കൊല്ലത്തിനടുത്ത് അഷ്ടമുടിക്കായലും കല്ലടയാറും യോജിക്കുന്ന പ്രദേശത്താണ് മൺറോ തുരുത്തിലെ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ റെസിഡന്റായിരുന്ന കേണൽ മൺറോയുടെ പേരിൽനിന്നാണ് മൺറോ തുരുത്ത് എന്ന് പേര് വന്നത്. ഒരു കാലത്ത് തെങ്ങുകൃഷിക്കും തെങ്ങിനോട് അനുബന്ധിച്ച വ്യവസായങ്ങൾക്കും (കയർ, കൊപ്ര) പേരുകേട്ട പ്രദേശമായിരുന്നു.
മുൻ രാജ്യസഭാ എംപി ആയിരുന്ന ബാലഗോപാലാണ് എന്നോട് അവിടത്തെ രൂക്ഷമായ പരിസ്ഥിതിപ്രശ്നം പറഞ്ഞത്. വീടുകളിൽ വെള്ളം കയറുന്നു എന്നതാണ് ഒന്നാമത്തെ പ്രശ്നം. ആദ്യമൊക്കെ ബണ്ടുകെട്ടിയും വെള്ളം കോരിക്കളഞ്ഞും കുറച്ചൊക്കെ സഹിച്ചും ആളുകൾ വീടുകളിൽ ജീവിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം അനുദിനം വഷളായതോടെ ആളുകൾക്ക് മാറിപ്പോകേണ്ടിവരുന്നു. രണ്ടാമത് ദ്വീപിലുള്ള തെങ്ങുകളുടെ ആരോഗ്യവും കായ്‌ഫലവും കുറഞ്ഞ് തെങ്ങുകൃഷി ലാഭകരമല്ലാതാകുന്നു. ഇത് രണ്ടുംകൂടി ആളുകൾക്ക് മൺറോ തുരുത്തിൽ ജീവിക്കാനുള്ള താല്പര്യവും സാധ്യതയും കുറഞ്ഞ് ആളുകൾ സ്ഥലംവിടുന്നു. പരിസരത്തുള്ള പഞ്ചായത്തുകളിൽ കഴിഞ്ഞ 30 വർഷത്തിൽ ജനസംഖ്യ 50 ശതമാനത്തോളം കൂടിയപ്പോൾ മൺറോ തുരുത്തിലെ ജനസംഖ്യ 1991ൽ 12,000 ആയിരുന്നത് ഇപ്പോൾ 10,000ന് താഴെയായി.
ഈ പ്രശ്നങ്ങൾക്ക് കാരണം എന്താണെന്ന് അവിടത്തെ ആളുകൾക്ക് ചില ധാരണയുണ്ട്. കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ തെന്മല ഡാം ശുദ്ധജലത്തിന്റെയും സെഡിമെന്റിന്റെയും വരവ് കുറച്ചത്, സുനാമി ഉണ്ടാക്കിയ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം എല്ലാം അതിൽപ്പെടും. ഈ സാഹചര്യത്തിലാണ് ഞാൻ മൺറോ തുരുത്തിലേക്ക് പോകുന്നത്. ബാലഗോപാലും കൂടെയുണ്ടായിരുന്നു. താഴ്ന്നുപോയിക്കൊണ്ടിരുന്ന ഒരു വീട് പുനർനിർമിച്ചതിന്റെ താക്കോൽ ദാനമായിരുന്നു ഔദ്യോഗികമായ ചടങ്ങ്.
മൺറോ തുരുത്തിലെ പ്രശ്നങ്ങൾ
മൺറോ തുരുത്തിലെ പ്രശ്നങ്ങൾ ഏറെ സങ്കീർണമാണ്, അത് പരിസ്ഥിതി പ്രശ്നമായാലും സാമൂഹ്യപ്രശ്നങ്ങളായാലും. മൂന്നു നാല് മണിക്കൂർ നേരത്തെ സന്ദർശനംകൊണ്ട് മുഴുവൻ കാര്യങ്ങൾ മനസ്സിലാക്കാനോ പരിഹാരം നിർദേശിക്കാനോ സാധ്യമല്ല. എന്നാലും ഇത്തരം കാര്യങ്ങൾ മറ്റിടങ്ങളിൽ കൈകാര്യംചെയ്തിട്ടുള്ള പരിചയത്താൽ ചില നിർദേശങ്ങൾ പറയാം.
