ആഗോള അറബി ഭാഷാ സമ്മേളനം ജനുവരി ആദ്യ വാരം ജിദ്ദയിൽ

ജിദ്ദ > ആധുനിക അറബി ഭാഷാ പഠന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് മാർഗ്ഗ രേഖേ സമർപ്പിക്കാനായി ആഗോള അറബി ഭാഷാ സമ്മേളനം ജനുവരി ആദ്യ വാരം ജിദ്ദയിൽ നടക്കും. ആഗോള സമ്മേളനത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി അറബി ഭാഷാ വിദഗ്ധൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം ലഭിച്ചു. ജനുവരി മൂന്ന് മുതൽ ജിദ്ദാ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാ വിദഗ്ധർ പങ്കെടുക്കും. സൗദി ജനറൽ കോൺഫറൻസ് അഥോറിറ്റിയും ഭാഷാ വികസന സമിതിയുമാണ് സംഘാടകർ.
ആധുനിക അറബിഭാഷാ പഠനവും അദ്ധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം ശീർഷകങ്ങളാണ് ചർച്ചക്ക് വിധേയമാക്കുക. അറബ് സർവ്വകലാശാലകൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, ബോസ്നിയ, മലേഷ്യേ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ അറബി ഭാഷാ വിദഗ്ധർ വിഷയങ്ങൾ അവതരിപ്പിക്കും. യൂണിവേഴ്സിറ്റി പ്രൊഫസർമാർ, കോളെജ് അദ്ധ്യാപകർ, ഭാഷാദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ, അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അറബി ഭാഷാദ്ധ്യാപനത്തിന്നും പഠനത്തിന്നും ഡിജിറ്റൽ സംവിധാനം, നിർമ്മിത ബുദ്ധി ( എഐ ) ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്നതിൻ്റെ സാദ്ധ്യതകളും ചർച്ചക്ക് വിധേയമാക്കും.
അനറബി രാജ്യങ്ങളിലെ അറബി ഭാഷാ അദ്ധ്യാപനം എന്ന സെഷനിൽ ഡോ. ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിക്കും. മുപ്പതോളം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകാരിച്ച ആറ് ലോക ഭാഷകളിലൊന്നാണ്. അറബ് ലോകത്തും മറ്റ് രാജ്യങ്ങളിലും ആധുനിക അറബി ഭാഷാ പഠിച്ചവർക്ക് വൻ തൊഴിൽ സാദ്ധ്യതകളാണുള്ളത്. പെട്രോളിയം, ഐടി, ഏവിയേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം, വിനോദ സഞ്ചാരം, എയർ പോർട്ട്, വ്യാപാരം , വ്യവസായം, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴിൽ സാധ്യതകൾ കൂടുൽ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് ആഗോള സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. എഐ സാധ്യതകളെ അറബി ഭാഷക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ ഒരു വർക്ക് ഷോപ്പും അറബി ഭാഷയുടെ അനന്തസാദ്ധ്യതകൾ വ്യക്തമാക്കുന്ന പ്രദർശനവും സമ്മേളനത്തോടനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.
0 comments