ഭ്രമാത്മകവും ഭയാനകവുമായ സൗന്ദര്യം നിറഞ്ഞ ലോകത്തിന്റെ മധുരാനുഭവങ്ങളാണ് ഫ്രാൻസിസ് നൊറോണയുടെ കഥാലോകം. ജാതിയോ മതമോ വർണമോ ഒന്നും മനുഷ്യരുടെ വേദനകളെ മാറ്റി നിർത്തുന്നില്ലെന്ന് ആ കഥകൾ ആവർത്തിച്ചു പറയുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ദൈന്യവും ആംഗ്ലോ ഇന്ത്യൻ ജീവിതവും, വരേണ്യഭാഷയുടെ പുറത്തു നിൽക്കുന്നവന്റെ വേദനയും ആ കഥകളുടെ മുഴക്കമാണ്, കക്കുകളി നാടകം വിവാദമായ പശ്ചാത്തലത്തിൽ ഫ്രാൻസിസ് നൊറോണ സംസാരിക്കുന്നു
പരമ്പരാഗതമായ എഴുത്തുരീതികളെ പാടെ ഉപേക്ഷിച്ച് അനായാസമായ കൈയൊതുക്കവും കഥ പറച്ചിലുകളുംകൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച്, ധീരമായ പരീക്ഷണങ്ങളിലൂടെ ആഖ്യാനത്തിലും പ്രമേയങ്ങൾ തെരഞ്ഞെടുക്കുന്നതിലും
നൊറോണക്കഥകൾ മലയാളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. വായനക്കാർക്ക് അപരിചിതമായ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥകൾ പറഞ്ഞ് സാഹിത്യത്തിലേക്ക് കടന്നുവന്ന ഈ എഴുത്തുകാരൻ ഇന്നോളം അറിയപ്പെടാതിരുന്ന അരികുവൽക്കരിക്കപ്പെട്ടവരുടെ കദനങ്ങളെ സത്യസന്ധമായി അടയാളപ്പെടുത്തുന്നതിൽ കാണിച്ച സൂക്ഷ്മതയാൽ, ഓരോ കഥയും പ്രധാനമെന്ന് വായനക്കാരെക്കൊണ്ട് സമ്മതിപ്പിച്ചു.
കാതുസൂത്രത്തിലും കാണി പണിയുന്ന കസേരകളിലും എത്തിയപ്പോഴേക്കും പ്രമേയങ്ങളിൽ പുത്തൻ മാറ്റങ്ങൾ സ്വീകരിച്ച നൊറോണ, മാസ്റ്റർപീസിലൂടെ അയാൾ ഉൾപ്പെടുന്ന എഴുത്തിടങ്ങളേയും വായനക്കാരനുമുന്നിൽ തുറന്നിടാനുള്ള ധീരത കാണിച്ചു.
സക്കറിയയുടെ വാക്കുകളെ കടമെടുത്താൽ
കള്ളികളും കള്ളന്മാരും കാമാതുരരും ഒളിഞ്ഞുനോക്കികളും കൊലപാതകികളും പുണ്യാളന്മാരും പ്രേതാത്മാക്കളും കൂടി കുഴയുന്ന ഒരു കീഴാള തീരപ്രപഞ്ചത്തിന്റെ രഹസ്യ സ്ഥാനങ്ങളിൽനിന്നാണ് ഫ്രാൻസിസ് നൊറോണയുടെ കഥകൾ കടൽക്കാക്കളെപ്പോലെ ചിറകടിച്ചുയരുന്നത്. മീനുളുമ്പും ചാരായത്തിന്റെ എരിവും ഭക്തിയുടെ പുകയലും തെറിയുടെ നീറ്റലും നിറയുന്ന ഒരു നാട്ടുഭാഷയുടെ മുഖത്തടിക്കുന്ന മനുഷ്യ ഊർജം അവയിൽനിന്ന് പ്രസരിക്കുന്നു.
കള്ളികളും കള്ളന്മാരും കാമാതുരരും ഒളിഞ്ഞുനോക്കികളും കൊലപാതകികളും പുണ്യാളന്മാരും പ്രേതാത്മാക്കളും കൂടി കുഴയുന്ന ഒരു കീഴാള തീരപ്രപഞ്ചത്തിന്റെ രഹസ്യ സ്ഥാനങ്ങളിൽനിന്നാണ് ഫ്രാൻസിസ് നൊറോണയുടെ കഥകൾ കടൽക്കാക്കളെപ്പോലെ ചിറകടിച്ചുയരുന്നത്. മീനുളുമ്പും ചാരായത്തിന്റെ എരിവും ഭക്തിയുടെ പുകയലും തെറിയുടെ നീറ്റലും നിറയുന്ന ഒരു നാട്ടുഭാഷയുടെ മുഖത്തടിക്കുന്ന മനുഷ്യ ഊർജം അവയിൽനിന്ന് പ്രസരിക്കുന്നു. പിടിച്ചിരുത്തി വായിപ്പിക്കുന്ന നൊറോണക്കഥകൾ നമുക്കുതരുന്നത് ഭയാനക സൗന്ദര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു മാന്ത്രിക അധോലോകത്തിന്റെ മധുരാനുഭവങ്ങളാണ്.
ജാതിയോ മതമോ വർണമോ ഒന്നുംതന്നെ മനുഷ്യരുടെ വേദനകളെ മാറ്റിനിർത്തുന്നില്ലെന്ന് നൊറോണക്കഥകൾ ആവർത്തിച്ചു പറയുന്നു. തന്റെ എഴുത്തിൽ കടന്നുവരാറുള്ള ആംഗ്ലോഇന്ത്യൻ ജീവിതവും,
വരേണ്യഭാഷയുടെ പുറത്തുനിൽക്കുന്നവന്റെ കദനവും, സമൂഹത്തിലെ മതാത്മകമായ വ്യവസ്ഥിതിയും, കമ്യൂണിസവുമെല്ലാം വായനക്കാരനോട് നൊറോണ തുറന്നു പറയുന്നു.
ബിനു ജി തമ്പി: കാൽക്കീഴിൽ ഭൂമിയുടെ മുഖത്ത് വെറുക്കപ്പെട്ടവന്റെ നഖപ്പൊട്ടുപോലെയുള്ള കക്കുവരകളും, തുറന്ന കണ്ണിലേക്ക് തഴമുള്ളുകയറിയ പെരുപ്പോടെ വരയിൽനിന്ന് കാലെടുത്ത് കാറ്റിലണഞ്ഞ വിളക്കുകത്തിച്ച് പുളിങ്കുരുക്കിഴിയും കമ്പോടുമിട്ട തകരടിൻ സഞ്ചിയിൽവച്ച് കൊച്ചുസിസ്റ്റർക്കൊപ്പം മഠത്തിൽ പോകാനൊരുങ്ങുന്ന നടാലിയയെ അങ്ങേയറ്റം വൈകാരികതയോടെയാണ് മലയാളി വായിച്ചത്. കക്കുകളിയിലേക്ക് എങ്ങനെ എത്തപ്പെട്ടു. കേവല വിവാദങ്ങളിലേക്ക് ആ കഥ വലിച്ചിഴക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?