മൺറോ തുരുത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഉണ്ടായതാണോ അല്ലയോ എന്ന് ആളുകൾ ചർച്ച ചെയ്യുന്നുണ്ട്, ചർച്ച ചെയ്യേണ്ടതുമാണ്. വീടിനുള്ളിൽ വെള്ളം കയറുന്നവർക്ക് ഈ ചർച്ചകൊണ്ട് പ്രയോജനം ഒന്നുമില്ല. പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാരങ്ങളാണ് അവർക്ക് പ്രധാനം.
മൺറോ തുരുത്തിലെ പ്രശ്നങ്ങൾ കാലാവസ്ഥാ വ്യതിയാനംകൊണ്ട് ഉണ്ടായതാണെങ്കിലും അല്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ ലോകം നേരിടുന്ന തരത്തിൽ ചില രീതികൾ നമുക്ക് ഉപയോഗിക്കാം. ആദ്യമായി മാറുന്ന കാലാവസ്ഥയ്‌ക്കനുസരിച്ച് ജീവിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക (adaptation), അതേസമയംതന്നെ കാലാവസ്ഥാ വ്യതിയാനം കുറയ്‌ക്കാനുള്ള (mitigation) ശ്രമങ്ങൾ നടത്തുക. ഈ തത്വമാണ് മൺറോ തുരുത്തിൽ ഉപയോഗിക്കേണ്ടത്. എന്താണ് അവിടെ സംഭവിക്കുന്നത്, അതെങ്ങനെ കുറയ്‌ക്കാം എന്നുള്ള പഠനങ്ങളും പ്രശ്നപരിഹാരവും മറ്റൊന്ന്.
ഉയർന്ന കാലുകളിലുള്ള വീടുകളുണ്ടാക്കുക (house on stilts), ഭാരം കുറഞ്ഞ നിർമാണവസ്തുക്കൾകൊണ്ട് വീടുണ്ടാക്കുക, തെങ്ങിനെ കേന്ദ്രീകരിച്ചുള്ള വ്യവസായത്തിൽനിന്ന് മത്സ്യക്കൃഷിയും ടൂറിസവും ഉൾപ്പെടെയുള്ള പുതിയ സാധ്യതകളിലേക്ക് ജീവിതവൃത്തികൾ മാറ്റുക, കൂടുതൽ ചെളി കുത്തിയിട്ടും അരികുകളിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ചും ഉള്ള സ്ഥലം സംരക്ഷിക്കുക, മഴവെള്ളം ശേഖരിച്ചും ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള സോളാർ അധിഷ്ഠിതമായ പുതിയ പ്ലാന്റുകൾ സ്ഥാപിച്ചും കുടിവെള്ളപ്രശ്നം പരിഹരിക്കുക എന്നിങ്ങനെ അനവധി കാര്യങ്ങൾ ഇപ്പോഴേ ചെയ്തുതുടങ്ങാം.
