വിസ നിഷേധിച്ച് യുഎസ്; സൊമാലിയൻ റഫറി ഒമർ അർതാന് ലോകകപ്പ് നഷ്ടമാകും

ഒമർ അർതാൻ | Photo Credit: Getty Images
മിയാമി: ലോകകപ്പ് ചരിത്രത്തിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയെന്ന റെക്കോർഡിലേക്ക് കുതിക്കുകയായിരുന്ന ഒമർ അർതാന് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ചു.ഇതോടെ വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ അദ്ദേഹത്തിന് കളം നിയന്ത്രിക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആതിഥേയ രാജ്യത്തെ ഇമിഗ്രേഷൻ നടപടികളിലോ വിസ അനുമതികളിലോ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നും, വിസ സംബന്ധിച്ച അന്തിമ അധികാരം യുഎസ് സർക്കാരിനാണെന്നും ഫിഫ വ്യക്തമാക്കി.കഴിഞ്ഞ വാരാന്ത്യത്തിൽ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒമർ അർതാനെ സാധുവായ യാത്രാ വിസയുണ്ടായിരുന്നിട്ടും യുഎസ് അധികൃതർ തിരിച്ചയക്കുകയായിരുന്നു.
നിലവിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം സൊമാലിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ യാത്രാവിലക്കാണ് റഫറിക്ക് തിരിച്ചടിയായതെന്നാണ് സൂചന.കായികരംഗത്തെ തുല്യതയ്ക്കും ഫെയർ പ്ലേ തത്വങ്ങൾക്കും കനത്ത ആഘാതമേൽപ്പിക്കുന്ന തീരുമാനമാണിതെന്ന് സൊമാലിയൻ സർക്കാർ പ്രതികരിച്ചു.
നിലവിൽ ഇസ്താംബൂളിലുള്ള 33-കാരനായ അർതാൻ, കഴിഞ്ഞ വർഷത്തെ ആഫ്രിക്കയിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്.അമേരിക്കയിലെ കർശനമായ കുടിയേറ്റ-യാത്രാ നയങ്ങൾ ലോകകപ്പ് ടൂർണമെന്റിനെ ബാധിക്കുമെന്ന മുൻകാല ആശങ്കകൾ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
കഴിഞ്ഞ മാസങ്ങളിൽ ഇറാൻ ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും വിസ നിഷേധിച്ചതിനെ തുടർന്ന് അവർക്ക് തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് യുഎസിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. ഇതിന് പുറമെ ഇറാഖിന്റെ പ്രമുഖ സ്ട്രൈക്കർ അയ്മൻ ഹുസൈനെ ചിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതും കായികലോകത്ത് വലിയ ചർച്ചയായിരുന്നു.
കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോളോയ്ക്കും യുഎസ് വിസ നിഷേധിച്ചിരുന്നെങ്കിലും സ്വിസ് അധികൃതർ നടത്തിയ ശക്തമായ അപ്പീലിനൊടുവിലാണ് യാത്രാാനുമതി ലഭിച്ചത്. 2026 ഫിഫ ലോകകപ്പിലെ 104 മത്സരങ്ങൾ നിയന്ത്രിക്കാൻ തിരഞ്ഞെടുത്ത 170 റഫറിമാരുടെ പാനലിൽ ഉൾപ്പെട്ട പ്രമുഖനായിരുന്നു ഒമർ അർതാൻ.










0 comments