നോട്ട് അസാധുവാക്കല്‍ : പഴയ നോട്ടുമായി വലഞ്ഞ് സൈനികരും

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ മാര്‍ച്ച് 31 വരെ മാറ്റിക്കൊടുക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായതോടെ വെട്ടിലായവരില്‍ അതിര്‍ത്തി കാക്കുന്ന സൈനികരും. സിയാച്ചിനിലും നിയന്ത്രണരേഖയിലും മാവോയിസ്റ്റ് മേഖലകളിലും മറ്റ് വിദൂരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന സൈനികര്‍ പഴയ 500, 1000 നോട്ടുകളുമായി റിസര്‍വ് ബാങ്കിലെത്തിയപ്പോള്‍, അധികൃതര്‍ കൈമലര്‍ത്തു. സിയാച്ചിനില്‍ ജോലി നോക്കുന്ന നായിക് മഹേന്ദ്രസിങ്ങിന്റെ പക്കല്‍, നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായ കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് 6000 രൂപയുണ്ടായിരുന്നു. നവംബറില്‍തന്നെ അവധിക്ക് അപേക്ഷിച്ചെങ്കിലും, ഈ മാസമാണ് പത്തുദിവസത്തെ അവധി ലഭിച്ചത്. തുടര്‍ന്ന് ജന്മദേശമായ രാജസ്ഥാനിലെത്തിയ മഹേന്ദ്രസിങ്, കഴിഞ്ഞദിവസമാണ് തന്റെ പക്കലുള്ള പഴയ നോട്ടുകള്‍ മാറ്റാന്‍ ആര്‍ബിഐയില്‍ എത്തിയത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായ ദിവസംമുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്തിന് പുറത്തായിരുന്നവര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും മാത്രമാണ് ഈ സേവനം ലഭ്യമാകുകയെന്നായിരുന്നു ആര്‍ബിഐ ഉദ്യോഗസ്ഥരുടെ വിശദീകരണം. താന്‍ സിയാച്ചിനില്‍ ജോലിനോക്കുന്ന സൈനികനാണെന്ന ഔദ്യോഗികരേഖകള്‍ കാണിച്ചിട്ടും അധികൃതര്‍ സഹായിച്ചില്ല. ഈ വസ്തുത തനിക്കറിയില്ലായിരുന്നുവെന്നും ഇത്രയും ദൂരം വന്നത് വെറുതെയായല്ലോയെന്നുമാണ് മഹേന്ദ്രസിങ്ങിന്റെ പ്രതികരണം. മാവോയിസ്റ്റ് ശല്യം രൂക്ഷമായ ജാര്‍ഖണ്ഡിലെ സൈനിക ആസ്ഥാനത്ത് ജോലി ചെയ്യുന്ന പങ്കജ്സിങ്ങിനും സമാനമായ അനുഭവമാണ് പറയാനുള്ളത്. ഫോണോ മറ്റ് ആശയവിനിമയ സംവിധാനങ്ങളോ ഇല്ലാത്ത ജാര്‍ഖണ്ഡിലെ വനപ്രദേശങ്ങളിലായിരുന്ന പങ്കജ്സിങ്ങിന്റെ പക്കല്‍ 19,000 രൂപയുടെ അസാധുനോട്ടുകളാണുള്ളത്. സൈനിക ആസ്ഥാനത്തോ സമീപപ്രദേശങ്ങളിലോ ബാങ്കുകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് താന്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുകയെന്നും പങ്കജ്സിങ് ചോദിക്കുന്നു.
നോട്ട് അസാധുവാക്കല്‍ കാലത്ത് ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ അനുവദിക്കാന്‍ എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന പരാതിയാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഉന്നയിക്കാനുള്ളത്. ആര്‍ബിഐ വെബ്സൈറ്റില്‍ നല്‍കിയ ഹെല്‍പ്പ്ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ പ്രതികരണമില്ല. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇടപാടുകാരെ ആര്‍ബിഐ ബുദ്ധിമുട്ടിക്കുകയാണെന്നും ബഹ്റൈനില്‍ ജോലി ചെയ്യുന്ന അഷുരഞ്ജന്‍ പരാതിപ്പെട്ടു. നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ട് നിരവധിപേര്‍ സമീപിച്ചതായും ചിലര്‍ പറയുന്നു.











0 comments