22 September Friday

പശുപരിപാലനം കറവക്കാലത്തെ രോഗങ്ങള്‍

ഡോ. സാബിന്‍ ജോര്‍ജ്Updated: Thursday Oct 6, 2016

ഉല്‍പ്പാദനശേഷി കുറഞ്ഞ നാടന്‍പശുക്കളെ  ഒഴിവാക്കി ഉയര്‍ന്ന ഉല്‍പ്പാദനശേഷിയുള്ള സങ്കരയിനം പശുക്കള്‍ രംഗത്തെത്തിയതോടെ കറവക്കാലം ക്ഷീരകര്‍ഷകന് പ്രശ്നകാലമായിരിക്കുകയാണ്.  പാലുല്‍പ്പാദനത്തിന് ശരീരത്തില്‍നിന്നുണ്ടാകുന്ന പോഷകങ്ങളുടെ വലിയൊരു പങ്ക് ഉപയോഗിക്കുന്നു.  ഇങ്ങനെ നഷ്ടപ്പെടുന്ന പോഷകങ്ങള്‍ ആഹാരത്തിലൂടെ  നല്‍കാന്‍ പരാജയപ്പെടുന്നതുമൂലം കറവപ്പശുക്കളില്‍ ഉല്‍പ്പാദനസംബന്ധമായ  രോഗങ്ങള്‍ ഉണ്ടാകുന്നു.  

പ്രസവിച്ച ഉടന്‍ പശുക്കളെ  ബാധിക്കുന്ന രോഗമാണ് ക്ഷീരസന്നി (പാല്‍പ്പനി). പ്രസവത്തിനുശേഷം രണ്ടുദിവസത്തിനുള്ളിലാണ് ഇത് ഏറ്റവുമധികം കാണപ്പെടുന്നത്. പശുവിന്റെ മൂന്നാമത്തെ പ്രസവംമുതലാണ്  ഇതിന് സാധ്യത കൂടുതലുള്ളത്.  പ്രസവത്തിനുശേഷം പാലുല്‍പ്പാദനം കൂടുന്നതുമൂലം രക്തത്തിലെ കാത്സ്യത്തിന്റെ അളവു കുറയുന്നതാണ് രോഗകാരണം. നാവ് പുറത്തേക്കു നീട്ടുക, കഴുത്തിലെയും, കാലുകളിലെയും മാംസപേശികളുടെ വിറയല്‍, ക്ഷീണം, പല്ലുകള്‍ കൂട്ടിയുരുമുക എന്നിവയാണ് ലക്ഷണങ്ങള്‍. 

ഈ ഘട്ടത്തില്‍ ചികിത്സനല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പാലുല്‍പ്പാദനം കുറയും. പിന്നീട് പശു കഴുത്തു വളച്ച് തോളോടു ചേര്‍ത്തുവച്ച് കിടക്കും. ക്ഷീരസന്നിയുടെ ഏറ്റവും പ്രധാന ലക്ഷണമാണിത്. ശരീരതാപനില സാധാരണയിലും താഴെയാകും. മൂക്ക് ഉണങ്ങിവരളുക, മലദ്വാരം വികസിച്ച് കട്ടിയായ  ചാണകം വന്നുനിറയുക  എന്നീ  ലക്ഷണങ്ങളും ഉണ്ടാകും.  ഇത്തവണയും ചികിത്സ നല്‍കിയില്ലെങ്കില്‍ അവസാനഘട്ടത്തിന്റെ ലക്ഷണങ്ങള്‍ കാണാം. തല തറയോടു ചേര്‍ത്തുവച്ച് കൈകാലുകള്‍ നീട്ടി ഒരുവശത്തേക്ക് കിടക്കുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ പശു ചത്തുപോകും. 

ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാത്സ്യം കുത്തിവയ്പ് നല്‍കിയാണ് ചികിത്സ. ഇതിന് താമസമുണ്ടായാല്‍  പശു കിടപ്പിലാകും. ഇതു തുടര്‍ന്നാല്‍  പേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് എഴുന്നേല്‍ക്കാനാവാതെവരും. ഇങ്ങനെയുള്ള പശുക്കള്‍ക്ക്  കൂടുതല്‍ ശ്രദ്ധവേണം. ഇവയെ ഒരുമണിക്കൂര്‍ ഇടവിട്ട് വശംതിരിച്ച് കിടത്തണം.  വൈക്കോല്‍, പുല്ല് ഇവ കിടക്കാനായി നല്‍കണം.  ഇടയ്ക്കിടെ ചാക്കുകെട്ടി എഴുന്നേല്‍പ്പിച്ച്  കൈകാലുകള്‍ തിരുമ്മിക്കൊടുക്കണം.  ഈ കിടപ്പ് എട്ടുപത്തു ദിവസം തുടര്‍ന്നാല്‍ പശുക്കള്‍ സ്വയം എഴുന്നേല്‍ക്കാന്‍ സാധ്യതയില്ല. 

