അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണ് കാണാനിരിക്കുന്നതെന്ന് ഡോണൾഡ് ട്രംപ്
വാഷിങ്‌ടൺ > അധികാരമേറ്റാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലാണ് കാണാനിരിക്കുന്നതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏകദേശം 15 ലക്ഷം വ്യക്തികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിൽ 18000ത്തോളം രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു. അവർ ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2024 നവംബറിൽ ഐസിഇ പുറത്തിറക്കിയ വിവരങ്ങളനുസരിച്ച് അമേരിക്കയിലുള്ള 15 ലക്ഷം ആളുകളിൽ 17,940 ഇന്ത്യക്കാരാണ്. പ്യൂ റിസർച്ച് സെന്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാരുണ്ട് അമേരിക്കയിൽ. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ശരാശരി 90,000 ഇന്ത്യക്കാർ യുഎസ് അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിച്ച് പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യൻ ഗവൺമെന്റിന്റെ സഹകരണക്കുറവ് കാരണം ഐസിഇ ഇന്ത്യയെ നിസഹകരണ വിഭാഗമായാണ് കണക്കാക്കിയിരിക്കുന്നത്. നിലവിൽ, ഇന്ത്യ, ഭൂട്ടാൻ, ബർമ്മ, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എറിത്രിയ, എത്യോപ്യ, ഹോങ്കോംഗ്, ഇറാൻ, ലാവോസ്, പാകിസ്ഥാൻ, ചൈന, റഷ്യ, സൊമാലിയ, വെനസ്വേല എന്നീ 15 രാജ്യങ്ങളെ നിസഹകരണ വിഭാഗങ്ങളായാണ് കണക്കാക്കുന്നതെന്ന് ഐസിഇ പ്രസ്താവനയിൽ പറഞ്ഞു.
0 comments