ad
Deshabhimani

മല തുരന്ന് ഉറവകളിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2015, 10:21 AM | 0 min read

മാര്‍ച്ച് 17, കര്‍ണാടകത്തിലെ ബിദര്‍ ജില്ലാ ഭരണകാര്യാലയംയുനസ്കോയുടെ ലോകപൈതൃക നിരീക്ഷണപട്ടികയിലുള്ള ബിദറിലെ പൗരാണികമായ തുരങ്കജലസ്രോതസ്സുകളുടെ പുനരുദ്ധാരണസാധ്യത ചര്‍ച്ചചെയ്യുന്ന സെമിനാറാണ് വേദി. പ്രഭാഷകന്‍ : കാസര്‍കോട് കുണ്ടംകുഴി നീര്‍ക്കയ സ്വദേശി കുഞ്ഞമ്പു (63). കേള്‍ക്കുന്നവരില്‍ രാജ്യത്തെ പ്രമുഖ ഭൗമശാസ്ത്രജ്ഞരും ബിദര്‍ കലക്ടറുംവരെയുള്ളവര്‍. പച്ചമലയാളത്തില്‍ തെളിവെള്ളംപോലെയുള്ള കുഞ്ഞമ്പുവേട്ടന്റെ അനുഭവവിവരണം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നത് പാലക്കാട് ചിറ്റൂര്‍കോളേജിലെ ഭൂമിശാസ്ത്ര അധ്യാപകന്‍ വി ഗോവിന്ദന്‍കുട്ടി. കുഞ്ഞമ്പുവേട്ടന്‍ വെള്ളത്തെ അതിന്റെ "വാസകേന്ദ്ര'ത്തില്‍പ്പോയി കൂട്ടിക്കൊണ്ടുവരുന്ന സാഹസികജീവിതത്തിന്റെ വിവരണം തുടരട്ടെ; നമുക്കല്‍പ്പം പിറകിലേക്ക് സഞ്ചരിക്കാം

 മാര്‍ച്ച് 1, കാസര്‍കോട് ബോവിക്കാനത്തെ ഈച്ചപ്പാറകാണുമ്പോള്‍ നമ്മളിലേക്ക് നടന്നുവരുന്നൊരു മണ്‍പ്രതിമപോലെയായിരുന്നു കുഞ്ഞമ്പുവേട്ടന്‍. കണ്‍പീലിമുതല്‍ നഖത്തിന്റെ അറ്റംവരെ ഭൂമിയുടെ ഉള്ളറയിലെ മണ്ണുവാരിപ്പുതച്ചൊരാള്‍. കൈയില്‍ ഉരുകിത്തീരാറായ ഒരു മെഴുകുതിരിയുമായാണ് അയാള്‍ തുരങ്കത്തിന് പുറത്തേക്കുവന്നത്. ബോവിക്കാനത്തെ ഈച്ചപ്പാറയില്‍ ഒരു വീട്ടുവളപ്പില്‍ കുടിവെള്ളമന്വേഷിച്ച് ഭൂമിയുടെ ഉള്ളറയിലേക്ക് കിളച്ചുകയറുകയാണ് അയാള്‍. പതിനാലാംവയസ്സു മുതല്‍ ഈ തുരപ്പന്‍ പണി തുടങ്ങിയ കുഞ്ഞമ്പുവേട്ടന്‍ 49 വര്‍ഷം കൊണ്ട് തുരന്നത് ആയിരത്തിലധികം തുരങ്കങ്ങള്‍. ഭൂമിക്കുമീതെ നടക്കുന്നതിലും കൂടുതല്‍ കുഞ്ഞമ്പുവേട്ടന്‍ നടന്നിട്ടുണ്ടാകുക ഭൂമിയുടെ ഉള്ളിലൂടെയാകണം.