നൊറോണ: ഞാനൊരു സാധാരണ കുടുംബത്തിൽ ജനിച്ച ആളാണ്. എന്റെ ജീവിതം മുണ്ടൻപറുങ്കിയെന്ന പുസ്തകമായി വായനക്കാരുടെ മുന്നിലുണ്ട്. പള്ളിയോടും പാർടിയോടും സ്നേഹമുള്ള ഒരാളാണ് ഞാൻ, രണ്ടിടങ്ങളിലും കൈപിടിച്ചുനടന്നവൻ... പള്ളിയിൽ പോകാറുള്ള ഒരു കമ്യൂണിസ്റ്റായിരുന്നു എന്റെ മമ്മാഞ്ഞി.
മുറ്റത്തെ പഞ്ചാരമണ്ണിലിരുത്തി അവർ പറഞ്ഞു തന്നിട്ടുള്ള കഥകൾ കേട്ടാണ് ഞാൻ വളർന്നത്. ജീവിതപങ്കാളിയുടെ വേർപാടിനൊപ്പം സ്വന്തം വീടും നഷ്ടപ്പെട്ടുപോയ മമ്മാഞ്ഞിക്ക് ഒടുവിൽ ആശ്രയമായത് കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്തുകിട്ടിയ മൂന്നുസെന്റ് കുടികിടപ്പു ഭൂമിയായിരുന്നു.
എന്റെ അപ്പനും മമ്മാഞ്ഞിയെപ്പോലെ ഇടതുപക്ഷ അനുഭാവിയാണ്. കെട്ടിക്കൊണ്ടുവരുന്ന കാലത്ത് അമ്മ കോൺഗ്രസുകാരിയായിരുന്നു. കർത്താവിന്റെ പടത്തിനോളം വലിപ്പമുള്ള നെഹ്രുവിന്റെ ചിത്രം അമ്മ വീട്ടിലുണ്ടായിരുന്നു. അപ്പനോടുള്ള സ്നേഹത്താലാണ് അമ്മ കമ്യൂണിസ്റ്റായത്.
കോൺഗ്രസ് അനുഭാവികളായിരുന്നു എന്റെ തൊട്ടപ്പനും കുടുംബവും. എല്ലാവരും ഒത്തുകൂടുന്ന ചില വിശേഷദിവസങ്ങളിൽ എന്റെ വീടൊരു നിയമസഭാസമ്മേളന വേദിയായി മാറാറുണ്ട്.
എന്റെ കഥകളുടെ വായനയിലും അത് തുടരുന്നതുപോലെ.
മന്ത്രി പി പ്രസാദ് സാറും പ്രതിപക്ഷ നേതാവായ വി ഡി സതീശനും, എന്റെ പ്രിയ വായനക്കാരാണ്. ഡിസി ബുക്സിലെ രവി സാറാണ് പുസ്തകലോകത്തിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ഒരു സീനിയർ എഴുത്തുകാരന് കൊടുക്കുന്ന പ്രമോഷൻ അദ്ദേഹം എനിക്ക് നൽകുന്നുണ്ട്. 2017 ലാണ് ആദ്യപുസ്തകം അശരണരുടെ സുവിശേഷം പുറത്തുവന്നത്.
എഴുത്തിൽ എനിക്കിത് ഏഴാമത്തെ വർഷം. പപ്പേട്ടനെയും എം ടി സാറിനെയും അതുപോലെ സീനിയറായ പ്രിയ എഴുത്തുകാരുടെയും എഴുത്തുജീവിതത്തിന്റെ ദൈർഘ്യവുമായി താരതമ്യം ചെയ്യുമ്പോൾ സാഹിത്യലോകത്തിൽ ഞാൻ തീരെ ചെറിയൊരു കുട്ടിയാണ്. അതുകൊണ്ടുതന്നെ മാതൃഭൂമി, ദേശാഭിമാനി, മനോരമ, സമകാലിക മലയാളം, മാധ്യമം തുടങ്ങിയ എഴുത്തിടങ്ങളിൽ എനിക്ക് ലഭിക്കുന്ന പൊതുസ്വീകാര്യത ഏറെ വിലപ്പെട്ടതായി കാണുന്നു. എല്ലായിടങ്ങളിലും സ്വീകാര്യത ഉള്ളപ്പോഴും എന്റെ ഉള്ളിലൊരു ഇടതുചായ്‌വുണ്ട്. അതൊരു രാഷ്ട്രീയപാർടിയുടേതല്ല, അരികുവൽക്കരിക്കപ്പെട്ടവരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ഇടതുപക്ഷമാണത്...
ഈയൊരു ചുറ്റുപാടിൽനിന്നാണ് ഞാൻ കക്കുകളി എഴുതുന്നത്. സാമൂഹത്തിൽ സ്ത്രീക്ക് നഷ്ടപ്പെട്ടു പോകുന്ന സ്വത്വബോധവും അതിന്റെ വീണ്ടെടുക്കലുമാണ് കഥയുടെ പ്രമേയം. കഥ പറയുന്ന ഇടം ഗാർഹീകമാവാം, സന്യാസമാകാം, തൊഴിലിടമാകാം... എവിടെ ആണെങ്കിലും അവൾക്ക് നഷ്ടപ്പെട്ടുപോകുന്ന സ്വത്വബോധം ചില കൊളുത്തുകളാൽ വീണ്ടെടുക്കാനാവാതെ കുരുങ്ങിപ്പോവുന്ന സാഹചര്യത്തെയാണ് കക്കുകളി ചർച്ച ചെയ്യുന്നത്.
കഥ തുടങ്ങുന്നത് “അന്നതിൽ ഒളിപ്പിച്ച കൊളുത്തുകാണാതെ ആർത്തി കാണിച്ചവയുടെ കരച്ചിലാണ് കാതിൽ. വെള്ളത്തിൽ കരയുന്നവയുടെ കണ്ണീരും ഏങ്ങലുമറിയാൻ പറ്റുവ്വോ... എനിക്കതിനൊരു സമാധാനമില്ലായിരുന്നു...” എന്ന വാചകത്തോടെയാണ്. ലോകമാണ് കഥയിലെ ജലം. അതിലെ ജീവികൾ മനുഷ്യരും. അതൊരു വലിയ ക്യാൻവാസാണ്. അതിനെ ചുരുക്കി എവിടെയെങ്കിലും ഒതുക്കി നിർത്തിയാൽ ഈ കഥയുടെ വായന പൂർണമാവില്ല. പ്രകൃതിയും ജീവജാലങ്ങളും കഥയിലെ പേരുകൾപോലും സ്ത്രീയെ തളച്ചിടുന്ന ഇടങ്ങളേയും, അവൾ അതിനെ അതിജീവിച്ച് തന്റെ സ്വത്വബോധത്തിലേക്ക് മടങ്ങിവരുന്നതിന്റേയും സൂചകങ്ങളായി കഥയിൽ ഉപയോഗിച്ചിരിക്കുന്നു.
കഥ വായനക്കാരുടെ മുന്നിലാണ്.അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് എഴുത്തുകാരൻ വാചാലനാകുന്നത് ഔചിത്യമല്ലെന്ന് എനിക്കറിയാം. നാടകം വിവാദമായ സാഹചര്യത്തിലാണ് കഥയെക്കുറിച്ച് പറയേണ്ടി വരുന്നത്. പ്രിയ വായനക്കാർ ക്ഷമിക്കുമല്ലോ.
