കൊച്ചി> കള്ളപ്പണം ചെറുക്കാന്‍ വന്‍നോട്ടുകള്‍ പിന്‍വലിക്കുന്നത് എത്രമാത്രം ഗുണംചെയ്യുമെന്ന സംശയങ്ങള്‍ ഉയരുമ്പോള്‍ മറുപടിയായി സോഷ്യല്‍ മീഡിയയില്‍ പടരുന്നത് 38 കൊല്ലം പഴകിയ കാര്‍ട്ടൂണ്‍. വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ 1978ല്‍ വരച്ച കാര്‍ട്ടൂണാണ് ഫേസ്ബുക്ക് പേജുകളിലും വാട്ട്സാപ്പ് സന്ദേശമായും പുനര്‍ജനിക്കുന്നത്.
അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍വന്ന മൊറാര്‍ജി ദേശായി സര്‍ക്കാര്‍ 1000,5000,10000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. എച്ച് എം പട്ടേലായിരുന്നു ധനമന്ത്രി. വമ്പന്‍ കള്ളപ്പണ ശേഖരത്തിന്റെ തുമ്പില്‍ തൊടാന്‍ മാത്രമേ ഈ തീരുമാനം ഉതകൂ എന്ന് പരിഹസിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. കള്ളപ്പണക്കടുവയുടെ വാലുമാത്രം എലിക്കെണിയിലാക്കിയ സര്‍ക്കാരിനെയാണ് കാര്‍ട്ടൂണില്‍ ആര്‍ കെ ലക്ഷ്മണ്‍ ചിത്രീകരിച്ചത്.
1938ലാണ് റിസര്‍വ് ബാങ്ക് 10000 രൂപയുടെ നോട്ട് അച്ചടിച്ചത്. ഈ നോട്ടുകള്‍ 1946ല്‍ പിന്‍വലിക്കുകയും 1954ല്‍ തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീട് 1978 വരെ ഈ നോട്ടുകള്‍ പ്രാബല്യത്തിലുണ്ടായിരുന്നു. 5000 രൂപാ നോട്ടുകളും 1954ല്‍ പ്രചാരത്തില്‍വന്നു. ഇതും 1978ലാണ് പിന്‍വലിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..