അത്യുത്തര കേരളത്തിലെയും തുളുനാട്ടിലെയും മലയോരത്ത് ജനങ്ങളുടെ ദാഹംതീര്‍ക്കുന്ന തുരങ്കങ്ങള്‍; നിര്‍മിതിയിലും ആകൃതിയിലും, മറ്റുള്ളവര്‍ക്ക് എക്കാലത്തും അത്ഭുതം പടര്‍ത്തുന്ന സൃഷ്ടിയാണ്. മലഞ്ചെരിവിലെ ഉള്ളറകളില്‍ പൊടിയുന്ന തെളിനീര്‍, ഭൂമിക്കുപുറത്തേക്ക് എത്തിക്കുന്ന ഭഗീരഥപ്രയത്നത്തിന്റെ ചുരക്കപ്പേരാണ് തുരങ്കം എന്ന് മലയാളത്തിലും സുരങ്കം എന്ന് തുളുവിലും പറയുന്ന ജലസ്രോതസ്സ്.ആശാനൊപ്പം മണ്ണ് വലിക്കാന്‍ നിന്നായിരുന്നു കുണ്ടംകുഴി നീര്‍ക്കയ സ്വദേശി കുഞ്ഞമ്പുവേട്ടന്റെ തുരങ്കനിര്‍മാണത്തിലെ തുടക്കം. സ്വന്തമായി തുരക്കാന്‍ തുടങ്ങിയത് യാദൃച്ഛികമായൊരു കഥയാണ്. ആ കഥകേട്ട് നമുക്ക് തുരങ്കത്തിന്റെ മറ്റുവിശേഷങ്ങളിലേക്ക് പോകാം.

ഒരു തുരങ്കനിര്‍മാണത്തിനിടയില്‍ പാതിവഴിയില്‍ പാറ കണ്ട്്് കുഞ്ഞമ്പുവിന്റെ ആശാന്‍ പതറി. മുന്‍കൂര്‍ പണവും വാങ്ങി മുങ്ങിയ ആശാന് പകരം കുഞ്ഞമ്പുവിനെ ഉടമ തടഞ്ഞുവച്ചു. കൈയില്‍ കാല്‍ക്കാശില്ലാതെ പതിനേഴാം വയസ്സില്‍ ആശാന്‍ നിര്‍ത്തിയിടത്തുനിന്ന് പിക്ആക്സിനു കൊത്തിത്തുടങ്ങി കുഞ്ഞമ്പു. ആ കിള ഇപ്പോഴും തുടരുകയാണ്. ഭൂമിക്കടിയിലെ അജ്ഞാതലോകം നേരില്‍ക്കണ്ട്...ഭൂഗര്‍ഭത്തിലെ നീരൊഴുക്ക് ഭൂമിയില്‍നിന്നുതന്നെ നോക്കി ഇപ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ പറയും. അവിടെ വെള്ളം താഴേക്കുമാത്രമല്ല മുകളിലേക്കും ഒഴുകുമത്രെ. ഊറിവരുന്ന നീര്‍ച്ചാലുകള്‍ അതേ വേഗത്തില്‍ ഉയരങ്ങളിലേക്ക് ഓടിക്കയറുന്നത് കാണാം. മനുഷ്യശരീരത്തിലെ ഞരമ്പുകള്‍പോലെയാണ് നീരൊഴുക്കുകള്‍. നിരവധി തോടുകളും കുതിരച്ചാട്ടമെന്ന് വിളിക്കുന്ന വന്‍ജലപ്രവാഹങ്ങളും ഭൂഗര്‍ഭത്തിലുണ്ട്. ഇത്തരം പ്രവാഹങ്ങളെ തുരങ്കശില്‍പ്പികള്‍ ഒഴിവാക്കും. കാരണം അനവധി നാടുകളില്‍ ജലമെത്തിക്കുന്നത് ഇത്തരം മഹാപ്രവാഹങ്ങളാകും. അതിനെ വഴിതിരിച്ചുവിടുന്നതും ചോര്‍ത്തുന്നതും അധാര്‍മികമാണ്. ഇവയുടെ ചെറുശാഖകള്‍മാത്രം തേടിപ്പിടിച്ചാണ് ഒരു കുടുംബത്തിന് വേണ്ട വെള്ളമെത്തിക്കുന്നത്.

ഒരു വേനല്‍ സീസണില്‍ 25 തുരങ്കംവരെ തുരന്നിട്ടുണ്ട് കുഞ്ഞമ്പുവേട്ടന്‍. ഇപ്പോഴത് അഞ്ചായി ചുരുങ്ങി. വെള്ളം വറ്റിയ 25 കോല്‍ താഴ്ചയുള്ള കിണറിന്റെ ഒരുവശം തുരന്ന് വെള്ളം കിണറിലേക്ക് എത്തിച്ചിട്ടുണ്ട് കുഞ്ഞമ്പുവേട്ടന്‍. കഴിഞ്ഞ 30 വര്‍ഷമായി ബന്തടുക്ക സ്വദേശി ചന്ദ്രനും ഒപ്പമുണ്ട്. 

