Deshabhimani

'ദ കളർ ഓഫ് ലൈഫ്' : ഉയിർത്തെഴുന്നേൽപ്പിന്റെ വചസ്

vachas
avatar
ഗയ പുത്തലത്ത്

Published on May 04, 2025, 12:01 AM | 3 min read

"എന്ത് നഷ്ടപ്പെടുത്തി എന്നതിലല്ല എന്ത് ബാക്കിയുണ്ട് എന്നതിലാണ് കാര്യം' ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്സിന്റെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ ജീവിതം ചക്രക്കസേരയിലായിരുന്നു. എന്നിട്ടും നിരവധി പുതിയ കാര്യങ്ങൾ കണ്ടെത്തി. പരിമിതികൾക്കുള്ളിൽ ജീവിതവിജയം കണ്ടെത്തിയ നിരവധി പേർ നമുക്കുണ്ട്. അങ്ങനെ ഒരു ബാലൻ ഇതാ, കണ്ണൂർ ജില്ലയിലെ അഴീക്കോട്ട്‌. പേര് വചസ് രതീഷ്.

വചസ്‌

നെഞ്ചോട് ചേർത്തു പിണഞ്ഞ കാലുകളുമായി ജനിച്ചു. അവൻ വചസ്‌. ഡോക്ടർമാർ പൊതുവിൽ പ്രസ്‌താവിച്ചത്‌ മൂന്നു ദിവസത്തെ ആയുസ്സ്‌. ചില ഡോക്ടർമാർ നാലു വയസ്സുവരെ ജീവിക്കുമെന്ന പ്രതീക്ഷ നൽകി. വചസിന്റെ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക്‌ പോകാനുള്ള എല്ലാ സഹായവും ചെയ്‌തത് ദയ അക്കാദമി ചെയർമാൻ ഡോ. എൻ കെ സൂരജ്. ജനിച്ച് പതിമൂന്നാം ദിവസം ചികിത്സയ്ക്ക് പോകുമ്പോൾ സൂരജ് പറഞ്ഞു, "നാളെ ഈ മകൻ നാടറിയുന്ന വ്യക്തിയായിത്തീരും'. ആ വാക്കുകൾ യാഥാർഥ്യമായി.

ചികിത്സയിലൂടെ കുറെ ഭേദമായി. എങ്കിലും അരയ്‌ക്ക് താഴോട്ടുള്ള വളർച്ച കുറവാണ്. പിന്നെ അങ്ങോട്ട് ഉയിർത്തെഴുന്നേൽപ്പായിരുന്നു. ഇന്ന് വചസ്‌ അഴീക്കോട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സാധാരണ വിദ്യാർഥിയെപ്പോലെ ദിവസവും സ്കൂളിലേക്ക്‌. രക്ഷിതാക്കളുടെ കൂടെയാണ് യാത്ര. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും വചസ് മുന്നിലാണ്‌. 2022ൽ സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്കാരവും 2024ൽ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച സർഗാത്മക ബാലൻ പുരസ്കാരവും വചസിന്‌ സ്വന്തം.

സകലകലാവല്ലഭൻ

അഴീക്കോട് ചാലിലെ ഞണ്ടൻ മാടൻ ഹൗസിൽ രതീഷ് കണിയാൻകണ്ടിയുടെയും സഫുല കൊളശേരിയുടെയും മകനാണ്‌ വചസ്‌. വരയാണ് ഏറെ ഇഷ്ടം, അതുപോലെ ക്രാഫ്റ്റിങ്ങും. ശാസ്ത്രീയ സംഗീതം, തബല, കീബോർഡ്, വയലിൻ, ചെസ്, പ്രസംഗം എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു. ഇവയൊക്കെ ശാസ്ത്രീയമായി പഠിക്കുന്നുമുണ്ട്. ചിത്രരചനയിൽ വല്യച്ഛനായ ക്ലിന്റ് പവിത്രനും കുടുവൻ പ്രമോദുമാണ് ഗുരുക്കൾ. വചസിന്റെ അമ്മമ്മയായ കൃഷ്ണവേണി ടീച്ചറുടെ കീഴിലാണ് ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നത്. അഴീക്കോട് രാമജയം യുപി സ്കൂളിലെ റിട്ട. അധ്യാപികയാണ്‌ കൃഷ്ണവേണി. വയലിനിൽ ശ്രീല സുനിലാണ് ഗുരു. വചസിന്‌ എല്ലാ പിന്തുണയുമായി അഴീക്കോട് വെസ്റ്റ് യുപി സ്കൂളിലെ അധ്യാപിക ശ്രേയ ടീച്ചറുമുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ ഗാനമേള ട്രൂപ്പായ രാഗലയത്തിലെ പ്രായം കുറഞ്ഞ ഗായകനാണ് വചസ്. ഈ മിടുക്കന്റെ പേരിലാണ് താൻ ഇന്ന് തിരിച്ചറിയപ്പെടുന്നതെന്ന് സ്കൂളിലെ പ്രധാന അധ്യാപിക സിമിജ ടീച്ചർ പറഞ്ഞു.


