05 October Thursday

ഉത്തർപ്രദേശിൽ നിയമം നടപ്പാക്കുന്നത്‌ ക്രിമിനലുകളോ

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023


ബുൾഡോസർ രാജ്‌ നടപ്പാക്കി യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിൽനിന്നു വരുന്ന വാർത്തകൾ ഭയാനകമാണ്‌. ആറുവർഷം പിന്നിട്ട യോഗി ഭരണത്തിൽ നടന്ന ഉന്മൂലന രാഷ്ട്രീയത്തിന്റെയും കലാപങ്ങളുടെയും കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്‌. നിയമവാഴ്‌ച പൂർണമായും തകർന്നു, വ്യാജ ഏറ്റുമുട്ടലിന്റെ പേരിലുള്ള കൊലപാതകങ്ങളും വ്യാപകം. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി  പൊലീസും സംഘപരിവാർ ക്രിമിനലുകളും ഒരുവിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച്‌ വിചാരണയില്ലാതെ ശിക്ഷ നടപ്പാക്കുന്നു.

കഴിഞ്ഞദിവസം പൊലീസ്‌ സംരക്ഷണയിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയ രണ്ടു പ്രതികളെ ഒരുസംഘം ആളുകൾ വെടിവച്ചുകൊലപ്പെടുത്തിയത്‌ നിയമവാഴ്‌ച തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌. നിയമവാഴ്‌ച നടപ്പാക്കുകയെന്നത്‌ ഒരു സർക്കാരിന്റെ പ്രാഥമിക കടമയാണ്‌. എന്നാൽ, ബുൾഡോസർ രാജിലൂടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെയും നീതി നടപ്പാക്കുന്ന കാഴ്‌ചയാണ്‌ യുപിയിൽ. ക്രിമിനലുകൾക്ക്‌ യഥേഷ്ടം വളരാൻ വഴിയൊരുക്കിയ ബിജെപി സർക്കാർ ഇതിന്‌ മറപിടിക്കാൻ വ്യാപകമായി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും നടത്തി. പൊലീസ്‌ രേഖപ്രകാരം ആറു വർഷത്തിനിടയിൽ 10,900 ഏറ്റുമുട്ടലുണ്ടായി. ഇതിൽ 184 പേർ കൊല്ലപ്പെട്ടു. 4918 പേർക്ക്‌ പരിക്കേറ്റു. ഇതിന്റെ ഇരട്ടിയിലേറെപ്പേർ സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. 

മുൻ എംപിയും ക്രിമിനൽ കേസ്‌ പ്രതിയുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും പൊലീസ്‌ കസ്റ്റഡിയിലാണ്‌ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്‌. ഗുജറാത്തിലെ ജയിലിൽ ആയിരുന്ന ഇരുവരെയും ഉമേഷ് പാൽ വധക്കേസിൽ പൊലീസ് അറസ്റ്റുചെയ്‌ത്‌ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജിൽവച്ചാണ് സംഭവം. പൊലീസ്‌ വലയത്തിൽ നടന്നുപോകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചാനൽ കാമറകൾക്ക് മുന്നിൽവച്ചാണ് അക്രമികൾ ആതിഖിനെതിരേ വെടിയുതിർത്തത്. പിന്നാലെ സഹോദരൻ അഷ്‌റഫും വെടിയേറ്റു വീണു. നിരവധി ക്രിമിനൽ കേസിലെ പ്രതികളായ ഇരുവരെയും ശക്തമായ പൊലീസ്‌ സംരക്ഷണയിൽ അക്രമികൾ കൊലപ്പെടുത്തിയെന്നത്‌ യുപിയിൽ നടക്കുന്ന കാട്ടുനീതിക്ക്‌ തെളിവാണ്‌. ഉമേഷ് പാൽ വധക്കേിൽ പ്രതികളായ ആറുപേരാണ്‌ 50 ദിവസത്തിനകം കൊല്ലപ്പെട്ടത്‌.

