Deshabhimani

'ഞാന്‍ മഡൂറോയുടെ പടയാളി'; വെനസ്വേലന്‍ നായകന് പിന്തുണയുമായി മറഡോണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2017, 06:30 AM | 0 min read

കാരക്കാസ് > സാമ്രാജ്യത്വ ഭീഷണികള്‍ക്കെതിരെ പോരാടുന്ന വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് പിന്തുണയുമായി ഫുട്‌ബോള്‍ ഇതിഹാസം ഡ്യൂഗോ മറഡോണ. താന്‍ മരണം വരെയും പടയാളി ആയിരിക്കുമെന്നും, മഡൂറോയ്ക്ക് ആവശ്യം വരുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ താന്‍ ഒരുക്കമാകുമെന്നും മറഡോണ പറയുന്നു. തന്റെ  ഫേസ് ‌‌‌‌‌‌‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറഡോണ മഡൂറോയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

'മരണം വരെയും ഞങ്ങള്‍ ഷാവിസ്റ്റുകള്‍ തന്നെയാണ്. മഡൂറോ ആവശ്യപ്പെടുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍, സ്വതന്ത്ര വെനസ്വേലയ്ക്കു വേണ്ടി ഞാന്‍ പടയാളിയാകും. വിപ്ലവം വിജയിക്കട്ടെ' മറഡോണ ഫേസ്‌‌‌‌‌‌‌‌‌ബുക്കില്‍ കുറിച്ചു.

അമേരിക്കന്‍ പിന്തുണയോടെ കലാപത്തിലേര്‍പ്പെട്ട പ്രതിപക്ഷത്തിന്റെ അട്ടിമറിനീക്കങ്ങള്‍ക്ക് വെനസ്വേലന്‍ ജനത ബാലറ്റിലൂടെ മറുപടിനല്‍കിയിരുന്നു. നിര്‍ണായക ഭരണഘടനാ പരിഷ്‌കാരത്തിനായി ദേശീയ ഭരണഘടനാ നിര്‍മാണസഭയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ജനം പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടി ഓഫ് വെനസ്വേലക്കൊപ്പം നിന്നു. പ്രതിപക്ഷ പാര്‍ടികളുടെ ബഹിഷ്‌കരണാഹ്വാനത്തെയും അതിക്രമങ്ങളെയും അതിജീവിച്ച് എണ്‍പതുലക്ഷത്തിലധികം പേരാണ് വോട്ടുചെയ്തത്.

തെരഞ്ഞെടുപ്പിനോട് പൂര്‍ണമായി നിസ്സഹകരിച്ച മുഖ്യപ്രതിപക്ഷപാര്‍ടികള്‍ സ്ഥാനാര്‍ഥികളെ മത്സരിക്കാന്‍ അനുവദിച്ചില്ല. വോട്ടെടുപ്പു ദിവസം ആരും പുറത്തിറങ്ങാന്‍ പാടില്ലെന്നായിരുന്നു ആഹ്വാനം. വോട്ടെടുപ്പുദിനത്തിലും പ്രതിപക്ഷം തെരുവില്‍ പൊലീസുമായി ഏറ്റുമുട്ടി രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നിട്ടും പ്രതിപക്ഷ ആഹ്വാനം തള്ളി ഇത്രയധികംപേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതുതന്നെ ഇടതുപക്ഷ സര്‍ക്കാരിനുള്ള ജനപിന്തുണ വ്യക്തമാക്കി.


 



deshabhimani section

Related News

View More
0 comments
Sort by

Home