അഗിനയുടെ കരവിരുതിൽ പിറവിയെടുക്കുന്ന തെയ്യക്കോലങ്ങൾ

പാഴ്വസ്തുക്കൾ രൂപം മാറും, അഗിനയുടെ ശില്പങ്ങളായി
കാവുകളിൽ തീച്ചാമുണ്ഡിയും, കണ്ഠാകർണ്ണനും, കതിവന്നൂർ വീരനും,
കാരി ഗുരിക്കളും, ഗുളികനും, ബലിക്കാടനും, മുച്ചിലോട്ട് ഭഗവതിയും കളം നിറഞ്ഞാടി. തന്നെ തേടിയെത്തിയ പൈതങ്ങളുടെ ആധിയും, ആവലാതിയും കേട്ടു. വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്ന് ആവർത്തിച്ചുറപ്പിച്ച്, അരിയും പൂവും തലയിൽ വെച്ച് അനുഗ്രഹം ചൊരിഞ്ഞു. ഭക്തിപരവശരായി, തൊഴുകൈയോടെ മുന്നിൽ നിൽക്കുന്ന ഭക്തജനങ്ങളെ സാക്ഷിയാക്കി ചെണ്ടയുടേയും, പീപ്പിയുടേയും
അകമ്പടിയിൽ ആടിയുറയുന്ന തെയ്യങ്ങൾ.
പറഞ്ഞുവരുന്നത് തെയ്യവിശേഷങ്ങളല്ല. മറിച്ച് മനസ്സിൽ പതിഞ്ഞതെയ്യക്കോലങ്ങളെ കയ്യിൽ കിട്ടുന്ന പാഴ് വസ്തുക്കളിൽ പുന:സൃഷ്ടിക്കുന്ന അഗിന എന്ന പതനെട്ടുകാരിയെ കുറിച്ചാണ്. കുപ്പിയും, പഴയ പത്രക്കടലാസും, ചിരട്ടയും, നിലക്കടലത്തോടും, കുമ്പളങ്ങക്കുരുവും, തെർമോക്കോളും, നൂലും,പഴകിയ തുണിയുമൊക്കെ അഗിനയുടെ കയ്യിലെത്തിയാൽ ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങളോ, കഥകളി രൂപങ്ങളോ ആയി മാറാൻ അധിക സമയം വേണ്ട.
മുഴപ്പിലങ്ങാട് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ഗുരുകൃപ എന്ന വീട്ടിലെ മുറിയിൽ അഗിനയുടെ കരവിരുതിൽ വിരിഞ്ഞ വിവിധ രൂപങ്ങൾ നിരനിരയായി വെച്ചിരിക്കുന്നു. കുപ്പികളിൽ വരച്ചെടുത്ത ചിത്രങ്ങൾ, ചിരട്ടയിൽ തീർത്ത താമരയും,പായ് വഞ്ചിയും. മിനുക്കിയെടുത്ത ചിരട്ടയിൽ തീർത്ത വലിയ നിലവിളക്ക് ഇതിൽ വേറിട്ട് നിൽക്കുന്നു. മത്തങ്ങാക്കുരു കൊണ്ട് ഉണ്ടാക്കിയ പുഷ്പങ്ങൾ, ചണനൂലിൽ മനോഹരമായി മെനഞ്ഞെടുത്ത തൂക്കണാം കുരുവിയുടെ കൂടും, പായ് വഞ്ചിയും. പഴയ പത്രക്കടലാസ് ചുരുട്ടി ഉണ്ടാക്കിയ മൂന്ന് ആഫ്രിക്കൻ പെൺകുട്ടികളുടെ ശില്പം, കുപ്പികളും, നൂലും, പത്രക്കടലാസും,തുണിയുംകൊണ്ടുണ്ടാക്കിയ തെയ്യക്കോലങ്ങൾ..അങ്ങിനെനീളുന്നുണ്ട് അഗിനയുടെ മാന്ത്രിക വിരലുകൾ തീർത്തെടുത്ത ജീവസ്സുറ്റ ഒട്ടേറെ രൂപങ്ങൾ.
തുടക്കം കോവിഡ് കാലത്തെ ഏകാന്തതയിൽ നിന്ന്
എങ്ങിനെയാണ് ശില്പ നിർമ്മാണത്തിൻ്റെ തുടക്കം എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു അഗിന നൽകിയ ഉത്തരം. സ്കൂളുകൾ അടഞ്ഞ് കിടന്ന കോവിഡ് കാലം. കടമ്പൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരി തന്നിലെ കലാകാരിയെ സ്വയം കണ്ടെത്തുകയായിരുന്നു. വിവിധ ആകൃതിയിലുള്ള ഒഴിഞ്ഞ കുപ്പികളിൽ പലവിധ ചിത്രങ്ങൾ വരഞ്ഞു കൊണ്ടായിരുന്നു തുടക്കം. പെൻസിൽ കൊണ്ട് വരച്ച കാർട്ടൂൺ കഥാപാത്രങ്ങൾ, അക്രിലിക്കിൽ തീർത്ത ബുദ്ധനും, കൃഷ്ണനും,മഹാലക്ഷ്മിയും,ഗണപതിയുമൊക്കെ വർഷങ്ങളായി വരച്ചു തെളിഞ്ഞ ഒരു ചിത്രകാരിയുടെ ചിത്രങ്ങൾക്കൊപ്പമോ, അതിന് മുകളിലോ ആണ്. പിന്നീടാണ് തെയ്യക്കോലങ്ങളിലേക്ക് തിരിയുന്നത്. ചെറുതും,വലുതുമായ അമ്പതോളം തെയ്യ
ക്കോലങ്ങൾ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്.
