരണ സംഘങ്ങള്‍ ഡോര്‍ ഡെലിവറിയും നടത്തും. ഓഫീസുകള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വാഹനങ്ങളിലും കൈത്തറി ഉല്‍പന്നങ്ങള്‍ ലഭ്യമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..