ഉച്ചസമയത്തെ പുറംജോലി വിലക്ക്; നടപടി കടുപ്പിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : കഠിനമായ വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ നടപ്പാക്കിയ ഉച്ചസമയത്തെ പുറംജോലി വിലക്ക് കർശനമാക്കാൻ കുവൈത്ത് മാനവശേഷി അതോറിറ്റി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വേനൽക്കാലത്ത് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് തടയാൻ പ്രത്യേക പരിശോധനാ സംഘത്തെയും അതോറിറ്റി നിയോഗിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം കൈമാറാം. ഇതിനായി 24936192 എന്ന നമ്പറിൽ പരിശോധനാ വിഭാഗവുമായി നേരിട്ട് ബന്ധപ്പെടാം. 2010-ലെ ആറാംനമ്പർ തൊഴിൽ നിയമപ്രകാരമാണ് നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക. ലംഘനങ്ങൾ പരിഹരിക്കുന്നതുവരെ ബന്ധപ്പെട്ട കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുന്നതിലൂടെ തൊഴിൽപരമായ ഇടപാടുകളും വിസ നടപടികളും ഉൾപ്പെടെ വിവിധ സേവനങ്ങൾ ബാധിക്കാനിടയുണ്ട്. രാജ്യത്തെ വിവിധ തൊഴിൽ സൈറ്റുകളിൽ വരുംദിവസങ്ങളിലും വ്യാപകമായ ഫീൽഡ് പരിശോധനകൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.










0 comments