ഉക്രയ്‌ൻ– റഷ്യ സമാധാന ചർച്ച: ജിദ്ദ ആതിഥേയരാകും

റിയാദ്: ഉക്രയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് ജിദ്ദ ആതിഥേയരാകും. അടുത്തയാഴ്ച ജിദ്ദയിൽ നടക്കാനിരിക്കുന്ന യുഎസ് ഉക്രയ്‌ൻ കൂടിക്കാഴ്ചയ്ക്ക് വേദിയാകാനുള്ള ആഹ്വാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സംഭാഷണങ്ങളും നയതന്ത്ര സംരംഭങ്ങളും സുഗമമാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സൗദി വിദേശമന്ത്രാലയം ആവർത്തിച്ചു. ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന യുദ്ധം പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി ചർച്ചകൾക്ക് ആതിഥേയരാകുന്നതിൽ സൗദി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഉക്രയ്‌ൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. സമാധാന കരാറിനും പ്രാരംഭ വെടിനിർത്തലിനും ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള വിശാല ചർച്ചകളുടെ ഭാഗമായി റിയാദിലോ, ജിദ്ദയിലോ കൂടിക്കാഴ്‌ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിറ്റ്‌കോഫ് പറഞ്ഞിരുന്നു.
സൗദി അറേബ്യൻ മന്ത്രിതല സംഘം യുഎസ് പ്രതിനിധികളുമായി റിയാദിൽ നടത്തിയ ചർച്ചയിൽനിന്ന്
0 comments