ബാഴ്‌സ കിങ്‌സ്


Sports Desk
Published on Apr 28, 2025, 02:59 AM | 2 min read
സെവിയ്യ : ജൂലസ് കുണ്ടെ അധികസമയത്ത് തൊടുത്ത ഗോളിൽ ബാഴ്‌സലോണയ്‌ക്ക് സ്‌പാനിഷ് കിങ്‌സ് കപ്പ്. റയൽ മാഡ്രിഡുമായുള്ള ആവേശപ്പോരിൽ 3–-2നായിരുന്നു കറ്റാലൻമാരുടെ ജയം. മുപ്പത്തിരണ്ടാം തവണയാണ് ബാഴ്‌സ കിങ്‌സ് കപ്പിൽ മുത്തമിടുന്നത്. ക്ലാസികോയിൽ തുടർച്ചയായ മൂന്നാംജയം. സീസണിൽ രണ്ടാം കിരീടമാണ് ഹാൻസി ഫ്ലിക്കും സംഘവും സ്വന്തമാക്കിയത്.
ക്ലാസികോ പോരിന്റെ എല്ലാ ആവേശവുംനിറഞ്ഞ കളിയിൽ പെഡ്രിയിലൂടെ ബാഴ്‌സ ലീഡ് നേടി. കിലിയൻ എംബാപ്പെയും ഔർലിയെൻ ചൗമിനിയും റയലിനായി ലക്ഷ്യം കണ്ടു. ഫെറാൻ ടോറെസാണ് അവസാന നിമിഷം ബാഴ്‌സയെ ഒപ്പമെത്തിച്ചത്. ഷൂട്ടൗട്ടിന് നാല് മിനിറ്റ് ശേഷിക്കെയായിരുന്നു കുണ്ടെയുടെ വിജയഗോൾ.
അവസാനഘട്ടത്തിൽ റയൽ താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, അന്റോണിയോ റൂഡിഗർ, ലൂകാസ് വാസ്‌കസ് എന്നിവർ ചുവപ്പുകാർഡ് കണ്ടു.
കളിക്ക് മുമ്പുതന്നെ ഫൈനൽ വേദിക്ക് ചൂടുപിടിച്ചിരുന്നു. റഫറി റിക്കാർഡോ ഡി ബർഗോസ് ബെൻഗോയടെക്‌സിയക്കെതിരെ റയൽ രംഗത്തെത്തിയിരുന്നു. കളി തുടങ്ങി അരമണിക്കൂറിനുള്ളിലായിരുന്നു ബാഴ്‌സയുടെ മനോഹര ഗോൾ. ലമീൻ യമാൽ നൽകിയ പാസിൽ പെഡ്രി മിന്നുന്ന ഷോട്ട് തൊടുത്തപ്പോൾ റയൽ ഗോൾ കീപ്പർ തിബൗ കുർടോയ്‌ക്ക് എത്തിപ്പിടിക്കാനായില്ല. മറുവശത്ത് ബെല്ലിങ്‌ഹാമായിരുന്നു റയലിന്റെ കുന്തമുന. വിനീഷ്യസ് ജൂനിയറിന് ബാഴ്‌സ പ്രതിരോധത്തെ മറികടക്കാൻ പലപ്പോഴും കഴിഞ്ഞില്ല.
ഇടവേളയ്‌ക്കുശേഷം റയൽ പരിശീലകൻ കാർലോ ആൻസെലോട്ടി മാറ്റങ്ങൾ വരുത്തി. എംബാപ്പെയുടെ വരവായിരുന്നു ശ്രദ്ധേയം. ലൂക്കാ മോഡ്രിച്ചും അർദ ഗുളെറുമെത്തി. കളി മാറി. വിനീഷ്യസിന്റെ ആക്രമണത്തെ ബാഴ്‌സ ഗോൾ കീപ്പർ വോജിയെ സെസ്‌നി ഇരട്ടസേവിലൂടെയാണ് തടഞ്ഞത്. ഏഴ് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് കളി റയൽ വരുതിയിലാക്കി. ആദ്യത്തേത് എംബാപ്പെയുടെ തകർപ്പൻ ഫ്രീകിക്ക്. പോസ്‌റ്റിൽ തട്ടി അകത്തേക്ക് കയറുകയായിരുന്നു. ഫ്രഞ്ചുകാരന്റെ നേരിട്ടുള്ള ആദ്യത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. പിന്നാലെ ഗുളെറുടെ കോർണറിൽ തലവച്ച് ചൗമെനി കളിഗതി റയലിന്റെ വരുതിയിലാക്കി. ഇതിനിടെ വിനീഷ്യസിനെ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റിക്ക് വിസിലൂതിയെങ്കിലും ഓഫ് സൈഡായതിനാൽ ബാഴ്‌സ രക്ഷപ്പെട്ടു.
റയൽ ഉറപ്പിച്ച ഘട്ടത്തിലായിരുന്നു യമാലിന്റെ ലോങ് ക്രോസ് പിടിച്ചെടുത്ത് ടോറെസ് ബാഴ്‌സയുടെ സമനില പിടിക്കുന്നത്. കുർടോയും റൂഡിഗറും തമ്മിലുള്ള ധാരണപ്പിശകിനിടെ ടോറെസ് ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടി. പരിക്കുസമയത്ത് റൗൾ അസെൻസിയോ ബോക്‌സിൽ റഫീന്യയെ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ പരിശോധനയിൽ ഫൗളില്ലെന്ന് വ്യക്തമായതോടെ പെനാൽറ്റി പിൻവലിച്ചു.
അധികസമയം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെയായിരുന്നു കുണ്ടെയുടെ വിജയഗോൾ. മോഡ്രിച്ച് ബ്രാഹിം ഡയസിനെ ലക്ഷ്യമാക്കി തൊടുത്ത പന്ത് ബാഴ്സ പ്രതിരോധക്കാരനായ കുണ്ടെ ഓടിയെടുത്ത് റാഞ്ചി. പിന്നെ തൊടുത്തു.
0 comments