ഷാനവാസ് ബാവാക്കുട്ടിയാണ് എന്റെ തൊട്ടപ്പൻ സിനിമയാക്കുന്നത്. തൊട്ടപ്പൻ വായിച്ചിട്ട് ബാവാക്കുട്ടിയുടെ മനസ്സിൽ രൂപപ്പെട്ട സിനിമയാണ് അദ്ദേഹം തിരക്കഥാകൃത്തായ പി എസ് റഫീക്കിനെക്കൊണ്ട്
എഴുതിക്കുകയും അത് തീയറ്ററിൽ എത്തിക്കുകയും ചെയ്തത്. കഥയിൽനിന്നും വ്യത്യസ്തമായൊരു ക്ലൈമാക്സ് ആയിരുന്നു സിനിമയ്ക്ക്.
സിനിമയെന്നത് മറ്റൊരു കലാരൂപമാണ്. അതൊരു പുനഃസൃഷ്ടിയാണ്. എന്റെ കഥയുടെ ആത്മാവ് നഷ്ടപ്പെട്ടോ സിനിമയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കപ്പെട്ടോ എന്ന് ആകുലപ്പെടുന്നതിൽ അർത്ഥമില്ല. കഥ സിനിമയാകുമ്പോൾ വരുന്ന മികവിനും കുറവിനും സംവിധായകനാണ് കൈയടിയും കൂക്കുവിളിയും.
കെ ബി അജയകുമാർ എഴുതുകയും ജോബ് മഠത്തിൽ സംവിധാനംചെയ്ത് കക്കുകളി എന്ന കഥയെ നാടകരൂപത്തിൽ അവർ അവതരിപ്പിക്കുമ്പോഴും ഇതേ മനോഭാവമാണ് എനിക്കുള്ളത്.
കക്കുകളി എന്ന നാടകം ഞാൻ കണ്ടിട്ടില്ല. അതിന്റെ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ വിവാദത്തിനുശേഷം ഈ ദിവസങ്ങളിലാണ് കാണുന്നത്. ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലും അരമണിക്കൂറുള്ള നാടകത്തിൽ ഉണ്ടായിട്ടുണ്ട്. കഥയിലെ ചില മൗനങ്ങൾ നാടക സംവിധായകന്റെ ഭാവനയിൽ വാചാലമാവുന്നു. കഥയിൽ ഇല്ലാത്ത ചവിട്ടുനാടകവും അതുമായി ബന്ധപ്പെട്ട രംഗങ്ങളും നാടകത്തിന്റെ ദൃശ്യഭംഗി കൂട്ടുന്നുമുണ്ട്. കഥ പറയാൻ സംവിധായകൻ കണ്ടെത്തിയ പല ഇമേജറികളും കഥയിലില്ലാത്തതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.
കഥയിൽ ബിഷപ്പോ പുരോഹിതനോ കഥാപാത്രങ്ങളായിട്ടില്ല. പ്രധാന കഥാപാത്രങ്ങളോടൊപ്പം കഥയിൽ അവതരിപ്പിച്ച ചൂച്ചിസിസ്റ്റർ ഈ അരമണിക്കൂർ നാടകത്തിലില്ല. കഥയിലെ ചില സംഭാഷണങ്ങൾ ചില മാറ്റങ്ങളോടെ ഉപയോഗിച്ചിട്ടുണ്ട്.
കഥയിലില്ലാത്ത പുരോഹിതർ നാടകത്തിൽ കടന്നുവരുന്ന രംഗങ്ങളാവാം നാടകത്തെ വിവാദമാക്കിയതെന്ന് വിചാരിക്കുന്നു. ഇരുട്ട് മൂടിക്കിടക്കുന്ന ഒരിടത്തിലേക്ക് വെളിച്ചം കടന്നുവരുമ്പോൾ ഇരുട്ടിൽ ജീവിക്കുന്നവരുടെ കണ്ണുകൾക്ക് ഈർഷ്യ തോന്നുക സ്വാഭാവികം.
കഥയിലില്ലാത്ത പുരോഹിതർ നാടകത്തിൽ കടന്നുവരുന്ന രംഗങ്ങളാവാം നാടകത്തെ വിവാദമാക്കിയതെന്ന് വിചാരിക്കുന്നു. ഇരുട്ട് മൂടിക്കിടക്കുന്ന ഒരിടത്തിലേക്ക് വെളിച്ചം കടന്നുവരുമ്പോൾ ഇരുട്ടിൽ ജീവിക്കുന്നവരുടെ കണ്ണുകൾക്ക് ഈർഷ്യ
തോന്നുക സ്വാഭാവികം. അങ്ങനെ അസ്വസ്ഥതകൾ ഉള്ള ചിലരാണ് നാടകവിവാദത്തിലേക്ക് കഥയേയും വലിച്ചിഴക്കാൻ ശ്രമിക്കുന്നത്. എനിക്കവരുടെ നിലവാരത്തിന് അനുസരിച്ച് മറുപടി പറയാൻ ആവില്ല. അക്കാര്യത്തിലുള്ള മൗനത്തെ എന്റെ ഭീരുത്വമായി കാണരുത്.
നാടകത്തെ ഞാനൊരു പുതിയ സൃഷ്ടിയായി കാണുന്നു. അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. നാടകവിവാദത്തെക്കുറിച്ച് സംവിധായകൻ ജോബ് മഠത്തിൽ സംസാരിക്കുമെന്ന് ഞാൻ കരുതുന്നു. വിവാദങ്ങൾക്കില്ല, സംവാദങ്ങൾക്ക് വേദിയൊരുക്കുമെങ്കിൽ തയ്യാറാണെന്നാണ് അവരുടെ നിലപാട്. വിവാദങ്ങളിലേക്ക് ഒരു രചനയും കടന്നുവരരുത് എന്നാണ് എന്റെ ആഗ്രഹം, കാരണം അത് എഴുത്തിന്റെ സ്വാഭാവികമായ വായനയെ തടസ്സപ്പെടുത്തിയേക്കാം. അതെന്നെ ആകുലപ്പെടുത്തുന്നുമുണ്ട്.
? ക്രിസ്തുവിനുശേഷം ഇരുണ്ട യുഗങ്ങളിലൂടെ കടന്നുപോയ യൂറോപ്യൻ സഭയുടെ കാലത്തെപ്പോലെ യുക്തിചിന്തയേയും സാഹിത്യത്തേയും നിരാകരിക്കുന്ന ജീർണതയിലൂടെയാണോ കത്തോലിക്കാ സഭ കടന്നുപോകുന്നത്? മതസ്ഥാപനങ്ങളും മതാചാരനുഷ്ഠാന ആചാരങ്ങളും നിലനിൽക്കുമ്പോഴും പുരോഗമനാശയങ്ങൾക്കും മതനിരപേക്ഷതയ്ക്കും ശക്തമായ സ്വാധീനമുള്ള കേരളത്തിൽ കക്കുകളിക്ക് എതിരായ ഭീഷണിയെ എങ്ങനെ കാണുന്നു?
= പ്രസക്തമായ ഒരു ചോദ്യമാണിത്. ദീർഘമായി മറുപടി പറയേണ്ടതും. എന്നാലും ചുരുങ്ങിയ വാക്കിൽ പറയാൻ ശ്രമിക്കാം.