vachas

നേട്ടങ്ങൾ

മൂന്നാം വയസ്സിൽ അങ്കണവാടി കുട്ടികൾക്കിടയിൽ നടത്തിയ ഓർമ പരിശോധന മത്സരത്തിൽ ഒന്നാം സ്ഥാനം. ഭിന്നശേഷിക്കാരനോടുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ, ദേശീയ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ "ഇവ ദ കളർ ഓഫ് ലൈഫ്' എന്ന ഹ്രസ്വ ചിത്രത്തിലെ മുഖ്യ കഥാപാത്രം. ഈ ചിത്രത്തിലൂടെ 2022ൽ ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ബാലതാരം. 2023ൽ മാക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കിഡ്സ് ആക്ടർ ജൂറി അവാർഡ്‌ നേടി. 2020ൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ മാർക്ക് ആൻഡ് അവയർനസ് റെസ്ക്യൂ വൈൽഡ് ലൈഫ് നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ പതിനൊന്നു പേരിൽ ഒരാൾ.

2022ൽ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ദേശീയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം. 2023ൽ കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിൽ യെല്ലോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം. 2024ലും ഒന്നാം സ്ഥാനം. 2024ൽ പാപ്പിനിശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ പദ്യം ചൊല്ലലിൽ എ ഗ്രേഡ്. ശാസ്ത്രോത്സവത്തിൽ ചന്ദനത്തിരി നിർമാണത്തിൽ എ ഗ്രേഡ്.


vachas

ഇവ ദ കളർ ഓഫ് ലൈഫ്

പാപ്പിനിശേരി ബിആർസിയിലെ മുൻ ബിപിസി റീജ സംവിധാനം ചെയ്ത ഈ ചിത്രം കാഴ്ചക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. തൻമയ് എസ് ജീവൻ, വചസ് രതീഷ് എന്നീ കുട്ടികളുടെ കഥ. തൻമയ് ആകസ്മികമായി വചസിനെ കണ്ടുമുട്ടുന്നു. അവർക്കിടയിൽ സൗഹൃദം ഉണ്ടാകുന്നു. പിന്നീടുള്ള ദിവസങ്ങളിൽ തൻമയ് വചസിന്‌ ചിത്രങ്ങൾ വരച്ചു കൊടുക്കുമായിരുന്നു. ഒരു ദിവസം വീൽചെയറിലെ കുട്ടിയുടെ ചിത്രം കണ്ട് വചസ് സന്തോഷവാനായി. അതിനുശേഷം തൻമയ് ചിത്രങ്ങൾ വരച്ച് വീൽചെയർ വാങ്ങാൻ പണം സമ്പാദിക്കാൻ ശ്രമിക്കുന്നു, എന്നാൽ അവനെക്കൊണ്ട് അത് സാധിക്കുന്നില്ല. ഇതൊക്കെ മനസ്സിലാക്കിയ തൻമയ്‌യുടെ അച്ഛൻ ആഗ്രഹം നിറവേറ്റുന്നു. തുടർന്ന്, തൻമയ് വചസുമായി പുറത്തേക്ക് പോയി സുഹൃത്തുക്കളെ പരിചയപ്പെടുന്നു. ഇതാണ് 25 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ചുരുക്കം. പുതിയ കാലത്തും കുട്ടികളുടെ സ്നേഹവും കാരുണ്യവും സഹവർത്തിത്വ മനോഭാവവും കൈവിട്ടിട്ടില്ലെന്ന് ചിത്രം നമുക്ക് കാണിച്ചുതരുന്നു. ശാരീരിക പരിമിതി ഉള്ളവർക്കും ഈ ലോകം കാണാനും ആസ്വദിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും ചിത്രം ഓർമിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home