ad
Deshabhimani

ഇന്‍ഷുറന്‍സ് പരിമിതം ; മത്സ്യമേഖലയിലുള്ളവര്‍ക്ക് വന്‍ നഷ്ടമെന്ന് പഠനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2017, 08:39 PM | 0 min read


കൊച്ചി > രാജ്യത്തെ മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്യക്ഷമമല്ലാത്തതുമൂലം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും ഭീമമായ സാമ്പത്തികനഷ്ടം അനുഭവിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനം.

മറ്റുകാര്‍ഷികമേഖലകളെ അപേക്ഷിച്ച് മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ കുറവാണ്. കടലില്‍ മീന്‍പിടിക്കുന്നവര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണ് പ്രചാരത്തിലുള്ളത്. മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള കേടുപാട്, തീരദേശ ജംഗമവസ്തുക്കള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടം തുടങ്ങിയവയ്ക്ക് കേരളത്തിലുള്‍പ്പെടെ പരിമിതമായ അളവില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്.

മത്സ്യങ്ങള്‍ വന്‍തോതില്‍ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലില്‍ കൃഷിചെയ്യാനുപയോഗിക്കുന്ന കൂടുകള്‍ക്ക് സംഭവിക്കുന്ന കേടുപാട്, മത്സ്യക്കൃഷിയില്‍ സംഭവിക്കുന്ന നഷ്ടം എന്നിവയ്ക്ക് രാജ്യത്തെവിടെയും ഇന്‍ഷുറന്‍സ് സംരക്ഷണം ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു. സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗം ശാസ്ത്രജ്ഞനായ ഡോ. ഷിനോജ് പാറപ്പുറത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലെ 14 മീന്‍പിടിത്ത കേന്ദ്രങ്ങളിലും കേരളത്തിലെയും തമിഴ്നാട്ടിലെയും മത്സ്യകര്‍ഷകര്‍ക്കിടയിലുമാണ് പഠനം നടത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും സര്‍ക്കാര്‍തലങ്ങളില്‍നിന്നുമുള്ള വിവരങ്ങള്‍ പഠനത്തിന് ഉപയോഗപ്പെടുത്തി.  കേരളത്തില്‍ ഒരുസ്ഥലത്ത് മാത്രമാണ് മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുത്തതെന്ന് കണ്ടെത്തി. സര്‍വേയോട് പ്രതികരിച്ചവരില്‍, തീരദേശ മേഖലയില്‍ വസിക്കുന്നവരുടെ പുരയിടം, മറ്റ് ജംഗമവസ്തുക്കള്‍ എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയത് തമിഴ്നാട്ടിലെ 14 ശതമാനം പേര്‍ മാത്രമാണ്. മത്സ്യസമ്പത്തിലെ കുറവ്, വിപണിയിലെ വിലവ്യതിയാനംമൂലമുള്ള നഷ്ടം, മത്സ്യക്കൃഷിയിലെ നഷ്ടം എന്നിവയ്ക്ക് സര്‍വേയില്‍ പങ്കാളികളായ ആരും ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടില്ല.

ബോട്ടുകള്‍ക്ക് കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. എന്നാല്‍, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കേരളത്തില്‍നിന്ന് സര്‍വേയില്‍ പങ്കാളികളായ 80 ശതമാനം പേരും ഉറപ്പുവരുത്തിയിട്ടുണ്ട്. ശുദ്ധജല-ഓരുജലാശയങ്ങളില്‍ മത്സ്യക്കൃഷിചെയ്യുന്ന ആരും ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടില്ല. മത്സ്യമേഖലയിലെ അജ്ഞതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഉയര്‍ന്ന പ്രീമിയവും ഭാഗികമായ കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതും നടപടിക്രമങ്ങളിലെ സങ്കീര്‍ണതയും തൊഴിലാളികളെ പിന്നോട്ടടിപ്പിക്കുന്നു.

ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചും കാലാവസ്ഥ പഠനത്തിലധിഷ്ടിതമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കിയും മത്സ്യമേഖലയില്‍ ഇന്‍ഷുറന്‍സിന് കൂടുതല്‍ പ്രചാരം നേടാമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. മത്സ്യമേഖലയിലെ സഹകരണ സംഘങ്ങള്‍, എന്‍ജിഒകള്‍ എന്നിവയുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. പഠനത്തിലെ നിര്‍ദേശങ്ങള്‍ നീതി ആയോഗിന് സമര്‍പ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home