ഫ്രാൻസിസ് നൊറോണ-ഫോട്ടോ: സുനോജ് നൈനാൻ മാത്യൂ
ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിക്കുമ്പോഴും പിന്നീട് സഭയ്ക്ക് സാവകാശമെങ്കിലും ഒരു വെളിച്ചവും തുറവിയും ഉണ്ടായിട്ടുണ്ടെന്നതും ചരിത്രമാണ്. അതിന്റെ ഏറ്റവും അടുത്ത കാലത്തെ ഉദാഹരണം ഫ്രാൻസിസ് പാപ്പായുടെ ചില ഇടപെടലുകളാണ്. ഇത്തരം ഇടപെടലുകളെ ഉൾക്കൊള്ളാനാവാത്തവിധം കേരളത്തിൽ ഒരു വരേണ്യമതാധിപത്യ സമൂഹം സഭയെ നിയന്ത്രിക്കുന്നുണ്ട്.

ഫ്രാൻസിസ് നൊറോണയും ബിനു ജി തമ്പിയും അഭിമുഖത്തിനിടെ
വെളിച്ചത്തിന്റെ കാലം വന്നിട്ടും അതിനെ തിരിച്ചറിയാതെ പോകുന്ന ദയനീയതയിലാണ് സഭ. വരേണ്യസ്വഭാവം ഇപ്പോഴും തുടരുന്ന സഭ, സ്ത്രീയെ തുല്യ പ്രാധാന്യത്തോടെ കാണുന്നുമില്ല. സ്ത്രീയെ തുല്യപ്രാധാന്യത്തോടെ കാണാൻ മടിക്കുന്ന ഏതൊരു ഇടവും ഇരുണ്ടയുഗത്തിൽ തന്നെയാണ് കഴിയുന്നത്. വരേണ്യമതാധിപത്യ സമൂഹത്തിന്റെ നുകത്തിൻ കീഴിൽ സഭയിന്നും ഇരുട്ടിലാണ്. അതിനൊരുമാറ്റം ഉണ്ടാകണമെന്ന ലക്ഷ്യംകൂടി കക്കുകളി എന്ന കഥ മുന്നോട്ടുവെക്കുന്നുണ്ട്.
കക്കുകളിയെന്ന നാടകം മാത്രമല്ല, മറ്റേതൊരു കലാരൂപത്തിനുമെതിരെയുള്ള ഭീഷണിയെ ഗൗരവത്തോടെയാണ് ഞാൻ കാണുന്നത്. കലയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നൽകുന്ന ഒരു സാഹചര്യം ഇന്ന് കേരളത്തിൽ നിലവിലുണ്ട്. അതുകൊണ്ടുതന്നെയാണ് തിരക്കുപിടിച്ച ജീവിതത്തിനിടയിലും നമ്മുടെ മന്ത്രിമാരും നേതാക്കൻമാരും പുസ്തകങ്ങൾ വായിക്കുന്നതും നാടകം കാണാൻ സമയം കണ്ടെത്തുന്നതും.
അടിച്ചമർത്തപ്പെട്ട ഒരു വ്യവസ്ഥിതി നിലനിൽക്കെ അതിനെതിരെ ശബ്ദിക്കാനുള്ള മനുഷ്യരുടെ അവസാന ഇടമാണ് കലയും സാഹിത്യവുമെന്ന് ഞാൻ കരുതുന്നു. അതിനെതിരെയുള്ള എല്ലാ നീക്കങ്ങളും അപലപനീയമാണ്.
? ജീവിത പരിസരങ്ങളിലെ ബൈബിൾ ഭാഷാസ്വാധീനം പ്രകടമാണ്. കടലോര സംസ്‌കാരവും. വേഷത്തിലും ഭക്ഷണത്തിലും ഉത്സവങ്ങളിലും മനുഷ്യ ബന്ധങ്ങളിലും രതിയിലും ചതിയിലും വരെ. ഇനിയുള്ള എഴുത്തിൽ ഈ പരിസരത്തിൽനിന്നും മുക്തനാവണമെന്നുണ്ടോ.

മൂലംപിള്ളിയിലെ നാട്ടുകാരനോടൊപ്പം ഫ്രാൻസിസ് നൊറോണ- ഫോട്ടോ: സുനോജ് നൈനാൻ മാത്യൂ
= ‘മുടിയറകൾ’ എന്ന പുതിയ നോവലിനുശേഷം ഈ പരിസരങ്ങളിൽനിന്നുള്ള രചന വേണ്ടെന്ന് ഞാൻ നേരത്തേ തീരുമാനിച്ചതാണ്. ‘കാണി പണിയുന്ന കസേരകൾ’ എന്ന കഥാസമാഹാരത്തിനുശേഷം വരുന്ന കഥകൾ ശ്രദ്ധിച്ചാൽ ഈ മാറ്റം മനസ്സിലാകും. എന്തുകൊണ്ടാണ് ഈ പരിസരത്തെ ഉപേക്ഷിക്കുന്നത് എന്നൊരു ഉപചോദ്യം കൂടി ബിനുവിൽനിന്ന് പ്രതീക്ഷിക്കുന്നതിനാൽ അതിന്റെ വിശദീകരണം കൂടി പറയാമെന്ന് കരുതുന്നു.? പറയൂ.
= പുതുതലമുറയെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്ന ഒരാളാണ് ഞാൻ. എങ്ങനെയാണ് അവരുടെ ലോകം... അവരുടെ ഭാഷ, അവരുടെ ആശയങ്ങൾ അങ്ങനെ പലതും... എന്റെ മകൾ എൽഎൽബിക്ക് പഠിക്കുന്നു. വീട്ടിൽ നിന്നുതന്നെ എനിക്കതിന്റെ ചില ചിഹ്നങ്ങളും സൂചനകളും കിട്ടുന്നുണ്ട്. നമ്മൾ മുതിർന്നവർ ഇപ്പോഴും വളരെ പ്രാധാന്യത്തോടെ സംസാരിക്കുന്ന മതത്തിനോ, സംസ്‌കാരമെന്നുകരുതി നമ്മൾ ക്ലേശത്തോടെ പരിപാലിച്ചുപോകുന്ന ഭക്താഭ്യാസങ്ങൾക്കോ, പുരോഗമനം എന്ന് നമ്മൾ ചിന്തിക്കുന്ന ആശയങ്ങൾക്കോ അവരുടെ ലോകത്തിൽ ഇടമില്ലെന്നത് യാഥാർഥ്യമാണ്.
ഈ യാഥാർഥ്യത്തെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല. ഇനി വരാനിരിക്കുന്നത് അവരുടെ ലോകമാണ്. സാഹിത്യത്തിലും കലയിലും അവരെയാണ് ഇനി അഡ്രസ്സുചെയ്യേണ്ടത്. ഇതുവരെ കടന്നുവന്ന എല്ലാ എഴുത്തുരീതികളിൽനിന്നും പ്രമേയങ്ങളിൽ നിന്നും മുക്തനാവണമെന്നതാണ് എന്റെ ആഗ്രഹം. അതത്ര എളുപ്പമാവില്ലെന്ന് അറിയാമെങ്കിലും ‘ഗേയം’ പോലെയുള്ള എന്റെ കഥകൾ അതിന്റെ തുടക്കമെന്ന് ഞാൻ കരുതുന്നു.