ഇനി ബായാറിനടുത്ത ഗുംപെയിലെ അപ്പയ്യ നായിക്കിനെ (66) പരിചയപ്പെടാം. 13-ാമത്തെ വയസ്സിലാണ് അപ്പയ്യ ഭൂഗര്‍ഭത്തിലൂടെയുള്ള തന്റെ സഞ്ചാരം തുടങ്ങുന്നത്. ബായാറിനുപുറമെ ഗോവയിലും കര്‍ണാടകത്തിലുമൊക്കെ തുരങ്കം നിര്‍മിച്ചിട്ടുണ്ട് അപ്പയ്യ. ഗോവയിലായിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും. മണ്ണു കൊത്തുന്നതും വലിച്ചു പുറത്തുകളയുന്നതുമടക്കമുള്ള ജോലി ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഫെബ്രുവരിമുതല്‍ മെയ്വരെയുള്ള വേനലിലാണ് തുരക്കല്‍. ഈ സമയങ്ങളില്‍ വെള്ളംകിട്ടുന്ന സ്രോതസ്സ് വറ്റില്ലെന്നാണ് കണക്ക്. മണ്ണിന്റെ ഘടനയ്ക്കനുസരിച്ചാണ് തുരക്കല്‍. ഇടിയാന്‍ സാധ്യതയുണ്ടെങ്കില്‍ ഒരാള്‍ക്ക് ഇരുന്നുപോകാന്‍ മാത്രം പാകത്തില്‍ ഉയരം കുറച്ച് തുരക്കും. വെള്ളമില്ലാത്ത ഒരു പ്രദേശവും ഭൂമിയില്‍ ഇല്ലെന്നാണ് അപ്പയ്യ പറയുന്നത്.

തുരങ്കമെന്നാല്‍1.8 മുതല്‍ 2 മീറ്റര്‍ വരെ ഉയരവും 0.45 മുതല്‍ 0.70 മീറ്റര്‍ വീതിയും 300 മീറ്ററിലധികം നീളവുമുണ്ടാകും മിക്ക തുരങ്കങ്ങള്‍ക്കും. ഒരെണ്ണത്തില്‍ത്തന്നെ ഭൂമിക്കകത്ത് കൈവഴികളായി മൂന്നും നാലും എണ്ണം ബന്ധിപ്പിച്ച തരത്തിലുള്ള തുരങ്കവുമുണ്ട്. വെള്ളം കണ്ടെത്തിയാല്‍ മണ്ണുകൊണ്ട് ചിറകെട്ടി സംഭരിച്ച് പൈപ്പുകളിലൂടെയോ മണ്ണിലൂടെത്തന്നെയോ തികച്ചും ഭൂഗുരുത്വബലത്തിന്റെ സഹായത്തില്‍ പുറത്തേക്കൊഴുക്കും. വെളിമ്പ്രദേശത്ത് മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കിയ മദക്കങ്ങള്‍ എന്നറിയപ്പെടുന്ന ജലസംഭരണികളിലേക്ക് വെള്ളം വീഴ്ത്തും. ഇപ്പോള്‍ കോണ്‍ക്രീറ്റ് ടാങ്കുകളും വ്യാപകമാണ്. ഭൂഗര്‍ഭം- മറ്റൊരു ലോകംആധുനിക സാങ്കേതികവിദ്യയ്ക്ക് പോലും എളുപ്പത്തില്‍ തുരന്നെത്താന്‍ പറ്റാത്ത തരം സ്ഥലത്തേക്കാണ് മനക്കരുത്ത് ആയുധമാക്കി കുഞ്ഞമ്പുവേട്ടനും അപ്പയ്യ നായ്ക്കും കുതിക്കുന്നത്.

