കുവൈത്തിൽ കഴിഞ്ഞവർഷം തീപിടിത്തങ്ങളിലും വാഹനാപകടങ്ങളിലുമായി മരിച്ചത് 180 പേർ

കുവൈത്ത് സിറ്റി: 2024-ൽ കുവൈത്തിൽ തീപിടിത്തങ്ങളിലും വാഹനാപകടങ്ങളിലുമായി ആകെ 180 പേർ മരിച്ചതായി കുവൈത്ത് ഫയർ ഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. നിലവിൽ 2025ന്റെ ആദ്യ പാദത്തിൽ മാത്രം 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.
വേനൽക്കാലത്ത് ഉയർന്ന താപനില, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗം, തീപിടിക്കുന്ന വസ്തുക്കളുടെ അപകടകരമായ സംഭരണം എന്നിവയാണ് തീപിടിത്തങ്ങൾക്ക് പ്രധാന കാരണങ്ങളായതെന്ന് അൽ ഗരീബ് വിശദീകരിച്ചു. വീടുകൾ, വാഹനങ്ങൾ, ഗോഡൗണുകൾ, കൃഷിയിടങ്ങൾ, മാലിന്യകൂമ്പാരങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു
ഫയർഫോഴ്‌സ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി മുഴുവൻ സജ്ജമാണെന്നും, ഉപകരണങ്ങളും യന്ത്രസാമഗ്രികളും ആധുനികമാക്കാനുള്ള നടപടികൾ തുടർന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തങ്ങൾ തടയുന്നതിന് സാമൂഹികരംഗത്തെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമാക്കി ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 comments