ഇർഫാൻ ഇനി നടക്കാൻ പഠിപ്പിക്കും


Sports Desk
Published on Jun 28, 2025, 12:00 AM | 1 min read
മലപ്പുറം
മലയാളി അത്‌ലീറ്റ് കെ ടി ഇർഫാൻ വിരമിച്ചു. 2012ലെ ലണ്ടൻ ഒളിമ്പിക്‌സ് 20 കിലോ മീറ്റർ നടത്തത്തിൽ പത്താംസ്ഥാനം നേടിയാണ് ശ്രദ്ധേയനാകുന്നത്. 1960നുശേഷം ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ താരം അത്‌ലറ്റിക്‌സിൽ ആദ്യ പത്തിലെത്തിയത്. 2016 ഒളിമ്പിക്‌സിനുണ്ടായില്ല. 2020 ടോക്യോ ഒളിമ്പിക്‌സിൽ 51–-ാം സ്ഥാനത്തായി. 2014ലും 2017 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ഇറങ്ങി. 2017ൽ ജപ്പാനിൽ നടന്ന ഏഷ്യൻ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. 20 കിലോ മീറ്റർ നടത്തത്തിൽ ദേശീയ റെക്കോഡും മുപ്പത്തഞ്ചുകാരന്റെ പേരിലായിരുന്നു. പിന്നീടത് അക്ഷ്‌ദീപ് സിങ് തിരുത്തി.
സൈന്യത്തിൽ സുബേദാറായ ഇർഫാൻ പരിശീലകനാകാനുള്ള തയ്യാറെടുപ്പിലാണ്.
അത്‌ലറ്റിക്‌സ് പരിശീലനത്തിൽ നടത്തത്തിനാണ് പ്രാധാന്യം. ജോലി ചെയ്യുന്ന ഊട്ടിയിലെ എംആർസിയിൽ (മദ്രാസ് റെജിമെന്റൽ സെന്റർ) കോച്ചായി തുടങ്ങും. തുടർന്ന് സർവീസിൽനിന്നും പിരിഞ്ഞശേഷം കേരളത്തിൽ അത്‌ലറ്റിക്‌സ് അക്കാദമി തുടങ്ങാനാണ് പദ്ധതി. മലപ്പുറം അരീക്കോട് സ്വദേശിയാണ്.
0 comments