04 June Sunday

തകർത്തില്ലേ... അവളുടെ സ്വപ്‌നങ്ങൾ

ജിഷ അഭിനയUpdated: Tuesday Jun 4, 2019


അന്ന്‌, ഒരൊറ്റദിനം കൊണ്ട്‌ ഇല്ലാതായത്‌ ഒരു ഇരുപത്തിയാറുകാരിയുടെ സ്വപ്‌നങ്ങളാണ്‌, ജീവിതമാണ്‌. താനുൾപ്പെടുന്ന സമുദായത്തിനേറ്റ അപമാനഭാരത്തിന്‌ സ്വന്തം ജീവിതം കൊണ്ടാണവൾ മറുപടി നൽകിയത്‌. ഡോ. പായൽ തദ്‌വി. ജാതീയമായ അധിക്ഷേപത്തെത്തുടർന്ന്‌ ജീവനൊടുക്കിയവൾ. സ്വന്തം നാട്ടിൽ തന്റെ സഹജീവികൾക്കായി ആതുരാലയം പണിയണമെന്ന സ്വപ്‌നം സഫലമാക്കാതെ  അവൾ യാത്രയായി. ഒപ്പമുള്ളവർ അവളെ പഠിക്കാൻ പോലും അനുവദിച്ചിരുന്നില്ല എന്നാണ്‌ റിപ്പോർട്ടുകൾ.

മെയ്‌ 22. മുംബൈ നഗരസഭയുടെ കീഴിലുള്ള ബിവെഎൽ  നായർ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ബിരുദാനന്തരബിരുദ വിദ്യാർഥിനിയായിരുന്നു ഡോ. പായൽ.  മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മാത്രം കാണുന്ന ഗോത്രവർഗമാണ്‌ തദ്‌വി ഭിൽ മുസ്ലിം സമുദായം. ഭിൽ ഗോത്രവർഗത്തിൽനിന്ന്‌ മുസ്ലിം വിശ്വാസത്തിേലക്ക്‌ എത്തിയവരാണ്‌ ഇവർ. ഒരു വിഭാഗം ഇേേപ്പാഴും ഇവർക്കിടയിൽ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നു. ജൽഗാവിൽ 62,000ലേറെ തദ്‌വി ഭിൽ മുസ്ലിങ്ങളുണ്ട്‌. ഇക്കൂട്ടത്തിൽ നിന്നൊരുവളായാണ്‌ പായൽ ഇവിടെയെത്തുന്നത്‌.

കേസിൽ പ്രതികളായതും മൂന്ന്‌ വനിതാ േഡാക്ടർമാരാണ്‌. ഭക്തി മെഹ്‌റ, ഹേമ അഹൂജ, അങ്കിത ഖണ്ഡൽവാൾ എന്നിവർ. ഇവർ പായലിന്റെ കിടക്കവിരിയിലാണ്‌ കാൽ തുടച്ചിരുന്നതത്രേ ! ഓപ്പറേഷൻ തീയേറ്ററിൽപോലും പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലത്രേ ! ദിവസങ്ങളോളം കുളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലത്രേ! ഒേടുവിൽ വിദ്യാർഥി,യുവജന സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന്‌ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ചിയാങ്‌ ലിങ്‌ ഉൾപ്പെടെ നാലു ഡോക്ടർമാരുടെ ലൈസൻസ്‌ മരവിപ്പിച്ചു.

ലോകം നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുേന്പാൾ ഇപ്പോഴും ഈ 21 ാം നൂറ്റാണ്ടിൽ ജാതീയതയെക്കുറിച്ച്‌ നാം വാതോരാതെ സംസാരിക്കുന്നു... ലജ്ജയാൽ തല കുനിയുന്നു,... ലോകത്തിനു മുന്നിൽ മാതൃകയാവുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന്‌ .... മതേതരരാജ്യമെന്ന്‌ ഊറ്റം കൊള്ളുന്നവർ നാം....
1803ൽ കാലത്തിനു മുന്നിൽ ഇറ്റുവീണ രക്തനനവ്‌ ഇപ്പോഴും ഇവിടെ പടരുകയാണ്‌. നങ്ങേലി, മുറിച്ചെടുത്ത മുലകളുടെ പ്രതിഷേധത്തിന്റെ, പ്രതിരോധത്തിന്റെ ഭാഷ വായിച്ചെടുക്കാൻ ഇനിയുമായില്ല. തെരുവിലെ ഓരോ 18 മിനിറ്റിലും മൂന്ന്‌ ദളിതർ ആക്രമിക്കപ്പെടുകയാണ്‌. രാജ്യാതിർത്തികളില്ലാതെ അത്‌ തുടരുമ്പോൾ നാം ആധുനികതയെക്കുറിച്ച്‌ പ്രസംഗിച്ചൊടുങ്ങുന്നു. ആർഷഭാരത സംസ്‌കാരത്തെക്കുറിച്ച്‌ ഓർമ്മിച്ചോർമ്മിച്ച്‌ ഏന്പക്കംവിട്ട്‌ മയങ്ങുന്നു.

