ചിരിയുടെ മാലപ്പടക്കം നിലച്ചിട്ട് 25 വർഷം

PHOTO: Facebook

സ്വന്തം ലേഖകൻ
Published on Feb 25, 2025, 01:42 PM | 1 min read
കോഴിക്കോട്: കോഴിക്കോടൻ മലയാളവും ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന അഭിനയ ശൈലിയുമായി പ്രേക്ഷകർക്ക് ചിരിയും ചിന്തയും സമ്മാനിച്ച അഭിനയ സപര്യ വിടവാങ്ങിയിട്ട് 25 വർഷം. വെള്ളിത്തിരിയിൽ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞു നിന്ന പത്‌മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു ഓർമയായിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഇന്നും ചിരിപ്പടർത്തുകയാണ്.
നാടകത്തിൽ വേഷമണിയാൻ നടത്തിയ നിരന്തരശ്രമം ഫലിക്കാതെ വന്നപ്പോൾ സ്വന്തമായി നാടകമെഴുതി അവതരിപ്പിച്ചണാണ് പപ്പു അരങ്ങിലെത്തിയത്. ‘കപ്പയിൽനിന്ന് സിനിമയിലേക്ക്’ എന്ന സ്വന്തം നാടകത്തിൽ സുഹൃത്തുക്കൾക്കൊപ്പം വേഷമിട്ട പപ്പുവിനെ പിന്നീട് ചലച്ചിത്രലോകം കൈപിടിച്ചുയർത്തുകയായിരുന്നു. ഈ നാടകത്തിലെ അഭിനയം കണ്ട രാമു കാര്യാട്ടാണ് പപ്പുവിന് സിനിമയിൽ അവസരം നൽകിയത്. മൂടുപടം എന്ന സിനിമയിൽ വീട്ടുവേലക്കാരനായി വെള്ളിത്തിരയിലെത്തി. നരസിംഹം എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഇതിനകം ആയിരത്തി ഇരുനൂറോളം കഥാപാത്രങ്ങൾക്ക് പപ്പു ജീവൻ നൽകി.
പപ്പുവിനെ കുതിരവട്ടം പപ്പുവായി മാറ്റിയത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. ഭാർഗവി നിലയത്തിന്റെ ചിത്രീകരണത്തിനിടയിൽ സെറ്റിൽവെച്ചാണ് പപ്പുവിനൊപ്പം കുതിരവട്ടം എന്ന സ്ഥലപ്പേര് ബേപ്പൂർ സുൽത്താൻ കൂട്ടിചേർക്കുന്നത്. അങ്ങനെ പത്‌മദളാക്ഷൻ കുതിരവട്ടം പപ്പുവായി മാറി.
ഇതാ ഒരു തീരത്തിലെ മക്ക്, അങ്ങാടിയിലെ അബു കരിമ്പനയി പാലയ്യൻ, വാർത്തയിലെ ഹംസ, വെള്ളാനകളുടെ നാട്ടിലെ എഞ്ചിൻ ഡ്രൈവൻ, പൂച്ചക്കൊരു മൂക്കുത്തിയിലെ മുറച്ചെറുക്കൻ, ഏകലവ്യനിലെ അച്ഛൻ, മണിച്ചി ത്രത്താഴിലെ മന്ത്രവാദി, ദി കിങ്ങി ലെ സ്വാതന്ത്ര്യ സമരസേനാനി കൃഷ്‌ണേട്ടൻ, തേന്മാവിൻകൊമ്പ ത്ത്, ഈറ്റ, ആൾക്കൂട്ടത്തിൽ തനിയേ ചകോരം തുടങ്ങിയവയിലെ വേഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
മുഹമ്മദ് റഫി പാടിയ ഗാനത്തിൽ നായകനായി അഭിനയിച്ച ഏകമലയാളി താരവും കുതിരവട്ടം പപ്പുവാണ്. 1980 ൽ പി ഗോപകുമാർ സംവിധാനം ചെയ്‌ത തളിരിട്ട കിനാക്കൾ എന്ന സിനമയിലെ ഗാനരംഗത്തിലാണ് പപ്പു അഭിനയിച്ചു തകർത്തത്.
കമ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാണ് പപ്പു പൊതുരംഗത്തെത്തുന്നത്. 1950കളിൽ പാർടിക്കുവേണ്ടി പലഭാഗങ്ങളിലായി നാടകവും ഹാസ്യാഭിനയവും അഭിനയിച്ചു. പ്രശസ്‌തിയുടെ നെറുകയിൽ നിൽക്കുമ്പോഴും പുരോഗമന പ്രസ്ഥാനങ്ങളുടെ പരിപാടിയിൽ സംബന്ധിക്കാൻ മടിച്ചില്ല. കുതിരവട്ടം ദേശപോഷിണി വായനശാലയുടെ വളർച്ചയിലും പപ്പുവിന്റെ കരങ്ങളുണ്ട്.
0 comments