Deshabhimani

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒയുടെ കൊലയാളിയെന്ന് തെറ്റിദ്ധരിച്ച് യുഎസ് പൗരന് വധഭീഷണി

വെബ് ഡെസ്ക്

Published on Dec 07, 2024, 05:25 PM | 0 min read

മൻഹാട്ടൻ > യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൺ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പ്രചരിച്ചതോടെ ഇയാളെന്ന് തെറ്റിദ്ധരിച്ച് വധഭീഷണി ലഭിച്ചതായി യുഎസ് പൗരൻ. ജോയി മന്നാരിനോ എന്നയാളാണ് ഭീഷണി സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തിയത്. യഥാർഥ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രത്തിനൊപ്പം യുഎസ് പൗരനായ ജോയി മന്നാരിനോയുടെ ചിത്രവും സാമൂഹിക മാധ്യമമായ എക്സിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാനെയാണ് ഇയാൾക്ക് വധഭീഷണി ലഭിച്ചത്.

യുണൈറ്റഡ് ഹെൽത്ത്‌കെയർ സിഇഒയുടെ കൊലയാളിയെ തിരിച്ചറിഞ്ഞു. നിങ്ങൾ ഈ വ്യക്തിയെ തിരിച്ചറിയുന്നുണ്ടോ? എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവച്ചിരുന്നത്. എങ്ങനെയാണ് ഇത് അനുവദിക്കാനാകുക? ഇത് എന്നെ കൊല്ലാനിടയാക്കും എന്നാണ് പോസ്റ്റിൽ മന്നാരിനോ പ്രതികരിച്ചത്. ഓൺലൈനായി ലഭിച്ച ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും ജോയി മന്നാരിനോ പങ്കുവെച്ചു. അതേസമയം, യഥാർഥ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമക്കിയിട്ടുണ്ട്.

യുഎസിലെ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൺ ഡിസംബർ 4നാണ് കൊല്ലപ്പെട്ടത്.  യുണൈറ്റഡ് ഹെൽത്ത് കെയറിന്റെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് പോവുകയായിരുന്ന ബ്രയാൻ തോംസണെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 അടി ദൂരെ നിന്നാണ് അക്രമി വെടിയുതിർത്തത്. മരണം ഉറപ്പിച്ചതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ.

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച വെടിയുണ്ടകളിൽ നിന്ന് കുറിപ്പുകൾ കണ്ടെടുത്തിരുന്നു. ഇൻഷുറൻസ് വ്യവസായ രംഗത്ത് പതിവായി ഉപയോഗിക്കുന്ന മൂന്ന് വാക്കുകളാണ് കുറിപ്പിലുണ്ടായിരുന്നത്. താമസം എന്നർഥം വരുന്ന ഡിലേ(Delay), നിഷേധിക്കുക എന്നർത്ഥം വരുന്ന (Deny), തരം താഴ്ത്തുക എന്നർത്ഥം വരുന്ന ഡിപോസ് (Depose)എന്നീ മൂന്ന് വാക്കുകളാണ് വെടിയുണ്ടകളുടെ ഷെല്ലിൽ കുറിച്ചിട്ടുള്ളത്. എന്നാൽ കൊലപാതക കാരണം വ്യക്തമല്ലായെന്ന് പൊലീസ് പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home