മെഴുകുതിരിവെട്ടത്തിലാണ് തുരക്കല്‍. ഓക്സിജനില്ലെങ്കില്‍ മെഴുകുതിരി കത്തില്ല. അപ്പോള്‍ത്തന്നെ അപകടം മണത്ത് പുറത്തിറങ്ങാം. ഗന്ധകം ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളുടെ സാമീപ്യമുള്ളപ്പോഴും വന്‍ജലപ്രവാഹങ്ങളുടെ സാന്നിധ്യത്തിലും മെഴുകുതിരികള്‍ താനേ അണയും. നേര്‍രേഖയിലാണ് തുരക്കലെങ്കില്‍, പുറത്ത് സ്ഥാപിച്ച കണ്ണാടിയില്‍നിന്ന് പ്രതിബിംബിക്കുന്ന വെളിച്ചം കടത്തിവിട്ടും തുരക്കുന്നവരുണ്ട്.ജോലിക്കിടയില്‍, മണ്ണിടിയുന്നതും മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. ഒറ്റയടിക്ക് ഇടിയില്ല. ഭിത്തികളില്‍ പൊട്ടല്‍ വീഴുകയും വിടവുകള്‍ തുറക്കുകയും ചെയ്യും. അനുഭവസ്ഥരായ പണിക്കാര്‍ അതിനകം പുറത്തേക്ക് കടന്നിട്ടുണ്ടാകും. വെള്ളം എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ തൊഴിലാളികള്‍ക്ക് പ്രത്യേക ഉപായമുണ്ട്. ഉപരിതലത്തിലെ ചില ചെടികളുടെ സാന്നിധ്യവും മണ്ണിന്റെ ഗന്ധവുമൊക്കെ ഇതിനു സഹായിക്കും.

തുരങ്കനിര്‍മാണം ഒരു കലയാണ്. കേവലം മനുഷ്യാധ്വാനത്തില്‍ മാത്രം അധിഷ്ഠിതമായ അതിജീവനത്തിന്റെ കല.ഇനി ബിദറിലെ കുഞ്ഞമ്പുവേട്ടന്‍തുരങ്കങ്ങളുടെ നിര്‍മാണ കാലഘട്ടത്തെക്കുറിച്ച് കൃത്യമായ രേഖകളില്ല. ഇറാന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ക്വാനട്ട് (ഝൗമിമേ) ന്റെ തനിപ്പകര്‍പ്പാണ് തുരങ്കങ്ങള്‍. ക്വാനട്ടുകള്‍ക്ക് സമാനമായ മൂന്ന് തുരങ്കജലസ്രോതസ്സുകളാണ് ബിദറിലുള്ളത്. എഡി 1400- 500 കളില്‍ ബഹ്മാനി രാജവംശത്തിന്റെ കാലത്താണ് ഇവ നിര്‍മിച്ചത്. സംരക്ഷിക്കപ്പെടേണ്ട ലോകപൈതൃകങ്ങളുടെ നിരീക്ഷണപട്ടികയിലുള്ള ഈ ജലസ്രോതസ്സുകള്‍ ബിദറിന്റെ പൂര്‍വകാലപ്രതാപത്തെ വെളിപ്പെടുത്തുന്നു. ഇവയില്‍ നഗരപരിധിക്ക് തൊട്ടുപുറത്തുള്ള ചമൗയമറ ഗമൃല്വ (ക്വാനട്ട്) ട്യെലോ എന്ന ജലസ്രോതസ്സ് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. ഇതില്‍ 21 കിണര്‍ സമാനമായ ദ്വാരങ്ങളും കാണാം. ഇവയില്‍ ചിലത് കാലക്രമേണ അടഞ്ഞുപോയിട്ടുണ്ട്. തുറന്ന നിലയിലുള്ളവയില്‍നിന്ന് ലഭിക്കുന്ന വെള്ളം കുടിക്കാനടക്കം വീട്ടാവശ്യത്തിനും കൃഷിക്കും ഇപ്പോഴും ഉപയോഗിക്കുന്നു.