? മലയാള കഥയിൽ ഭാഷയിലും പ്രമേയത്തിലും ആഖ്യാനരീതികളിലും നൊറോണക്കഥകൾ ഒരു പൊളിച്ചെഴുത്തായിരുന്നു. എന്നാൽ ഒരു പറ്റം അനുകർത്താക്കളായ ചെറുപ്പക്കാരായ കഥാകൃത്തുക്കൾ ഈ ഭാവുകത്വ പരിണാമത്തെ അന്തസ്സാരശൂന്യമായ ആവർത്തനംകൊണ്ട് വികൃതമാക്കി. ഇതിൽ താങ്കൾക്കൊന്നും ചെയ്യാനില്ല എന്നറിയാം. എങ്കിലും
ഭാഷയിൽ, പ്രമേയത്തിൽ, കഥനരീതിയിൽ സ്വയം ആവർത്തിക്കുന്നതിന്റെ ദോഷം തിരിച്ചറിഞ്ഞിട്ടുണ്ടോ.
= കടലോരഭാഷ മലയാളത്തിൽ കൊണ്ടുവന്നത് ഞാനാണെന്ന അവകാശവാദം എനിക്കില്ല. എന്റെതന്നെ നാട്ടുകാരായ കെ എ സെബാസ്റ്റ്യനും, സെബാസ്റ്റ്യൻ പള്ളിത്തോടും പി എഫ് മാത്യൂസുമൊക്കെ എനിക്കുമുന്നേ ഈ ഭൂമിക ഉഴുതുമറിച്ചവരാണ്.
കെ എയുടെ കർക്കിടകത്തിലെ കാക്കകൾക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതിൽ നിറയെ കടലോര കഥകളാണുള്ളത്. പള്ളിത്തോടിന്റെ ‘കടലറിയുമോ കരയുമോർമകൾ’ കടലോര
ഭാഷയ്ക്കൊരു കൈപ്പുസ്തകവും. ഭാഷയിലായാലും പ്രമേയത്തിലായാലും ഇവരുടെ തുടർച്ചയായി വരാതിരിക്കാൻ എനിക്കാവുന്നുണ്ട്.
കടൽ പശ്ചാത്തലമായി ഒരു നോവലും മൂന്നോനാലോ കഥകളും മാത്രമേ ഞാൻ എഴുതിയിട്ടുള്ളു. ഒരു പക്ഷേ, അതിന്റെ തീവ്രതകൊണ്ടാവും കടലോരഭാഷയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്റെ പേര് ഓർമിക്കപ്പെടുന്നത്.
‘തൊട്ടപ്പൻ’ എന്ന കഥാസമാഹാരം കഴിഞ്ഞതോടെ അവനവനെ ആവർത്തിക്കാതിരിക്കാനുള്ള ബോധപൂർവമായ ശ്രമം എനിക്കുണ്ടായിട്ടുണ്ട്. പ്രിയ സുഹൃത്തും എഴുത്തുകാരനുമായ സക്കറിയയുടെ
നിരീക്ഷണങ്ങളും പ്രഭാഷണങ്ങളും അതിലേക്ക് എത്തിച്ചേരുന്നതിന് എന്നെ സഹായിച്ചിട്ടുമുണ്ട്. എന്റെ ആദ്യ വായനക്കാരനും ഗുരുതുല്യനുമായ ജെ ജുബിറ്റിന്റെ ഇടപെടൽ ഒരു അനുഗ്രഹമാണ്.
കാതുസൂത്രം, കാണി പണിയുന്ന കസേരകൾ എന്നീ ടൈറ്റിലുകളിൽ വ്യത്യസ്തമായ കഥാസമാഹാരങ്ങളുമായി എനിക്ക് മലയാളിവായനയുടെ മുറ്റത്ത് ധൈര്യത്തോടെ നിൽക്കാനാവുന്നുണ്ട്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എസ് ഹരീഷ് എന്റെ കഥകളിൽ വന്ന ഈ മാറ്റത്തെക്കുറിച്ച് കാണി പണിയുന്ന കസേരകളുടെ അവതാരികയിൽ സൂചിപ്പിക്കുന്നുമുണ്ട്.
എന്നെ ആരെങ്കിലും അനുകരിച്ച് എഴുതുന്നുണ്ടോയെന്ന് പറയേണ്ടത് വായനക്കാരാണ്. തീരഭാഷ എവിടെയെങ്കിലും ഫിക്‌ഷനായി എഴുതുന്നത് വായിച്ചു തുടങ്ങുമ്പോൾതന്നെ ഞാനത് വിട്ടുകളയും. എഴുത്തിൽ ഒരു ആവർത്തനം ഉണ്ടാവാതിരിക്കാൻ മനസ്സ് ആ ഭൂമികയിൽനിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നത്. അല്ലാതെ അതിന്റെ മഹത്വം കുറച്ചു കാണുന്നതല്ല.
എത്രയൊക്കെ എഴുതിയാലും ഇനിയും ഏറെ ഇടങ്ങൾ ഒഴിഞ്ഞു കിടക്കുന്നതാണ് കടൽ. അവിടേക്ക് ആരു കടന്നുവന്നാലും സന്തോഷം. മലയാളത്തിൽ കിഴവനും കടലുംപോലെ മോബിഡിക്കിനെപ്പോലെ ഒരു സാഹിത്യരചന ഉണ്ടായിട്ടില്ല... എനിക്ക് അതിനാവുമോ എന്നുമറിയില്ല. അങ്ങ നൊയൊരു കടലെഴുത്താണ് ഉണ്ടാവേണ്ടത്. അതിനായി ഞാൻ പുതുതലമുറയിലെ എഴുത്തുകാരെ നെയ്തൽമണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.
എത്രയൊക്കെ എഴുതിയാലും ഇനിയും ഏറെ ഇടങ്ങൾ ഒഴിഞ്ഞു കിടക്കുന്നതാണ് കടൽ. അവിടേക്ക് ആരു കടന്നുവന്നാലും സന്തോഷം. മലയാളത്തിൽ കിഴവനും കടലുംപോലെ മോബിഡിക്കിനെപ്പോലെ ഒരു സാഹിത്യരചന ഉണ്ടായിട്ടില്ല...
എനിക്ക് അതിനാവുമോ എന്നുമറിയില്ല. അങ്ങ നൊയൊരു കടലെഴുത്താണ് ഉണ്ടാവേണ്ടത്. അതിനായി ഞാൻ പുതുതലമുറയിലെ എഴുത്തുകാരെ നെയ്തൽമണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു.
? സംവേദന ക്ഷമമല്ലാത്ത നാട്ടുമൊഴികൾ പലപ്പോഴും താങ്കളുടെ വായനയെ തടസ്സപ്പെടുത്തുന്നതായി തോന്നുന്നുണ്ടോ?
= നല്ലൊരു ചോദ്യമാണിത്. എന്റെ ആദ്യകാല നോവലിലും കഥകളിലും നാട്ടുമൊഴികൾ ധാരാളം കടന്നുവന്നിട്ടുണ്ട്. അടിക്കുറിപ്പുകൾ ഇല്ലാതെയാണ് പല തീരവാക്കുകളും ഞാനതിൽ എഴുതിയിട്ടുള്ളത്. ലത്തീൻ ഭാഷയിലുള്ള പ്രാർഥനകൾ അശരണരുടെ സുവിശേഷത്തിൽ ഉണ്ട്. ഇതിന്റെയെല്ലാം അർഥം മനസ്സിലാക്കി വായനയെ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്നത് ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുള്ളതുമാണ്. എനിക്ക് അതിനുള്ള ഉത്തരം കിട്ടുന്നത് കഥ വായനക്കാരന്റെ മുന്നിലെത്തിയതിനുശേഷമാണ്. വായനക്കാർ അത് ക്ലേശരഹിതമായി വായിക്കുന്നു എന്നതാണ് യാഥാർഥ്യം.
