Deshabhimani

വിദേശ താരങ്ങൾ മടങ്ങുന്നു ; സുരക്ഷയിൽ ആശങ്ക, കളിക്കാരെ തിരികെ വിളിക്കാൻ രാജ്യങ്ങൾ

ipl

പാറ്റ് കമ്മിൻസ് / ജോസ് ബട്ലർ / ഡേവിഡ് മില്ലർ

avatar
Sports Desk

Published on May 10, 2025, 03:17 AM | 2 min read


മുംബൈ

സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ഐപിഎല്ലിലെ വിദേശ താരങ്ങൾ ഇന്ത്യ വിടുന്നു. ചില കളിക്കാർ മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്‌. ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാരാണ്‌ മടങ്ങുന്നത്‌. അതത്‌ ക്രിക്കറ്റ്‌ അസോസിയേഷനുകൾ കളിക്കാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.


ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്‌ ലീഗാണ്‌ ഐപിഎൽ. നിരവധി ലോകോത്തര താരങ്ങൾ ഐപിഎല്ലിന്റെ ഭാഗമാണ്‌. എങ്കിലും നിലവിലെ സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷയാണ്‌ പ്രധാനമെന്ന്‌ ഐപിഎൽ ടീമുകൾ വ്യക്തമാക്കി.


ഇംഗ്ലണ്ടിലെ പത്ത്‌ കളിക്കാരാണ്‌ ഐപിഎല്ലിൽ കളിക്കുന്നത്‌. ജോസ്‌ ബട്‌ലർ, ജോഫ്ര ആർച്ചെർ, ജേക്കബ്‌ ബെതെൽ, ലിയാം ലിവിങ്‌സ്‌റ്റൺ തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെടും. പാറ്റ്‌ കമ്മിൻസ്‌, മിച്ചെൽ സ്‌റ്റാർക്‌, ജോഷ്‌ ഹാസെൽവുഡ്‌, ട്രാവിസ്‌ ഹെഡ്‌ തുടങ്ങിയ ഓസീസ്‌ താരങ്ങളും മടങ്ങാനുള്ള ഒരുക്കത്തിലാണ്‌. എയ്‌ദൻ മാർക്രം, മാർകോ ജാൻസെൻ, ഹെൻറിച്ച്‌ ക്ലാസെൻ, ഡേവിഡ് മില്ലർ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ കളിക്കാരും ഐപിഎല്ലിൽ കളിക്കുന്നുണ്ട്‌. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്‌ ബോർഡും കളിക്കാരെ തിരിച്ചുവിളിക്കാനൊരുങ്ങുകയാണ്‌.


അതേസമയം, മത്സരങ്ങൾ എന്ന്‌ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിലെ മത്സരക്രമം പ്രകാരം 25നാണ്‌ ഈ സീസൺ ഐപിഎൽ അവസാനിക്കേണ്ടത്‌. കളിക്കാർ മടങ്ങിയാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ മത്സരങ്ങൾ തുടങ്ങാൻ സാധിക്കണമെന്നില്ല. ജൂണിൽ മറ്റ്‌ പരമ്പരകൾ നടക്കേണ്ടതുണ്ട്‌. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട്‌ പര്യടനം ജൂൺ 20ന്‌ ആരംഭിക്കും. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനൽ ജൂൺ 11നാണ്‌. ഈ സാഹചര്യത്തിൽ സെപ്‌തംബറിൽ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ്‌ ഒഴിവാക്കാൻ സാധ്യതയുണ്ട്‌. പകരം ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. പതിനാറ്‌ മത്സരമാണ്‌ ശേഷിക്കുന്നത്‌. കഴിഞ്ഞ ദിവസം പാതിവഴിയിൽ നിർത്തിയ പഞ്ചാബ്‌ കിങ്‌സ്‌–-ഡൽഹി ക്യാപിറ്റൽസ്‌ മത്സരവും ഇതിലുൾപ്പെടും. ഈ കളി പിന്നീട്‌ പൂർത്തിയാക്കിയേക്കും. നിലവിൽ ഇരു ടീമുകൾക്കും പോയിന്റ്‌ നൽകിയിട്ടില്ല.



ഒരുതവണ ദക്ഷിണാഫ്രിക്കയിൽ, രണ്ട്‌ തവണ യുഎഇ വേദി

ആദ്യമായല്ല ഐപിഎൽ മത്സരങ്ങൾ മുടങ്ങുന്നത്‌. മൂന്ന്‌ തവണ ടൂർണമെന്റ്‌ മാറ്റിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്‌. 2009ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വേദി ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയിരുന്നു. 2020ൽ കോവിഡ്‌ ഭീതി പരത്തിയപ്പോൾ സെപ്‌തംബറിലാണ്‌ മത്സരങ്ങൾ നടന്നത്‌. യുഎഇയായിരുന്നു വേദി. അടുത്ത വർഷം ഇന്ത്യയിലായിരുന്നു തുടക്കം. കളിക്കാരിൽ ചിലർ കോവിഡ്‌ ബാധിതരായതോടെ ടൂർണമെന്റ്‌ വീണ്ടും യുഎഇയിലേക്ക്‌ മാറ്റി.


പിഎസ്‌എൽ പ്രതിസന്ധിയിൽ

പാകിസ്ഥാൻ സൂപ്പർ ലീഗ്‌ യുഎഇയിലേക്ക്‌ മാറ്റാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡിന്റെ നീക്കത്തിന്‌ തിരിച്ചടി. ശേഷിക്കുന്ന മത്സരങ്ങൾക്കായി യുഎഇ വേദി അനുവദിക്കില്ലെന്നാണ്‌ സൂചന. എട്ട്‌ മത്സരങ്ങളാണ്‌ ലീഗിൽ ഇനി ശേഷിക്കുന്നത്‌. ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തിൽ പാകിസ്ഥാനിലെ റാവൽപിണ്ടി സ്‌റ്റേഡിയത്തിന്‌ കേടുപാടുകൾ സംഭവിച്ചിരുന്നു. മത്സരം മാറ്റിവയ്‌ക്കേണ്ടിവന്നു. സുരക്ഷാ കാരണം ഉന്നയിച്ച്‌ ലീഗിലെ വിദേശ കളിക്കാർ പാകിസ്ഥാൻ വിടാനൊരുങ്ങുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ യുഎഇയിൽ കളിനടത്താനുളള നീക്കം പിസിബി നടത്തിയത്‌. എമിറേറ്റ്‌സ്‌ ക്രിക്കറ്റ്‌ ബോർഡ്‌ ബിസിസിഐയുമായി നല്ല ബന്ധത്തിലാണ്‌.





deshabhimani section

Related News

View More
0 comments
Sort by

Home