രാമക്കൽമേടിന്റെ നെറുകയിൽ 5000 ലേറെ സഞ്ചാരികൾ

ramakkalmedu
വെബ് ഡെസ്ക്

Published on Dec 23, 2024, 03:52 PM | 1 min read

കട്ടപ്പന > രാമക്കൽമേട്ടിൽ അവധിയാഘോഷത്തിന് അയ്യായിരത്തിലേറെ സഞ്ചാരികളെത്തി. ശനി, ഞായർ ദിവസങ്ങളിൽ രാമക്കൽമേട്ടിലും,ആമപ്പാറയിലും വൻ തിരക്കായിരുന്നു. രാമക്കൽമെട്ടിൽനിന്നും തമിഴ്നാടിനെ അടുത്തുകാണാം. ദൃശ്യഭംഗിക്കപ്പുറം, ചരിത്രമുറങ്ങുന്ന രാമക്കൽമേട് ഇടുക്കിയുടെ മനോഹാരിതയാണ്. തേക്കടി– മൂന്നാർ റൂട്ടിൽ നെടുങ്കണ്ടത്തുനിന്ന് 15 കിലോ മീറ്റർ അകലെയാണ് രാമക്കൽമേട് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേടിന്റെ സ്ഥാനം. രാമയണത്തിലെ രാമന്റെ കാൽപതിഞ്ഞ മലമുകൾ എന്ന അർഥത്തിലാണ് രാമക്കൽമേട് എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.

നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് മേട്. മണിക്കൂറിൽ 35 കിലോ മീറ്റർ വേഗത്തിൽ കാറ്റുവീശാറുണ്ട്. ചില അവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോ മീറ്റർ വരെയാകും. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. രാമക്കൽമേടിന്റെ പ്രധാന ആകർഷണം കുറവൻ കുറത്തി ശിൽപ്പമാണ്. തുടർന്ന്  മലമുഴക്കി വേഴാമ്പലിന്റെ ശില്പവും, മുളങ്കാടുകൾ നിറഞ്ഞ പാതയും, ട്രക്കിങ് സ്പോട്ടും, എപ്പോഴും വീശി അടിക്കുന്ന കുളിർകാറ്റും രാമക്കൽമേട് പകരുന്ന അനുഭൂതി ഒന്നുവേറെയാണ്.

മുൻ വെെദ്യുതി മന്ത്രി എം എം മണി എംഎൽഎ നടത്തിയ ഇടപെടലുകളാണ് രാമക്കൽമേടിനെ ആധുനിക ടൂറിസ്റ്റ് കേന്ദ്രമാക്കിയത്. വിനോദസഞ്ചാര സൗകര്യങ്ങൾക്കായി റസ്റ്റോറന്റ്, ജലവിതരണ പദ്ധതി, കംഫർട്ട് സ്റ്റേഷനുകൾ എല്ലാം തന്നെ പൂർത്തീകരിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് എനർജി പാർക്കിന്റെ നിർമാണചിലവ്. ഈ പദ്ധതിയിൽ ക്ലോക്ക് റൂം, വിശ്രമ കേന്ദ്രം, റസ്റ്റോറന്റ്, അക്കോമഡേഷൻ എന്നിവ നിർമിക്കും.എല്ലാത്തരം സംരക്ഷണം ഉറപ്പാക്കിക്കൊണ്ടും തമിഴ്നാടിന്റെ ദൃശ്യഭംഗിയും ഒക്കെയുമായി സഞ്ചാരികളെ വരവേൽക്കാൻ രാമക്കൽമേട് എന്നും ഒരുങ്ങിനിൽക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home