കാവുകളിൽ കെട്ടിയാടുന്ന വിവിധ തെയ്യങ്ങളുടെ ചിത്രങ്ങളിൽ നിന്ന് മനസ്സിൽ പതിപ്പിച്ച നിറങ്ങളും, മുഖത്തെഴുത്തും,ചമയങ്ങളും, കടകവും, വളകളും, ചൂടകങ്ങളും പൂത്തണ്ടയുമൊക്കെ താനുണ്ടാക്കുന്ന രൂപങ്ങളിലേക്ക് അഗിന പകർന്ന് വെക്കുമ്പോൾ, നമ്മളെ അതിശയിപ്പിക്കുവിധം ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങളായി അവയോരോന്നും മാറും.
ചിത്രകലയിലും
അഗിന ഉണ്ടാക്കിയ മുത്തപ്പനും,മുച്ചിലോട്ട് ഭഗവതിയും,രക്തചാമുണ്ടിയും, ബലിക്കാരനും തെക്കൻ കരിയാത്തനും, തീക്കുട്ടിച്ചാത്തനും,അങ്കക്കാരനും, കണ്ഠാകർണ്ണനുമൊക്കെശ്രീകൂർമ്പ ഭഗവതിക്ഷേത്രത്തിൻ്റെ ഓഫീസിന് മുകളിലെ മുറിയിൽ ഒരുക്കിയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
ശില്പ മാതൃകകൾക്ക് താൽക്കാലിക അവധി നൽകി അഗിന മ്യൂറൽ പെയിൻ്റിങ്ങിൻ്റെ
പണിപ്പുരയിലാണ്. ഇതിനകം കാൻവാസിൽ വരച്ചെടുത്ത ചിത്രങ്ങൾ നിരവധി. ഇങ്ങിനെ വരച്ച ചിത്രങ്ങളിൽ പലതും ഇഷ്ടപ്പെട്ട് ചോദിക്കുന്നവർക്ക് അഗിന നൽകിയിട്ടുമുണ്ട്.
ഇതിനകം അഗിനയെ തേടിയെത്തിയ പുരസ്കാരങ്ങൾ നിരവധി. നാട്ടിലും, പുറത്തുമുള്ള നിരവധി ക്ലബ്ബുകളും, സാംസ്കാരിക സ്ഥാപനങ്ങളും അനുമോദനങ്ങൾക്കൊപ്പം നൽകിയ പുരസ്കാരങ്ങൾ അനവധിയാണ്. സംസ്ഥാന ലഹരി വിമുക്തി മിഷൻ ലോക ഭൗമദിനത്തോടനുബന്ധിച്ച് പാഴ് വസ്തുക്കൾ കൊണ്ട് കലാശില്പങ്ങൾ ഉണ്ടാക്കുന്നതിനായി സ്കൂൾ കുട്ടികൾക്കായി 2022 ൽ സംഘടിപ്പിച്ച സംസ്ഥാന തല മത്സരത്തിൽ ഒന്നാം സ്ഥാനം, സ്കൂൾ പ്രവൃത്തി പരിചയമേളകളിൽ തുടർച്ചയായി രണ്ട് വർഷവും എ ഗ്രേഡ് നേടിയ അഗിന പഠിക്കാനും മിടുക്കിയാണ്.
മൂന്നുവർഷം സംഗീതവും അഭ്യസിച്ചിട്ടുണ്ട്. അഗിനയുടെ കഴിവിനുള്ള അംഗീകാരമായി മുഴപ്പിലങ്ങാട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ 2022 ലെ വാർഷിക കലണ്ടറിൽ, താനുണ്ടാക്കിയ തെയ്യക്കോലങ്ങൾക്കൊപ്പമുളള ചിത്രം ഉൾപ്പെടുത്തിയിരുന്നു.
പത്തിലും, പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഗിന നിലവിൽ കണ്ണൂർ എസ് എൻ കോളേജിൽ ഒന്നാം വർഷ മൈക്രോ ബയോളജി വിദ്യാർത്ഥിനിയാണ്.
അച്ഛൻ ത്രിജഗനാഥ്. ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം പൂജാരിയാണ്. അമ്മ പ്രീത. വീട്ടമ്മയാണ്. അനിയൻ അഷിൻ മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾപ്ലസ് വൺ വിദ്യാർത്ഥി. അഗിനയ്ക്ക് എല്ലാ പിന്തുണയുമായി കുടുംബം ഒന്നാകെയുണ്ട്.
0 comments