കറവക്കാലത്ത് രക്തത്തില്‍ മഗ്നീഷ്യം എന്ന ധാതുവിന്റെ അളവ് കുറയുന്നത് അപസ്മാരത്തിന് കാരണമാകും.  മഴയും തണുപ്പുമുള്ള കാലാവസ്ഥയില്‍ ഇത് കൂടുതലായി ഉണ്ടാകും. ധാരാളം ഇളംപുല്ല് കഴിക്കുന്നതാണ്  ഇതിനു കാരണം. മാംസപേശികളുടെ വിറയല്‍, വീണുകിടന്ന് കൈകാലുകളിട്ടടിക്കുക, വെകിളി പിടിക്കുക, വായില്‍നിന്ന് നുരയും, പതയും വരിക എന്നീ ലക്ഷണങ്ങളും കാണിക്കും.  പശുക്കള്‍ തീറ്റയെടുക്കാതെയാവുകയും പാലുല്‍പ്പാദനം കുറയുകയും ചെയ്യും.  മഗ്നീഷ്യമുള്ള കുത്തിവയ്പാണ് പ്രതിവിധി.

പ്രസവത്തിനുശേഷം ആദ്യത്തെ രണ്ടു മാസങ്ങള്‍ക്കുള്ളില്‍  പശുക്കളില്‍ കണ്ടുവരുന്ന രോഗമാണ്  കിറ്റോസിസ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നതാണ് കാരണം.  പാലിന്റെ അളവ് കുറയുന്നതാണ് ആദ്യലക്ഷണം.  പിണ്ണാക്ക് മുതലായവ വിസര്‍ജിക്കുകയും വൈക്കോലും പുല്ലും കുറെശ്ശെ കഴിക്കുകയും ചെയ്യും.  ശരീരത്തിന്റെ തൂക്കം കുറയും. രോഗം തീവ്രമായാല്‍ ഉന്മാദ ലക്ഷണങ്ങള്‍ കാണാം. ഇവ കയറില്‍ വലിഞ്ഞുനില്‍ക്കുകയും വട്ടത്തില്‍ കറങ്ങുകയും ചെയ്യും. മൂത്രം ശേഖരിച്ച് മൃഗാശുപത്രിയില്‍ പരിശോധിച്ച് രോഗനിര്‍ണയം നടത്താം.  പാലിന്റെ അളവ് അകാരണമായി കുറയുമ്പോള്‍ ഇതു ചെയ്യണം. ഗ്ളൂക്കോസ് കുത്തിവയ്പ് നടത്തിയാണ് ചികിത്സ നല്‍കേണ്ടത്.  

ഉടച്ച ചോളം പ്രസവത്തിനുമുമ്പ് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത്  നല്ലതാണ്.  വിശേഷാവസരങ്ങളില്‍ ബാക്കിവരുന്ന ചോറ് കഞ്ഞിയായി അമിത അളവില്‍ കൊടുക്കുന്ന ശീലം നല്ലതല്ല. പ്രസവിച്ച ഉടന്‍ കഞ്ഞി, ശര്‍ക്കരക്കഞ്ഞി, പായസം ഇവ നല്‍കുന്നതും ദോഷകരമാണ്. പ്രസവിച്ചശേഷം, പ്രസവിക്കുന്നതിനുമുമ്പ് ഉണ്ടായിരുന്ന  ആഹാരരീതിതന്നെ ആദ്യനാളുകളില്‍  തുടരുക. ക്രമേണ  ആഹാരക്രമത്തില്‍ മാറ്റംവരുത്തുക. കറവപ്പശുക്കള്‍ക്ക് നിലനില്‍പ്പിനായി 1.5–2 കിലോഗ്രാം തീറ്റയും പാലുല്‍പ്പാദനത്തിന് ഓരോ 2.5–2 കിലോഗ്രാം പാലിന് ഒരു കിലോഗ്രാം എന്ന വിധത്തില്‍ അധിക തീറ്റയും നല്‍കണം.  തീറ്റയില്‍ ഖനിജ ലവണ മിശ്രിതങ്ങള്‍  നല്‍കണം. പ്രസവത്തിനുമുമ്പ് പശുക്കളെ പട്ടിണിക്കിടരുത്. പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ ധാന്യസമ്പന്നമായ തീറ്റ നല്‍കണം. പ്രവസത്തിനുശേഷം കുറച്ചുദിവസം സോഡിയം പ്രൊപ്പിയോണേറ്റ്  60 ഗ്രാം രണ്ടുനേരമായി ആഹാരത്തില്‍ കൊടുത്താല്‍ കിറ്റോസിസ് തടയാം.  

തൃശൂര്‍  മണ്ണൂത്തി വെറ്ററിനറി കോളേജില്‍  അസി. പ്രൊഫസറാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top