‘‘ഞാൻ വന്നുപോയി എന്നുമാത്രം കരുതുക, എനിക്കുവേണ്ടി ആരും കരയരുത്‌.’’ കാൾസാഗനെ പോലെ ശാസ്‌ത്രജ്ഞനാകാൻ സ്വപ്‌നം കണ്ട ആളുടെ അവസാനകുറിപ്പ്‌. രോഹിത്‌ വെമുലയെ, ആ വേർപാടിനെ അത്രകണ്ട്‌ എളുപ്പം മറന്നുകളയാനാവുമോ ?

ജാതീയമായും വംശീയമായും തെറിവിളിച്ച്‌ ആക്രമിച്ച സംഘപരിവാറുകാർക്ക്‌ മുന്നിൽ സ്വന്തം അഭിപ്രായംകൊണ്ട്‌ നിലപാട്‌ തീർത്തയാളാണ്‌ നടൻ വിനായകൻ. ജാതീയമായ അധിക്ഷേപങ്ങൾക്ക്‌ ഇരയായവരുടെ എണ്ണം ഇനിയുമേറെ.

‘നാനാത്വത്തിൽ ഏകത്വം’, ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യധാരാബോധങ്ങളിൽനിന്നും അകന്നുപോയ കാലത്താണ്‌ നാം ഇന്നെത്തിനിൽക്കുന്നത്‌. ഒരു രാഷ്‌ട്രത്തിന്റെ ബഹുസ്വരതയുടെ ഐക്യരൂപത്തെ ലോകം കണ്ടത്‌ ഈ വാക്യത്തിലൂടെയായിരുന്നു. എല്ലാ മനുഷ്യരും അവരുടെ വൈവിധ്യമാർന്ന ജീവിതചര്യകളിൽ, വിശ്വാസങ്ങളിൽ, ബോധങ്ങളിൽ ജീവിക്കാനുള്ള അവകാശത്തെയാണ്‌ ബോധപൂർവമായ ഇടപെടലിലൂടെ തകർത്തുകൊണ്ടിരിക്കുന്നത്‌.
ഇന്ത്യൻ മുഖ്യധാരാരാഷ്‌ട്രീയം കൈയാളുകയും അധികാരമുറപ്പിക്കുകയും ചെയ്‌ത ഒരു പ്രത്യയശാസ്‌ത്രം ബഹുസ്വരതയിൽനിന്ന്‌ ഏകാധിപത്യത്തിലേക്ക്‌ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നു. ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തിലാണ്‌ നൂറ്റാണ്ടുകൾ വെളിച്ചം കടക്കാതെ കിടന്ന ഭൂതകാലം. പിന്നീട്‌ രാജ്യത്ത്‌ കടന്നുവന്ന വൈദേശികാധിനിവേശം. ഒടുക്കം ഈസ്‌റ്റ്‌ ഇന്ത്യ കന്പനിയുടെ ധൃതരാഷ്‌ട്രാലിംഗനം. ഇതെല്ലാം ഒരുപാട്‌ ദുരിതങ്ങളും നഷ്ടങ്ങളുമാണ്‌ സമ്മാനിച്ചത്‌. ഒപ്പം പകർന്നുകിട്ടിയ വിദ്യാഭ്യാസം, പുരോഗമനാശയങ്ങൾ എന്നിവയെല്ലാം നമ്മുടെ പൊതുബോധത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടന നിലവിൽവന്നപ്പോൾ അടിത്തട്ടിൽ വീണുകിടന്ന ദളിതനെ കൈപിടിച്ചുയർത്തി. ഡോ. അംബേദ്‌കർ ഏറെ പോരാടിയാണ്‌ സംവരണം എന്ന വിപ്ലവാത്മക മുന്നേറ്റം എഴുതിച്ചേർത്തത്‌. എന്നാൽ അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയെ ശത്രുവൽക്കരിക്കാൻ ബ്രാഹ്മണാധിപത്യ സാമ്രാജ്യം സ്വപ്‌നം കാണുന്ന സംഘപരിവാർ രാഷ്‌ട്രീയം ബോധപൂർവമായ ശ്രമങ്ങളാണ്‌ നടത്തുന്നത്‌.

ഒറ്റതിരിഞ്ഞ്‌ ആക്രമിക്കപ്പെടുകയാണ്‌, ഇന്ത്യയിലെ ദളിത്‌സമൂഹം. അന്യവൽക്കരിക്കുക എന്ന ഫാസിസ്‌റ്റ്‌ തന്ത്രമാണ്‌ രാജ്യത്ത്‌ നടപ്പാക്കുന്നത്‌. ഹിന്ദുവിനെ നിർവചിക്കുേന്പാൾ ദളിതന്റെ സ്ഥാനം എവിടെയെന്ന്‌ മനുസ്‌മൃതിക്കും വിചാരധാരക്കും ഇടയിലെ വരികൾക്കിടയിൽ പതിയിരിക്കുന്ന വാക്കുകൾ പരതിയാൽ മതി.

ലോകം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുേന്പാൾ മരിച്ചുവീഴുന്ന ഓരോ പേരുകൾ..... ഇവിടെ എന്റെ ഇന്ത്യയിൽ മുളക്കുന്നതെല്ലാം ഭയത്തിന്റെ വിത്തുകളാണ്‌.

ജായതേ ഇതി ജാതി‐‐ ജന്മമാണ്‌ ജാതി.

കുറഞ്ഞപക്ഷം ഞാൻ കുറിച്ചിടട്ടെ. എന്റെ ജീവിതം എന്റേതു മാത്രമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top