സ്വീകാര്യമായ ഒരിടത്തിൽ വീണ്ടും കഴിയുക എന്നത് ലളിതമായിരിക്കെതന്നെ അതിന്റെ ആവർത്തനം എനിക്കും വായനക്കാർക്കും ഒരേപോലെ ചെടിപ്പുണ്ടാക്കാനിടയുണ്ട്. അതിനാലാവാം അത്തരം നാട്ടുമൊഴികളുടെ ഭാഷ ഉപേക്ഷിച്ച് ഒരു പറുങ്കിയുടെ കടൽപര്യവേക്ഷണംപോലെ സാഹിത്യത്തിന്റെ മറ്റ് ദ്വീപുകൾ തേടി ഞാൻ യാത്ര തുടരുന്നത്.
? ഭാഷകൊണ്ടും പ്രമേയം തിരഞ്ഞെടുത്തതിലുള്ള വ്യത്യസ്തത കൊണ്ടും മാസ്റ്റർപീസ്
എന്ന താങ്കളുടെ നോവൽ പ്രശംസകൾക്കതീതമാണ്. വായനക്കാർ അറിയാതെ പോകുന്ന എഴുത്തിലെ ചില പിന്നാമ്പുറങ്ങൾ നിഗൂഢതകൾ, സംഘർഷങ്ങൾ ഒക്കെ ഹാസ്യരൂപത്തിൽ അവതരിപ്പിച്ചതിൽ താങ്കൾ വിജയിച്ചു. പക്ഷേ, ആ ആക്ഷേപഹാസ്യങ്ങളൊക്കെ വിരൽ ചൂണ്ടുന്നത് മലയാളത്തിലെ മുൻനിര എഴുത്തുകാർക്ക് നേരെയാണ് എന്നുപറഞ്ഞാൽ നിഷേധിക്കുമോ? പ്രസിദ്ധീകരിച്ചുവന്നപ്പോൾ മറ്റുള്ള എഴുത്തുകാരുടെ പ്രതികരണങ്ങൾ എന്തൊക്കെയായിരുന്നു? അത്തരമൊരു പ്രമേയം കൈകാര്യം ചെയ്തപ്പോൾ എഴുത്തുകാരനെന്ന നിലയിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നോ?
= മലയാളഭാഷയിൽ ‘എഴുത്തിടം’ പ്രമേയമായ രചനകൾ കുറവാണ്. എഴുത്തുകാരനെന്ന നിലയിൽ ഈ ഇടത്തിലേക്ക് വന്നൊരു പുതുമുഖമാണ് ഞാൻ. വായനക്കാരനായി വർഷങ്ങളോളം ഞാൻ കണ്ടിരുന്ന എഴുത്തിന്റെ ലോകവും, എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ അനുഭവിച്ച എഴുത്തിന്റെ ലോകവും തികച്ചും വിഭിന്നമായിരുന്നു. എഴുത്തുകാർ ഇത്രയും കാലം പൊതിഞ്ഞുകൊണ്ടു നടന്നിരുന്ന ഒരു കുടത്തെ ഞാൻ വായനക്കാരുടെ മുന്നിൽ ധീരതയോടെ തുറന്നിട്ടു. ആ പുസ്തകമാണ് മാസ്റ്റർപീസ്.
എഴുത്തിലെ മുൻനിരക്കാർ മാത്രമല്ല എഴുത്തുണ്ടായ കാലം മുതലുള്ള എല്ലാ എഴുത്തുകാരും മാസ്റ്റർപീസ് എന്ന രാജ്യത്തിലെ പ്രജകളാണ്. എഴുത്തുരാജ്യത്തിന്റെ എല്ലാ ഹിംസാത്മകതകളേയും വന്യതകളേയും ഞാനിതിൽ തുറന്ന് എഴുതുന്നുണ്ട്. ഞാനും ഈ രാജ്യത്തിലെ പൗരൻ ആയതുകൊണ്ട് അതിൽ പറയുന്ന എല്ലാ വിമർശനങ്ങളും എനിക്കും ബാധകമാണ്. എസ് ഹരീ ഷ്, വിനോയ് തോമസ്,
ദേവദാസ്, അമൽ തുടങ്ങി വളരെ ചുരുക്കം ചില എഴുത്തുകാർ മാത്രമാണ് മാസ്റ്റർപീസിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്.
ഏറ്റവും സുരക്ഷിതമായ ഒരു എഴുത്തിടത്തിൽ നിന്നുകൊണ്ട് അതിന്റെ ഉള്ളിൽ അടിഞ്ഞുകൂടി കിടക്കുന്ന കുറ്റവും കുറവുകളും വിളിച്ചു പറയുക, എഴുത്തിടങ്ങളും മലീനസമാണ്, ഞാനും അതിൽ പങ്കുകാരനാണ് എന്നൊക്കെ എഴുതുക വലിയ വെല്ലുവിളിയാണ്. കൊടുത്തും വാങ്ങിയും പരസ്‌പരം പ്രോത്സാഹിപ്പിച്ചുമാണ് ഇന്നത്തെ സാഹിത്യലോകം മുന്നോട്ടു പോകുന്നത്. അപ്രകാരം ലഭിക്കാവുന്ന എല്ലാ സ്വീകാര്യതകളേയും തള്ളിക്കളഞ്ഞ് എഴുത്തിടത്തിൽ തനിച്ച് നിൽക്കുക ക്ലേശകരമാണ്.
അങ്ങനെയുള്ള എഴുത്തുകാരനേയും അയാളുടെ കൃതികളേയും തമസ്‌കരിക്കാനുള്ള സാധ്യതയും കൂടുതലാണ്. എഴുത്തല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത ഒരാളെന്ന നിലയിലാണ് ഞാൻ ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. എന്റെ ജീവിതംപോലും കീഴ്‌മേൽ മറിച്ചുകളഞ്ഞ അതിന്റെ തിക്താനുഭവങ്ങൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെക്കുറിച്ച് മറ്റൊരു അവസരത്തിൽ സംസാരിക്കാം.
? വ്യക്തിപരമായ കാരണങ്ങളെന്ന് പറഞ്ഞതുകൊണ്ട് അത്തരം തിക്താനുഭവങ്ങളെക്കുറിച്ച് പറയാൻ നിർബന്ധിക്കുന്നില്ല. എങ്കിലും, മാസ്റ്റർപീസിനെക്കുറിച്ച് മറ്റൊരു ചോദ്യം കൂടി. മറ്റ് നൊറോണക്കഥകളിൽനിന്നും വ്യത്യസ്തമായി മാസ്റ്റർപീസിൽ താങ്കൾ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ആഖ്യാനരീതി, നർമം കലർന്ന പ്രയോഗങ്ങൾ, ആക്ഷേപഹാസ്യം ഒക്കെ ഉപയോഗിച്ചു കണ്ടു. അത് ആ പ്രമേയം ആവശ്യപ്പെടുന്നതുകൊണ്ടാണോ അങ്ങനെ സ്വയം പരിവർത്തനം ചെയ്തത് ? പ്രമേയത്തിന് അനുസരിച്ച് എഴുതുക എന്നതാണ് ഏതൊരു എഴുത്തുകാരന്റെയും മികവ്. മാസ്റ്റർപീസിന്റെ രചനാവേളയിൽ സ്വാഭാവികമായി നർമം വന്നതാണോ. അതോ ബോധപൂർവം മുൻകൂട്ടി നിശ്ചയിച്ചുണ്ടാക്കിയ നിർമിതിയാണോ?
