ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമി ; ബാഴ്‌സ x ഇന്റർ


Sports Desk
Published on Apr 30, 2025, 03:16 AM | 1 min read
ബാഴ്‌സലോണ : ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനൽ തേടി ബാഴ്‌സലോണയും ഇന്റർ മിലാനും നേർക്കുനേർ. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ സെമി. ആറുവർഷത്തിനുശേഷം അവസാന നാലിൽ ഇടംപിടിച്ച ബാഴ്‌സ ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 5–-3ന് വീഴ്‌ത്തി. കരുത്തരായ ബയേൺ മ്യൂണിക്കിനെ 4–-3ന് മറികടന്നാണ് ഇന്ററിന്റെ വരവ്.
ഹാൻസി ഫ്ലിക്കെന്ന ജർമൻ പരിശീലകന് കീഴിൽ ഈ സീസണിൽ തകർപ്പൻ കളിയാണ് ബാഴ്‌സയുടേത്. സ്ഥിരതയോടെ ആക്രമണ ഫുട്‌ബോൾ കളിച്ചു. മൂന്ന് ട്രോഫികളാണ് ലക്ഷ്യം. പരമ്പരാഗത എതിരാളിയായ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് കിങ്‌സ് കപ്പ് നേടിക്കഴിഞ്ഞു. സ്‌പാനിഷ് ലീഗിൽ അഞ്ച് കളി ശേഷിക്കെ നാല് പോയിന്റിന് മുന്നിലാണ്. ചാമ്പ്യൻസ് ലീഗിലാണ് അടുത്ത നോട്ടം. റഫീന്യ–-ലമീൻ യമാൽ–-റോബർട്ട് ലെവൻഡോവ്‌സ്‌കി ത്രയമാണ് കരുത്ത്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ 37 ഗോളിൽ 27ഉം ഈ മൂവർ സഖ്യമാണ് നേടിയത്. എന്നാൽ പരിക്കേറ്റ ലെവൻഡോവ്‌സ്‌കി കളിക്കാത്തത് ബാഴ്‌സയ്‌ക്ക് തിരിച്ചടിയാകും.
2023ലെ റണ്ണറപ്പുകളായ ഇന്ററിന് മികച്ച തുടക്കമായിരുന്നു സീസണിൽ. സെമി ഉറപ്പിക്കുംവരെ കാര്യങ്ങൾ ശരിയായ ദിശയിലായിരുന്നു. എന്നാൽ പിന്നീട് ഇറ്റലിയിൽ അടിപതറി. തുടർച്ചയായി മൂന്ന് കളി തോറ്റാണ് ബാഴ്‌സലോണയിൽ എത്തുന്നത്. ഇറ്റാലിയൻ ലീഗിൽ ഒന്നാംസ്ഥാനവും നഷ്ടമായി. ക്യാപ്‌റ്റൻ ലൗതാരോ മാർട്ടിനെസാണ് തുരുപ്പുചീട്ട്.
0 comments