കല്ലടയാറിൽ ഉണ്ടാക്കിയ അണക്കെട്ടുകൾ ശുദ്ധജലത്തിന്റെ ഒഴുക്ക് കുറച്ചതും വേനൽക്കാലത്ത് തീരെ ഇല്ലതാക്കിയതും, ഉപ്പുവെള്ളം കയറിവരുന്നതിനും അതിനോടൊപ്പം പഴയതരത്തിലുള്ള കൃഷി സാധ്യമാകാതെ വരുന്നതിനും കാരണമാകുന്നു. അണ കെട്ടിക്കഴിഞ്ഞാൽ അണയുടെ താഴേക്ക് ഒട്ടും നീരൊഴുക്ക് അനുവദിക്കാതിരുന്നാൽ അവിടെ എന്തെല്ലാം പരിസ്ഥിതിമാറ്റങ്ങളുണ്ടാകും എന്ന് പഠിക്കാതെയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ആളുകൾ അണകെട്ടിയിരുന്നത്. കേരളത്തിലെ അണക്കെട്ടുകളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല.അണയുടെ താഴേക്ക് എല്ലാക്കാലത്തും കുറെ വെള്ളം ‘ബേസ് ഫ്ലോ’ അഥവാ ‘എൻവിറോൺമെന്റൽ ഫ്ലോ’ ആക്കി ഒഴുക്കിവിടുന്നതാണ് പുതിയ രീതി. കല്ലട ഇറിഗേഷൻ പ്രോജക്ട് ഉൾപ്പെടെ കേരളത്തിലെ എല്ലാ അണക്കെട്ടുകളിലും ഇത്തരം ബേസ് ഫ്ലോ അനാലിസിസ് നടത്തണം. പരിസ്ഥിതിക്ക് ആവശ്യമായ ഒഴുക്ക് വീണ്ടെടുക്കണം. ഇതിൽ ഒന്നാമതായിത്തന്നെ കല്ലട ആറിലെ ഒഴുക്ക് പുനഃസ്ഥാപിക്കാവുന്നതാണ്. മൊത്തം കേരളത്തിന് ഒരു മാതൃകയാകും ഇത്.
കാലാവസ്ഥാ വ്യതിയാനം ഇപ്പോൾ മൺറോ തുരുത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിയിൽ അതുണ്ടാകാൻ പോവുകയാണ്. സമുദ്രനിരപ്പ് ഉയരുന്നതോടെ വേലിയേറ്റം ഇതിലും കൂടുതൽ വെള്ളം തുരുത്തിലേക്ക് തള്ളിക്കയറ്റും. ഇപ്പോൾ സുരക്ഷിതമായ വീടുകൾപോലും അപ്പോൾ വെള്ളക്കെട്ടിലാകും. ഇതിനുള്ള തയ്യാറെടുപ്പുകൾ, പുതിയ വീടുകളും റോഡും നിർമിക്കുന്ന കാര്യത്തിൽ ഉൾപ്പെടെ, ഇപ്പോഴേ വേണം. ഇപ്പോൾ ഉള്ള റോഡുകളും റെയിൽവേ സ്റ്റേഷനും മാറുന്ന കാലാവസ്ഥയിൽ വെള്ളക്കെട്ടിൽ ആകുമോ എന്ന പഠനം ഇപ്പോൾത്തന്നെ നടത്തി നടപടികൾ എടുക്കണം. ഇന്ന് നമ്മൾ മൺറോ തുരുത്തിൽ കാണുന്ന കാഴ്ചകൾ കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ എല്ലാ ദ്വീപുകളിലും തീരപ്രദേശത്തും കൊണ്ടുവരാൻ പോവുകയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കാലാവസ്ഥാ ഭീഷണി നേരിടാൻ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിൽ ഉള്ളവർ മൺറോ തുരത്ത് വന്ന് കാണണം, അവിടെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കണം. ‘ഇന്ന് ഞാൻ നാളെ നീ’ എന്നാണ് മൺറോ തുരുത്ത് കേരളത്തിലെ മറ്റ് പല പ്രദേശങ്ങളോടും പറയുന്നത്.
മൺറോ തുരുത്തുപോലെ പ്രശ്നങ്ങളുള്ള പ്രദേശങ്ങൾ ലോകത്ത് വേറെയും ഉണ്ട്. ഇന്തോനേഷ്യയിലെ സെമരാങ്ങ് അതിലൊന്നാണ്. മൺറോ തുരത്തിന്റെ 30 ഇരട്ടി വലുപ്പവും 150 ഇരട്ടി ജനസംഖ്യയും സെമറാങ്ങിനുണ്ട്. ഒരു വർഷം ആറുമുതൽ 19 വരെ സെന്റിമീറ്ററാണ് അവിടെ ഭൂമി താഴുന്നത്. അതുകൊണ്ടുതന്നെ ആളുകളുടെ വീടും റോഡും പാലവും ഓരോ പത്തു വർഷത്തിലും ഉയർത്തിക്കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. എന്തൊക്കെ പഠനങ്ങളാണ് ഇന്തോനേഷ്യ സെമറാങ്ങിൽ നടത്തുന്നത്, എങ്ങനെയാണ് അവിടത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുതിയ ഇൻഫ്രാസ്‌ട്രക്ചർ പ്ലാൻ ചെയ്യുന്നതും പഴയത് സുരക്ഷിതമാക്കുന്നതും ഇതൊക്കെ ഇന്ന് മൺറോ തുരുത്തിനും നാളെ മറ്റു ഭാഗങ്ങൾക്കും ബാധകമാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന് കേരളത്തിലെപോലെതന്നെ ഇന്തോനേഷ്യയിലും പ്രോജക്ടുകളുണ്ട്. അതിന്റെ ഭാഗമായി കേരളത്തിൽ ഈ വിഷയത്തിൽ ഇടപെടുന്നവരെ സെമറാങ്ങിലെ ശാസ്ത്രജ്ഞന്മാരുമായും ജനപ്രതിനിധികളുമായും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ്.
