02 June Friday

അസാധു നോട്ട് വൈകിയതിന് ഉപയോക്താവിന്റെ ഉശിരന്‍ വിശദീകരണം; ഉദ്യോഗസ്ഥര്‍ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 20, 2016

അസാധു നോട്ടുകള്‍ ബാങ്ക് അക്കൌണ്ടിലിടാന്‍ വൈകിയതിന് ഉപയോക്താവ് എഴുതി നല്‍കിയ കാരണം കണ്ട് കാഷ്യറും ബാങ്ക് മാനേജരും പരുങ്ങി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സ്കൂള്‍ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്  പ്രൊഫസറും ഡീനുമായ ആര്‍ രാം കുമാറിന്റെ മറുപടിയാണ് ഉദ്യോഗസ്ഥരെ കുഴക്കിയത്. 'ഞാന്‍ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകള്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-2016 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി'. എന്നായിരുന്ന രാം കുമാര്‍ കാരണമായി ഇംഗ്ളീഷില്‍ എഴുതി നല്‍കിയത്. 

മറുപടി കണ്ട കാഷ്യര്‍ പരുങ്ങി. മാനേജറോട് കാര്യം പറയുകയും അദ്ദേഹത്തെ കാണാന്‍ ആവശ്യപെടുകയും ചെയ്തു. മറ്റെന്തെങ്കിലും കാരണം എഴുതി നല്‍കണമെന്ന് മാനേജര്‍ ആവശ്യപെട്ടെങ്കിലും താന്‍ കള്ളം പറയില്ല എന്ന് രാം കുമാര്‍ പറഞ്ഞു. മാത്രമല്ല തന്റെ വിശദീകരണം തിരുത്തി സര്‍ക്കാരിനെ ഉത്തരവാദിത്തതില്‍ നിന്ന് ഒഴിവാക്കാന്‍ താന്‍ തയ്യാറല്ല എന്നും രാംകുമാര്‍ പറഞ്ഞു.  ഒടുവില്‍ ഗത്യന്തരമില്ലാതെ നോട്ടുകള്‍ ബാങ്കില്‍ സ്വീകരിച്ചു. രാം കുമാര്‍ തന്നെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്  അനുഭവം വിശദീകരിച്ചത്.

അസാധു നോട്ടുകള്‍ ബാങ്കില്‍ നല്‍കുന്നതിന് ഏര്‍പെടുത്തിയ പുതിയ നിയന്ത്രണം അനുസരിച്ച് നോട്ടുകള്‍ കൈമാറാന്‍ വൈകിയതിന് കാരണം എഴുതി നല്‍കണം. 5000 രൂപയില്‍ കൂടുതലുള്ള പഴയ നോട്ടുകള്‍ ഒറ്റത്തവണയേ അക്കൌണ്ടില്‍ ഇടാനാകൂ. ഇങ്ങനെ നിക്ഷേപിക്കുന്നവരെ ചുരുങ്ങിയത് രണ്ടു ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിശദമായി ചോദ്യംചെയ്യണം എന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിരുന്നു. നേരത്തെ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. അത് നിലനില്‍ക്കെയാണ് ഈ പുതിയ നിബന്ധനകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top