ആതിഖ്‌ അഹ്മദിന്റെ മകൻ ആസാദ് അഹ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്‌ടിഎഫ്) ഏറ്റുമുട്ടലിൽ വ്യാഴാഴ്‌ച കൊല്ലപ്പെട്ടിരുന്നു.  ഇത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനിൽക്കെയാണ്‌ ആതിഖും അഷ്റഫും പൊലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്‌.

യുപി പൊലീസ്‌ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുകയാണെന്ന ആരോപണം ശക്തമാണ്‌. വ്യക്തികളെ തട്ടിക്കൊണ്ടുപോകുകയോ അറസ്റ്റുചെയ്യുകയോ ചെയ്‌തശേഷം അടുത്ത ദിവസങ്ങളിൽ മൃതദേഹം കാണപ്പെടുന്ന രീതിയിലാണ് മിക്ക ഏറ്റുമുട്ടൽ കൊലപാതകങ്ങളും. വ്യാജ ഏറ്റുമുട്ടലുകൾ മനുഷ്യജീവനുകൾ നിരന്തരമായി ഇല്ലാതാക്കിയതിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാരിനെ പലതവണ താക്കീത് ചെയ്‌തിരുന്നു. പ്രതികളെ വെടിവച്ചുകൊല്ലുകയല്ല മറിച്ച് ജീവനോടെ വിചാരണ നേരിടാൻ അനുവദിക്കുകയാണ്‌ വേണ്ടതെന്ന്‌ സുപ്രീംകോടതിയും മുമ്പ്‌ വ്യക്തമാക്കിയിരുന്നു. എന്നാൽ, മനുഷ്യാവകാശ കമീഷന്റെയും സുപ്രീംകോടതിയുടെയും മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ്‌ യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടപ്പാക്കുന്നത്‌. സംഘപരിവാർ പ്രവർത്തകരാണ്‌ യുപിയിലെ പ്രധാന ആക്രമണകാരികളും ഗുണ്ടകളും. എന്നാൽ, ഇവർക്കെതിരെ നടപടിയെടുക്കാതെ മുസ്ലിങ്ങളെയും ദളിതുകളെയും സമാജ്‌വാദി പാർടി പ്രവർത്തകരെയും ലക്ഷ്യമിട്ടാണ്‌ യുപി പൊലീസ്‌ പ്രവർത്തിക്കുന്നത്‌. യോഗി സർക്കാർ കൃത്യമായ പദ്ധതികളോടെ നടപ്പാക്കുന്ന കൂട്ടക്കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്നപേരിൽ നടത്തുന്നത്‌.

വർഗീയ–-ബുൾഡോസർ രാഷ്ട്രീയം തുടങ്ങിവച്ച യോഗി യുപിയിൽ ഇതുവരെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി വീടും കടകളും ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകൾ ഇടിച്ചുനിരപ്പാക്കി. ക്രിമിനലുകളും കൈയേറ്റക്കാരുമായി ചിത്രീകരിച്ചാണ്‌ വീടുകളും കടകളും തകർക്കുന്നത്‌. കേസിൽ പ്രതിയാകുന്നവരുടെയോ ശിക്ഷിക്കപ്പെടുന്നവരുടെയോ വീടുകൾ പൊളിക്കാനുള്ള വ്യവസ്ഥ ശിക്ഷാനിയമത്തിൽ ഇല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ്‌ ‌ഇടിച്ചുനിരത്തൽ നടക്കുന്നത്‌. ഇതിന്റെപേരിൽ  വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്‌  രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുന്നു. നിയമത്തെ നോക്കുകുത്തിയാക്കി, ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന കൊലപാതകങ്ങൾ നീതിന്യായവ്യവസ്ഥയ്ക്ക് വെല്ലിവിളി ഉയർത്തുകയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ ബിജെപിയുടെ  പ്രത്യയശാസ്ത്രത്തിന്‌ എതിരായവരെ ഇല്ലായ്‌മ ചെയ്യാനാണ്‌ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും യോഗി ആദിത്യ നാഥും ശ്രമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top