സിംഗപ്പുരിലെ നാഷണൽ യൂണിവേഴ്സിറ്റി 2017ൽ ‘Designing Resilience in Asia’ എന്നൊരു മത്സരം നടത്തിയിരുന്നു. ലോകത്തെമ്പാടുമുള്ള എൻജിനിയറിങ്/പ്ലാനിങ് വിദ്യാർഥികളോട് സെമറാങ്ങിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചതിനുശേഷം എങ്ങനെയാണ് ആ നഗരത്തെ നാളേക്കുവേണ്ടി പ്ലാൻ ചെയ്യേണ്ടത് എന്നതായിരുന്നു അവർക്ക് നൽകിയ ചോദ്യം. ഒരു വർഷംകൊണ്ടാണ് വിദ്യാർഥികൾ അവരുടെ പ്ലാനുകൾ അവതരിപ്പിച്ചത്. ഈ മത്സരത്തിലെ ഒരു വിധികർത്താവായിരുന്നു ഞാൻ.
ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ബാധിക്കുന്ന പ്രധാന പ്രശ്നമായ കാലാവസ്ഥാ വ്യതിയാനംപോലൊരു പ്രശ്നത്തെ പുതിയ തലമുറ നേരിടുന്നത് കാണുന്നതുതന്നെ സന്തോഷമുള്ള കാര്യമായിരുന്നു. മൺറോ തുരുത്തിന്റെ ഭാവിക്കായും നമുക്ക് ഇത്തരത്തിലൊരു ആൾ ഇന്ത്യ ഹാക്കത്തോൺ നടത്തുന്നത് നന്നായിരിക്കും. ഏറെ വിദ്യാർഥികളെ അങ്ങോട്ട് ആകർഷിക്കാം, പുതിയ എന്തെങ്കിലും ആശയങ്ങൾ ഉണ്ടാകാം, നമ്മുടെ പുതിയ തലമുറ എൻജിനിയർമാർക്ക് കാലാവസ്ഥാ വ്യതിയാനംപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിചയം കിട്ടും എന്നിങ്ങനെ പല ഗുണങ്ങളുണ്ട്.
മൺറോ തുരുത്തിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇപ്പോൾ നമുക്ക് ലഭ്യമായ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ചും ലോകത്തെ മറ്റു മാതൃകകൾ സ്വീകരിച്ചും ശരിയാക്കാവുന്നതേയുള്ളൂ എന്നെനിക്ക് ഉറപ്പാണ്. ടൂറിസമായും പുതിയ കൃഷിരീതികളായും ഇപ്പോഴത്തേതിലും നല്ലൊരു സാമ്പത്തികസ്ഥിതി ആ പ്രദേശത്തിന് ഉണ്ടാക്കാൻ പറ്റും. മുമ്പ് പറഞ്ഞതുപോലെ മൺറോ തുരുത്തിലെ പ്രശ്നങ്ങൾ കേരളത്തിലെ മറ്റു ഭാഗങ്ങളിലും വലിയ താമസമില്ലാതെ ഉണ്ടാകും, അതിനാൽ അവിടെ എന്ത് നടക്കുന്നു എന്നത് കേരളത്തിലെ പൊതുസമൂഹം ശ്രദ്ധിക്കേണ്ടതുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..