= എഴുത്തിന് ഒരാവർത്തനം ഉണ്ടാവരുതെന്ന ബോധപൂർവമായ ഒരിടപെടൽ എന്റെ രചനയിൽ വന്നിട്ടുണ്ട്. ഉറുക്ക് എന്ന കഥ ഒരു ഹൊറർ സ്റ്റോറിയായി എഴുതണമെന്ന
ആഗ്രഹത്തോടെ എഴുതിയിട്ടുള്ളതാണ്. കാതുസൂത്രമെന്ന കഥാസമാഹാരത്തിൽ ആ കഥയുണ്ട്. ഹാസ്യം എഴുതണമെന്നുള്ളത് തുടക്കം മുതലേയുള്ള ഒരാഗ്രഹവും. കുഞ്ചൻനമ്പ്യാരുടെ കാലംതൊട്ടു പരിശോധിച്ചാൽ ഒരു വ്യവസ്ഥിതിക്ക് എതിരെ ഏറ്റവും ചലനാ ത്മകമായി ഇടപെടാൻ ഹാസ്യത്തിനുള്ള പൊട്ടൻഷ്യൽ എടുത്തുപറയേണ്ടതാണ്.
എഴുത്തിടത്തെ പരാമർശിക്കുന്ന ഒരു രചനയായതുകൊണ്ടാണ് മാസ്റ്റർപീസ് ഹാസ്യരൂപത്തിൽ എഴുതിയത്. ആ വിഷയം എത്തേണ്ട ഇടങ്ങളിലെല്ലാം എത്താനും ആയതിന്റെ ഗൗരവം ഒട്ടും ചോരാതെ സൗന്ദര്യബോധത്തോടെ പ്രസന്റുചെയ്യാനും അതിലെ ഹാസ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
? കഥ ഒരു ജീവിതസന്ദർഭം അല്ലെങ്കിൽ ഒരു ദൂരക്കാഴ്ച എന്ന മട്ടിൽനിന്ന് പാടേ മാറ്റി ഒരു ജീവിതം തന്നെ അതിന്റെ വിശദാംശങ്ങളിലേക്ക് എഴുതപ്പെടുന്ന രീതിയായിട്ടുണ്ട്. മുമ്പ് നീണ്ട കഥകൾ, നോവലെറ്റ് എന്നിവ വന്നിരുന്നതുപോലെ സാങ്കേതികമായി നാലഞ്ചു കഥകളുടെ ദൈർഘ്യംഅത്രയും പേജുകൾ പുതിയ കഥ ആവശ്യപ്പെടുന്നു. ഇത് വായനയെ അകറ്റുമോ?
= ‘കയറും’ ‘അവകാശിക’ളും എഡിറ്റ് ചെയ്യേണ്ടതായിരുന്നു എന്ന് സക്കറിയ അവകാശപ്പെടുന്ന ഒരു കാലഘട്ടത്തിൽനിന്നാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടത്. വേഗതയേറിയ ലോകത്തിൽ എല്ലാം കാപ്സ്യൂൾ രൂപത്തിലാകുന്നതാണ് സൗകര്യമെന്ന രീതിയിൽ അല്ല സക്കറിയ ഈ കാര്യത്തിൽ ഇടപെട്ടിട്ടുള്ളതെന്നും ഞാൻ കരുതുന്നു. അത് ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയം.
കക്കുകളി 26 പേജുകളുണ്ടെന്ന് അത് വിവാദമായപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. വിവാദ വിഷയമെന്ന നിലയിൽ അതു വായിക്കുമ്പോഴാണ് അതിന്റെ വലിപ്പത്തെക്കുറിച്ച് അങ്ങനെയൊരു കമന്റുണ്ടായത്. ഒരു കഥ എങ്ങനെ എഴുതപ്പെടുന്നു... അതിന്റെ പാരായണക്ഷമത എത്രത്തോളം ഉണ്ട്... അതിന്റെ കണ്ടന്റിനുള്ള പ്രാധാന്യം... ഇതൊക്കെ കണക്കിലെടുത്തു മാത്രമേ കഥയുടെ ആകാരം
വഹിക്കുന്ന പുസ്തകപ്പേജിനെക്കുറിച്ച് സംസാരിക്കാനാവൂ. വലിപ്പ ചെറുപ്പങ്ങളിലല്ല, ഞാൻ ഇപ്പോൾ പറഞ്ഞ മൂന്നുകാര്യങ്ങളുടെ എക്സിക്യൂഷനിലുള്ള പൂർണതയും അപാകതയുമാണ് കഥയെ വായനയിലേക്ക് അടുപ്പിക്കുന്നതും അകറ്റുന്നതും.
? നിരൂപകരെക്കുറിച്ച് എന്തു പറയുന്നു. വായനയുടെ വൈവിധ്യം അവരെ അപ്രസക്തരാക്കുന്നുണ്ടോ.
ജോസഫ് മുണ്ടശ്ശേരി മാഷിനേയും ലീലാവതി ടീച്ചറേയും സാനുമാഷിനേയും, എസ് ഗുപ്തൻനായരേയും കെ പി അപ്പനേയും എം പി പോളിനേയും ഞാനെന്റെ പഠനകാലത്ത് വായിച്ചിട്ടുണ്ട്. എഴുത്തിന്റേയും വായനയുടേയും തുടക്കത്തിലാണ് എം കൃഷ്ണൻനായർ സാറിനെ വായിക്കുന്നത്. ആഷാമേനോൻ ബാലചന്ദ്രൻ വടക്കേടത്ത്, എൻ ശശിധരൻമാഷ്, പി കെ രാജശേഖരൻ, സജയ് കെ വി, എൻ അജയകുമാർ, കെ ബി പ്രസന്നകുമാർ, പ്രസന്നരാജൻ, ഇ പി രാജഗോപാലൻ, കെ സി നാരായണൻ, കൽപ്പറ്റ നാരായണൻ, ഷാജി ജേക്കബ് തുടങ്ങിയ നീണ്ടൊരു നിര തന്നെ സജീവമായി ഇന്ന് ഈ രംഗത്തുണ്ട്. പെട്ടെന്നുള്ള ഓർമയിലാണ് ഇത്രയും പേരുകൾ.
