കേളി കലാ സാംസ്കാരിക വേദി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

റിയാദ് : പുതിയ കേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ 9 വർഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങൾ നിലനിർത്താനും ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം ഈ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു എം സ്വരാജ്.
നാടിന്റെ വികസനവും, മനുഷ്യരേയും സർവ്വ ജീവജാലങ്ങളെയും ബാധിക്കുന്ന വിഷയങ്ങൾ ഇടതുമുന്നണി ജനങ്ങൾക്ക് മുന്നിൽ ചർച്ചയാക്കുമ്പോൾ, അനാവശ്യ വിവാദങ്ങളും നുണ പ്രചരണങ്ങളുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് യുഡിഎഫ് പ്രചാരണങ്ങൾ നടത്തുന്നത്. ഏത് വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വ വർഗീയ വാദികളുമായി കൂട്ടുകൂടാൻ ഒരു മടിയും കാണിക്കാത്ത യുഡിഎഫ് ഒരു വശത്തും, തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായി ഇടത് മുന്നണി മറുഭാഗത്തുമായാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായ കൺവെൻഷനിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു. രക്ഷാധികരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
0 comments