ഈ ജലസ്രോതസ്സുകളുടെ പുനരുദ്ധാരണസാധ്യത അവലോകനംചെയ്ത സെമിനാറിലാണ് നാം ആദ്യം കുഞ്ഞമ്പുവേട്ടനെ കാണുന്നത്. 14ന് ബിദറിലെത്തിയ കുഞ്ഞമ്പുവേട്ടന്‍ തുരങ്കത്തില്‍ നൂണുകയറി പ്രാഥമികപഠനം കഴിഞ്ഞശേഷമാണ് സെമിനാറിനെത്തിയത്. പുനരുദ്ധാരണം സാധ്യമാണെന്ന് കുഞ്ഞമ്പുവേട്ടന്‍ പ്രഭാഷണത്തില്‍ വ്യക്തമാക്കി.ബിദറിലെ തുരങ്കജലസ്രോതസ്സുകളെക്കുറിച്ച് കന്നടപത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ട്, കാസര്‍കോട്ടെ പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീപഡ്രെയാണ്, കുഞ്ഞമ്പുവേട്ടനെ ഈ പ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചത്. ഈ ജലസ്രോതസ്സുകളെക്കുറിച്ച് 2012 മുതല്‍ ഗവേഷണം നടത്തുന്ന ഗോവിന്ദന്‍കുട്ടിക്കൊപ്പമാണ് കുഞ്ഞമ്പുവേട്ടന്‍ ബിദറിലെത്തിയത്. കാസര്‍കോട്ടെ തുരങ്കങ്ങളെക്കുറിച്ച് പഠിക്കാന്‍ ബിദറില്‍നിന്ന് ഒരു സംഘം ഏപ്രില്‍ ആദ്യം ജില്ലയിലെത്തും.$ ബിസി 700 കളിലാണ് ഇറാനും ഇറാഖും ഉള്‍പ്പെടുന്ന മധ്യേഷ്യയില്‍ ഭൂമി തുരന്ന് ക്വാനട്ടുകള്‍ നിര്‍മിച്ചത്. മുഖാനിസ് എന്നായിരുന്നു നിര്‍മാതാക്കളായ തൊഴിലാളികളെ വിളിച്ചിരുന്നത്. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് അര്‍മേനിയക്കാരും അതിനും മുമ്പ് മെസപ്പൊട്ടേമിയന്‍ കാലഘട്ടത്തിലും മനുഷ്യന്‍ ഇത്തരത്തില്‍ വെള്ളം കണ്ടെത്തിയിരുന്നുവെന്ന് ചരിത്രപുസ്തകത്തില്‍ പറയുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്ന് കച്ചവടത്തിനെത്തിയ അറബികളാണ് തുരങ്കനിര്‍മാണം അത്യുത്തരകേരളത്തിനും ദക്ഷിണ കന്നഡയ്ക്കും പരിചയപ്പെടുത്തിയത്. ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ണിന്റെ ഘടനാപരമായ സവിശേഷതകളുമാണ് തുരങ്കം വ്യാപകമാകാന്‍ കാരണം.

75 ശതമാനം പാറക്കെട്ടുകള്‍ നിറഞ്ഞതും കട്ടികൂടിയ ലാറ്ററേറ്റ് മണ്ണും ചെങ്കുത്തായ കുന്നുകളും നിറഞ്ഞ ഭൂമിയുടെ ഘടന കിണര്‍ കുഴിക്കുന്നതിന് തടസ്സമായി. അഥവാ കൂടുതല്‍ ആഴത്തില്‍ ലംബമായി കുഴിച്ചാലും ഭൂമിയുടെ ചരിവു നിമിത്തം ജലഞരമ്പുകള്‍ അന്യമായിരുന്നു. ഇതൊക്കെയാവും തുരങ്കത്തിലേക്ക് ഈ ജനത തുരന്നടുത്തത്. ബായാര്‍ - തുരങ്കത്താഴ്വരകാസര്‍കോട് ഉപ്പളയ്ക്കടുത്തുള്ള പൈവളിഗ പഞ്ചായത്തിലെ ബായാര്‍ ഗ്രാമത്തില്‍ രണ്ടായിരത്തിലധികം തുരങ്കങ്ങളുണ്ട്. ബായാറിനോട് ചേര്‍ന്ന പൊസഡിഗുംബെ മലയാണ് ഇവിടത്തെ ജലസ്രോതസ്സ്. ഗുംബെ എന്നാല്‍ തുളുവില്‍ ഗുഹ എന്നാണ് അര്‍ഥം. ഈ കുന്നിനു ചുറ്റുമുള്ള ചെറുഗ്രാമങ്ങളായ സജിന്‍കില, ഗുംപെ, സുധന്‍ബല, മാനിപ്പാഡി, കല്ലടുക്ക, മേലിനപഞ്ച, ആവളമട്ട തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രം അഞ്ഞൂറോളം തുരങ്കങ്ങളുണ്ട്. മിക്ക വീട്ടുകാര്‍ക്കും രണ്ടുമുതല്‍ അഞ്ചെണ്ണംവരെ കാണാം. വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനും ഭൂമി തുരന്നാണ് വെള്ളം കൊണ്ടുവരുന്നത്. ഗുംപെയിലെ കര്‍ഷകനായ ഗോവിന്ദ ഭട്ടിന്റെ അഞ്ചേക്കര്‍ കൃഷിയിടത്തില്‍ അരനൂറ്റാണ്ടിലധികം പഴക്കമുള്ള അഞ്ച് തുരങ്കങ്ങളുണ്ട്. ഇതില്‍ 250 അടിയിലധികം നീളമുള്ള രണ്ടെണ്ണമാണ് വീട്ടാവശ്യത്തിനും മറ്റും ഉപയോഗിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home