നിരൂപണം എന്നത് സാഹിത്യരചനയോടൊപ്പം സമാന്തരമായി സഞ്ചരിക്കേണ്ടതും വളർച്ച പ്രാപിക്കേണ്ടതുമായ ഒരു സാഹിത്യ ഇടമാണെന്ന് ഞാൻ കരുതുന്നു. എഴുത്തിന്റെ കാണാക്കാഴ്ചകളിലേക്കും ആഴങ്ങളിലേക്കും അത് സാഹിത്യരചനയെ ഉണർത്തുന്നുണ്ട്. വായിക്കുന്ന എല്ലാവരും നിരൂപകരാവുന്ന ഒരു കാലം കൂടിയാണിത്. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള ധാരാളം ഇടപെടലുകൾ കണ്ടുവരുന്നു. ചാറ്റ് ജിപിടിയുടെ കാലമാണല്ലോ വരാൻ പോകുന്നത്.
= നിരൂപണം എന്നത് സാഹിത്യരചനയോടൊപ്പം സമാന്തരമായി സഞ്ചരിക്കേണ്ടതും വളർച്ച പ്രാപിക്കേണ്ടതുമായ ഒരു സാഹിത്യ ഇടമാണെന്ന് ഞാൻ കരുതുന്നു. എഴുത്തിന്റെ കാണാക്കാഴ്ചകളിലേക്കും ആഴങ്ങളിലേക്കും അത് സാഹിത്യരചനയെ ഉണർത്തുന്നുണ്ട്. വായിക്കുന്ന എല്ലാവരും നിരൂപകരാവുന്ന ഒരു കാലം കൂടിയാണിത്. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ള ധാരാളം ഇടപെടലുകൾ കണ്ടുവരുന്നു. ചാറ്റ് ജിപിടിയുടെ കാലമാണല്ലോ വരാൻ പോകുന്നത്. ഒരു കഥയെഴുതി തരൂ എന്നുപറയുമ്പോൾ Artificial Intelligence അത് അനുസരിക്കുന്നപോലെ ഈ പുസ്തകം ഒന്നു നിരൂപണം ചെയ്യൂ എന്ന ഒറ്റ ചോദ്യത്തിനു താഴെ അതിന്റെ ധർമം നിറവേറ്റപ്പെടുന്ന കാലം അടുത്തെത്തിയിട്ടുണ്ട്. സാഹിത്യത്തിനും നിരൂപണത്തിനും അക പകരമാവില്ല എന്ന താണ് എന്റെ വ്യക്തിപരമായ നിലപാട്.
കഠിനമേറിയ നിരൂപണത്തേക്കാൾ എം കൃഷ്ണൻനായരുടെ കുറച്ച് ലൈറ്റായിട്ടുള്ള കോമഡി കലർന്ന ജനകീയ നിരൂപണമായിരുന്നു എനിക്ക് വായിക്കാനിഷ്ടം. ഇ സന്തോഷ് കുമാർ മാതൃഭൂമി ലിറ്റററി ഫെസ്റ്റിൽവച്ച് എം കൃഷ്ണൻനായർ ഒരു ദുരന്തമായിരുന്നുവെന്ന് പറഞ്ഞത് ഞാനോർക്കുന്നു.
ഇ സന്തോഷ് കുമാർ ഉദ്ദേശിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ജേർണലിസം കലർന്ന നിരൂപണത്തെയാവാം. ഗൗരവമായ ചില നിരൂപ ണങ്ങൾ വല്ലപ്പോഴും ആനുകാലികങ്ങളിൽ വരുന്നുണ്ടെങ്കിലും സാഹിത്യത്തിന്റെ അകപ്പൊരുളുകൾ അറിയാതെ കേവലം വായനയുടെ ആസ്വാദനം, പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ എന്നീ നിലകളിലേക്ക് നിരൂപണം ചുരുങ്ങുന്നതാണ് പൊതുവെ കാണുന്നത്. അത് കേവലം നിരൂപണത്തിന്റെ ദുരന്തം മാത്രമല്ല, സാഹിത്യത്തിന്റെ ദുരന്തം കൂടിയാണത്.
? മറ്റൊരു ചോദ്യം പരസ്പരബന്ധമില്ലാത്ത ശിഥില ചിത്രങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള രൂപനിർമിതിയെക്കുറിച്ചാണ്. ഏക ഭാവത്തിൽ കേന്ദ്രീകരിക്കേണ്ടതിനെ പലതും പറഞ്ഞ്, പലതും കാട്ടി കടന്നുപോകുന്ന പുതിയ കഥകൾ വായന കഴിയുന്നതോടെ കൊഴിഞ്ഞുപോവുകയാണെന്ന് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും. വായനക്കാരുടെ മനസ്സിൽ കഥ നിൽക്കുന്നില്ലെങ്കിൽ അതിന്റെ ഭാവനാസാധ്യതയെ നശിപ്പിക്കലല്ലേ ഈ വിസ്‌തൃതി?
= ഈ ചോദ്യത്തിൽ ബിനു ഉന്നയിച്ചിരിക്കുന്ന ആദ്യഭാഗത്തുള്ള നിരീക്ഷണത്തോട് എനിക്ക് വിയോജിപ്പും രണ്ടാം ഭാഗത്തോട് യോജിപ്പുമാണുള്ളത്. ഞാനത് വിശദീകരിക്കാൻ ശ്രമിക്കാം. പരസ്‌പര ബന്ധമില്ലാത്ത ശിഥില ചിത്രങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള രൂപനിർമിതിയെന്നത് ആധുനിക കഥകളുടെ കാലത്തുണ്ടായ പ്രവണതയാണെന്നാണ് എന്റെ വായനയിൽനിന്ന് എനിക്ക് മനസ്സിലായിട്ടുള്ളത്.
ഇന്നത്തെ കഥകൾ റിയലിസ്റ്റിക്കുകളാണ്. കൊടുംറിയലിസ്റ്റിക്ക് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. നായാട്ടും രതിയും ചോരയും നിറഞ്ഞ ഒരു സാഹസികമായ ജീവിതത്തെ ആദിമധ്യാന്തങ്ങളോടെ വായനക്കാരന് പറഞ്ഞുകൊടുക്കുന്ന രീതി നവീനകഥാലോകത്ത് ഞാൻ കാണുന്നു. തുടക്കത്തിൽ ഞാനും അങ്ങനെ എഴുതിയിട്ടുണ്ട്. ആയാസകരമായി വായിച്ചുപോകാവുന്ന കഥനരീതി.
മികവുള്ള ഭാഷ. എങ്കിലും അതിലൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. വായനക്കാരനെ കഥയുടെ ആഴങ്ങളിലേക്ക് ഇറക്കാതെ ഒരു ഉപരിതലശയനസുഖംമാത്രം കൊടുത്ത്, വർത്തമാനപത്രത്തിലെ തീവ്രമായ ജീവിതം വായിക്കുന്നതുപോലെ കഥ വായിച്ചും രസിച്ചും രമിച്ചും നമ്മളത് മറന്നു കളയും. കാലാതീതമായി അതിനൊരു നിലനിൽപ്പുണ്ടാവുമോ എന്നത് സംശയമാണ്. തുടർച്ചയായി ഇപ്രകാരം എഴുതുന്നതും വായിക്കുന്നതും എഴുത്തുകാരനെയും വായനക്കാരനെയും ഒരുപോലെ ചെടിപ്പിക്കും. കഥ മെനയൽ നിരവധി അടരുകളുള്ള ഒരു സർഗാത്മക പ്രവർത്തിയാണെന്നാണ് എന്റെ പക്ഷം. അത് മനുഷ്യമനസ്സോളം സങ്കീർണവുമാണ് .
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..