റഷ്യയിൽ ഷോപ്പിങ് മാളിൽ തീപിടിത്തം; 64 മരണം

മോസ്കോ > റഷ്യയിൽ ഷോപ്പിങ് കോംപ്ലക്സിൽ തീപിടിത്തത്തിൽ 64 പേർ മരിച്ചു. പത്തുപേരെ കാണാതായി. സൈബീരിയൻ കൽക്കരി ഖനന നഗരമായ കെമെറോവോയിലെ വിന്റർ ചെറി ക്ഷോപ്പിങ് മാളിലാണ് ദുരന്തം. മരിച്ചവരിൽ നിരവധി കുട്ടികളുമുണ്ട്. സ്കൂൾ അവധിക്കാലത്ത് ഷോപ്പിങ്ങിനും ഉല്ലാസത്തിനുമായി എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
ഷോപ്പിങ് മാളിന്റെ മുകളിലത്തെ നിലയിൽനിന്ന് പടർന്ന തീ പൊടുന്നനെ മറ്റിടങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. മാളിലെ രണ്ട് സിനിമാതിയറ്ററുകളുടെ മേൽക്കൂര തകർന്നുവീണു. ഉള്ളിക്കുടുങ്ങിയവർ രക്ഷപ്പെടാനായി ജനാലകൾവഴി ചാടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചു. മാളിന്റെ ഉടമയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു.
പ്രദേശിക സമയം ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. 660 അഗ്നിശമനസേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചു. തിങ്കളാഴ്ചയും കെട്ടിടത്തിൽനിന്ന് പുക ഉയരുന്നുണ്ട്. എരിഞ്ഞുകൊണ്ടിരിക്കുന്ന പല ഭാഗങ്ങളും തകർന്നു വീഴുമെന്ന നിലയിലാണ്. കുട്ടികൾ കളിക്കുന്ന മുറിയിൽനിന്നാണ് തീപടർന്നതെന്ന് മേഖലാ ഡെപ്യൂട്ടി ഗവർണർ വ്ളാദിമിർ ചെർനോവ് പറഞ്ഞു. ഒരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്ററിൽനിന്നാണ് തീയുണ്ടായതെന്നും നിമിഷനേരംകൊണ്ട് ഇത് പടർന്നുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ദേശീയമാധ്യമമായ റോസിയ 24 ടിവി റിപ്പോർട്ട്ചെയ്തു. 23,000 ചതിരശ്ര മീറ്റർ വിസ്തൃതിയുള്ള ഷോപ്പിങ് മാൾ 2013ലാണ് തുറന്നത്. ഇവിടത്തെ മൃശാലയിലെ മൃഗങ്ങളെല്ലാം തീപിടിത്തത്തിൽ ചത്തതായാണ് റിപ്പോർട്ട്.
0 comments