കഥാപാത്രത്തിന്റെ പരചിത്തപ്രവേശമാണ് ഭരത് മുരളിയിൽ കാണാൻ കഴിഞ്ഞത്: പ്രേംകുമാർ

അബുദാബി: നാടകത്തിൽ നിന്നുമാർജ്ജിച്ച കരുത്തിന്റെയും അനുഭവത്തിന്റെയും ബലത്തിൽ സിനിമാലോകത്തേക്ക് വന്ന വ്യക്തിയാണ് ഭരത് മുരളിയെന്ന് നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. കൈകാര്യം ചെയ്ത ഏത് കഥാപാത്രമെടുത്ത് പരിശോധിച്ചാലും അദ്ദേഹത്തിൽ കാണാൻ കഴിയുന്നത് കഥാപാത്രത്തിന്റെ പരകായപ്രവേശമല്ല ഹൃദയവും മനസ്സും അറിഞ്ഞ പരചിത്തപ്രവേശമാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. 13-ാമത് ഭരത് മുരളി നാടകോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഭരത് മുരളി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാടകമായാലും സിനിമയായാലും മാധ്യമങ്ങളുടെ മാറുന്ന സവിശേഷതകൾക്കനുസൃതമായി പാകപ്പെടുന്ന തരത്തിൽ തന്റെ അഭിനയത്തെ, സർഗ്ഗപരമായ ശേഷിയെ ഔചിത്യപൂർവ്വം വ്യന്യസിക്കാനുള്ള കഴിവായിരുന്നു ഭരത് മുരളി എന്ന നടന്റെ വിജയം. താൻ ജീവിക്കുന്ന സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള, ഉറച്ച നിലപാടുള്ള ഒരു കലാകാരനായിരുന്നു ഭരത് മുരളിയെന്നും പ്രേംകുമാർ പറഞ്ഞു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, നാടക പ്രവർത്തകരായ ഡോ.രാജ വാര്യർ, കെ എ നന്ദജൻ, ഇന്ത്യ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് സുജിത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വേദ ആയുർവേദിക് മെഡിക്കൽ സെന്റർ മാനേജിങ്ങ് ഡയറക്ടർ റിജേഷ് എവർസെഫ് ഫെയർ ആന്റ് സേഫ്റ്റി മാനേജിങ്ങ് ഡയറക്ടർ എം കെ സജീവ്, സെന്റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ, വനിതാവിഭാഗം ആക്ടിങ്ങ് കൺവീനർ രജിത വിനോദ്, ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് എന്നിവർ പങ്കെടുത്തു. പ്രേംകുമാറിനുള്ള സെന്ററിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എ കെ ബീരാൻകുട്ടി സമ്മാനിച്ചു.
Related News

0 comments